കൊച്ചി ബൈപ്പാസിന് കാത്തിരിക്കുന്നവർക്ക് നല്ല വാർത്ത; അങ്കമാലി-അരൂർ യാത്ര എളുപ്പം, 3എ വിജ്ഞാപനം ഉടൻ
കൊച്ചി: നഗരവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗതാഗത പദ്ധതിയായ കൊച്ചി ബൈപ്പാസിന്റെ കാര്യത്തിൽ പ്രതീക്ഷ നൽകുന്ന വാർത്ത വരികയാണ് ഇപ്പോൾ. അങ്കമാലിയിൽ തുടങ്ങി അരൂരിൽ അവസാനിക്കുന്ന കൊച്ചി ബൈപ്പാസ് (അങ്കമാലി-കുണ്ടന്നൂർ) പദ്ധതിയുടെ 3എ പുനർവിജ്ഞാപനം ഉടൻ പുറത്തിറക്കും. അടുത്തമാസം തന്നെ വിജ്ഞാപനം വരുമെന്നാണ് സൂചന. ദേശീയപാത അധികൃതർ നൽകുന്ന വിവരങ്ങൾ പ്രകാരം വിജ്ഞാപന നടപടികൾ അന്തിമഘട്ടത്തിലാണ്.
മുൻപ് പ്രസിദ്ധീകരിച്ച 3എ വിജ്ഞാപനം റദ്ദാക്കിയിട്ട് അടുത്തമാസം 29-ന് രണ്ട് വർഷം തികയുകയാണ്. 2024 ഓഗസ്‌റ്റ് 28-നാണ് ആ വിജ്ഞാപനം റദ്ദാക്കിയത്. അടുത്തിടെ വിവിധ വില്ലേജുകളിൽ ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചി ബൈപ്പാസിന് വീണ്ടും ജീവൻ വയ്ക്കുന്നത്.

3എ വിജ്ഞാപനവുമായി ബന്ധപ്പെട്ട ഭൂരിഭാഗം നടപടിക്രമങ്ങളും പൂർത്തിയായതിനാൽ, ഇത്തവണ വിജ്ഞാപനം പുറത്തിറങ്ങി ആറുമാസത്തിനുള്ളിൽ ഭൂമിയേറ്റെടുക്കലിനുള്ള 3ഡി വിജ്ഞാപനവും പുറപ്പെടുവിക്കാനാണ് ലക്ഷ്യമിടുന്നത്. തുടർന്ന് നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ദേശീയപാത അധികൃതരുടെ ശ്രമം. എങ്കിലും മുൻകാലങ്ങളിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന മെല്ലെപ്പോക്ക് ഇനിയും തുടരുമോ എന്നാണ് യാത്രക്കാർ ഉന്നയിക്കുന്ന ചോദ്യം.
ദേശീയപാത 66 ബൈപ്പാസിലൂടെ അങ്കമാലിയെ കുണ്ടന്നൂരുമായി ബന്ധിപ്പിക്കുന്ന 44.7 കിലോമീറ്റർ നീളമുള്ള പാതയാണ് നിർമ്മിക്കാൻ ലക്ഷ്യമിടുന്നത്. ആദ്യം ആറുവരി പാതയായി ആസൂത്രണം ചെയ്‌തിരുന്ന ബൈപ്പാസ് ഇപ്പോൾ എട്ടുവരി ദേശീയപാതയായി വികസിപ്പിക്കാനാണ് എൻഎച്ച്എഐ ഉദ്യോഗസ്ഥരുടെ തീരുമാനം.
അടുത്തിടെ പദ്ധതിയുടെ ദൈർഘ്യവും കൂടിയിരുന്നു. തിരക്കേറിയ ഇടമായ നെട്ടൂർ ജംഗ്ഷനിൽ അവസാനിക്കാനിരുന്ന ബൈപ്പാസ് ഇനി അരൂർ വരെ നീട്ടും. ഇതോടെ ബൈപ്പാസിന്റെ ആകെ നീളം ഏകദേശം 50 കിലോമീറ്ററിൽ അധികമാവും. നിർമ്മാണത്തിലിരിക്കുന്ന അരൂർ-തുറവൂർ ഉയരപ്പാതയുമായി പുതിയ ബൈപാസിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തരത്തിലാണ് നിലവിലെ അലൈൻമെന്റ് വരുന്നതെന്നാണ് വിവരം.
70 മീറ്റർ വീതിയിൽ എട്ടുവരിയായി ആദ്യഘട്ടത്തിലും പിന്നീട് 10 വരിയായും വികസിപ്പിക്കാവുന്ന തരത്തിലുള്ള നിർമ്മാണത്തിനാണ് കേന്ദ്രാനുമതി നൽകിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് എട്ടുവരിയിൽ നിർമ്മിക്കുന്ന ആദ്യപാതയാകും കൊച്ചി ബൈപ്പാസ്. എട്ട് വർഷം മുൻപ് എടുത്ത കണക്കിനേക്കാൾ വാഹന സാന്ദ്രത കൂടിയ സാഹചര്യത്തിലാണ് ഭാവി കൂടി മുന്നിൽ കണ്ടുള്ള ഈ മാറ്റം വരുത്തിയത്.
അതേസമയം, അങ്കമാലിയിൽ നിന്ന് കൊടുങ്ങല്ലൂരിലേക്കുള്ള ഹൈവേയുടെ ആദ്യവിജ്ഞാപനവും ഉടൻ ഇറങ്ങുമെന്നാണ് ലഭ്യമായ വിവരം. ഏകദേശം 20 കിലോമീറ്റർ ദൂരമുള്ള ഹൈവേയും കൊടുങ്ങല്ലൂർ ഹൈവേയും അങ്കമാലിയിലെ കരയാംപറമ്പിൽ നിന്ന് ആരംഭിക്കും. ഈ ഹൈവേയുടെ സാറ്റലൈറ്റ് സർവേ ഉൾപ്പെടെ പുരോഗമിക്കുകയാണ്.














Click it and Unblock the Notifications