അഭിമാനം വാനോളമുയർത്തി കൊച്ചി; രാജ്യത്തെ മികച്ച ഹരിത ഗതാഗത സംരംഭത്തിനുള്ള പുരസ്‌കാരം നേടി
കൊച്ചി: കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനവും ഏറ്റവും വലിയ നഗരവും ഒക്കെയായ കൊച്ചി രാജ്യത്തിന് തന്നെ മാതൃകയായ ഒരുപാട് പദ്ധതികളുടെ കൂടി ഇടമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനം നിലവിലുള്ള സംസ്ഥാനം എന്ന വിളിപ്പേര് വൈകാതെ കൊച്ചിയെ തേടിയെത്തും. മറ്റ് മെട്രോ നഗരങ്ങളെ അപേക്ഷിച്ച് കാര്യക്ഷമമായ പല സംവിധാനങ്ങളും കൊച്ചിയെ വേറിട്ട് നിർത്തുന്ന ഘടകങ്ങളാണ്.
അതിൽ പ്രധാനമാണ് കൊച്ചി മെട്രോയും വാട്ടർ മെട്രോയും സിയാൽ ഇന്റർനാഷണൽ എയർപോർട്ടും ഒക്കെ. കൂടാതെ കൊച്ചിയിൽ റോഡ് വികസനവും തകൃതിയായി നടക്കുന്നുണ്ട്. ഉയരപ്പാതകളും, ബൈപ്പാസുകളും മേൽപ്പാലങ്ങളും അതിലുപരി ഭൂഗർഭ തുരങ്കപാതയും ഒക്കെ കൊച്ചിയുടെ മുഖം അടിമുടി മാറ്റാനായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഈ വേളയിലാണ് നിർണായകമായ ഒരു അവാർഡ് കൂടി നഗരത്തെ തേടി എത്തിയിരിക്കുന്നത്.

മികച്ച ഹരിത ഗതാഗത സംരംഭമുള്ള നഗരം' എന്ന അവാർഡ് നേടിയാണ് കൊച്ചിയുടെ കുതിപ്പ്. 2025ലെ അർബൻ മൊബിലിറ്റി ഇന്ത്യ (യുഎംഐ) കോൺഫറൻസിൽ ഭവന, നഗരകാര്യ മന്ത്രാലയമാണ് ഈ അവാർഡ് നൽകിയത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ), കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിഐഎഎൽ), കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് (കെഡബ്ല്യുഎംഎൽ) എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയുടെ കീഴിലാണ് ഈ അംഗീകാരം നഗരത്തെ തേടി എത്തിയിരിക്കുന്നത്.
വായു, കര, റെയിൽ, ജലം എന്നീ നാല് ഗതാഗത മാർഗങ്ങളും ഒരുപോലെ പ്രയോജനപ്പെടുത്തുന്ന മറ്റൊരു നഗരവും ഇന്ത്യയിൽ വേറെയില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇത് സംയോജിതവും പാരിസ്ഥിതികമായി ഉത്തരവാദിത്തമുള്ളതുമായ ഒരു മാതൃകയായി കൊച്ചി ഉയർന്നുവന്നിരിക്കുകയാണ്. സുസ്ഥിര നഗര വികസനത്തിനായുള്ള നഗരത്തിന്റെ സ്ഥിരമായ പ്രതിബദ്ധത അടിവരയിടുന്നതാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന അവാർഡ്.
കെഎംആർഎൽ മാനേജിംഗ് ഡയറക്‌ടർ ലോക്‌നാഥ് ബെഹ്റ, ഡയറക്‌ടർ (സിസ്‌റ്റംസ്) സഞ്ജയ് കുമാർ, ഡയറക്‌ടർ (പ്രോജക്റ്റ്സ്) എംപി രാംനവാസ് എന്നിവർ ചേർന്ന് ഭവന, നഗരകാര്യ മന്ത്രി മനോഹർ ലാലിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങുകയായിരുന്നു. ഇതോടെയാണ് കൊച്ചി നഗരം കേരളത്തിന് മൊത്തം അഭിമാനമായി മാറിയിരിക്കുന്നത്.
ഹരിത ഊർജം കുതിപ്പേകുന്ന പദ്ധതികൾ
കൊച്ചി മെട്രോ നിലവിൽ 11.33 മെഗാവാട്ട് സൗരോർജ ശേഷിയോടെ പ്രവർത്തിക്കുന്നു, മൊത്തം ഊർജ്ജ ആവശ്യങ്ങളുടെ 53 ശതമാനം സൗരോർജത്തിലൂടെയാണ് നിറവേറ്റുന്നത്. 2028 ആകുമ്പോഴേക്കും സമ്പൂർണ്ണ ഊർജ നിഷ്‌പക്ഷത കൈവരിക്കുക എന്നതാണ് മെട്രോയുടെ ലക്ഷ്യം. സ്‌റ്റേഷൻ മേൽക്കൂരകളിലും ഡിപ്പോ ട്രാക്കുകളിലും ഉയർന്ന ഘടനകളിലുടനീളമുള്ള സൗരോർജ്ജ ഇൻസ്‌റ്റാളേഷനുകൾ പ്രതിവർഷം 13,000 ടണ്ണിലധികം കാർബൺ ഉദ്‌വമനം കുറയ്ക്കാൻ സഹായിക്കുന്നു.
ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ സിയാൽ, കൊച്ചിയുടെ പരിസ്ഥിതി സൗഹൃദത്തെ കൂടുതൽ ശക്തിപ്പെടുത്തിയ ഒന്നാണ്. കോഴിക്കോട് അരിപ്പാറയിൽ 4.5 മെഗാവാട്ട് ജലവൈദ്യുത പദ്ധതി ഉൾപ്പെടെ, സൗരോർജ, ജലവൈദ്യുത സ്രോതസുകളുടെ സംയോജനത്തിലൂടെ വിമാനത്താവളം 55 മെഗാവാട്ട് പുനരുപയോഗ ഊർജം ഉത്പാദിപ്പിക്കുന്നു. പ്രതിവർഷം 62,000 ടണ്ണിലധികം കാർബൺ ഉദ്‌വമനം കുറയ്ക്കാൻ ഇത് സഹായിക്കുന്നു.
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വൈദ്യുത-സങ്കര ജലഗതാഗത സംവിധാനമായ കൊച്ചി വാട്ടർ മെട്രോ, നഗരത്തിലെ സവിശേഷമായ ഹരിത മൊബിലിറ്റി ആവാസവ്യവസ്ഥയെ പൂർണതയിൽ എത്തിക്കുന്നു. 76 കിലോമീറ്റർ ജലപാതകൾ ഉൾക്കൊള്ളുന്ന അതിന്റെ ശൃംഖലയും 10 ദ്വീപ് സമൂഹങ്ങളിലേക്ക് ശുദ്ധമായ കണക്റ്റിവിറ്റി നൽകുന്നതുമായ വാട്ടർ മെട്രോ, സുസ്ഥിര പൊതുഗതാഗതത്തിന്റെ ഒരു മുൻനിര മാതൃകയെ പ്രതിനിധീകരിക്കുന്ന ഒന്നാണ്.












Click it and Unblock the Notifications