കൊച്ചിക്കാർ ഇനി ഡബിൾ ഹാപ്പി; വരാപ്പുഴയിലെ പുതിയ പാലത്തിന്റെ പണി തീർന്നു, എപ്പോൾ തുറന്ന് കൊടുക്കും?
കൊച്ചി: നഗരനിവാസികൾ ഏറെക്കാലമായി കാത്തിരിക്കുന്ന വരാപ്പുഴ പുതിയ പാലത്തിന്റെ നിർമ്മാണം ഏറെക്കുറെ പൂർത്തിയായി. നിലവിൽ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണവും ടാറിംഗ് ജോലികളും ഉൾപ്പെടെ അന്തിമഘട്ടത്തിലാണ്. മൂന്ന് മാസത്തിനുള്ളിൽ പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. വരാപ്പുഴ-ചേരാനല്ലൂർ ഇടങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്.
ഇവിടെ നേരത്തെ ഒരു പാലം ഉണ്ടായിരുന്നു, ആ പഴയ വരാപ്പുഴ പാലത്തിന് സമാന്തരമായാണ് പുതിയ പാലവും നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 1.03 കിലോമീറ്റർ ദൈർഘ്യമുള്ള പാലത്തിന്റെ നിർമ്മാണം 610 ദിവസങ്ങൾ കൊണ്ടാണ് പൂർത്തിയാക്കിയത്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപയോളമാണ് ചിലവായത്. മൂന്ന് വരി ഗതാഗത സൗകര്യമുള്ള പാലമെന്നത് ഈ മേഖലയിലെ പ്രദേശവാസികളുടെ ഏറെനാളത്തെ ആവശ്യമായിരുന്നു.

ചേരാനല്ലൂർ ഭാഗത്തുള്ള അപ്രോച്ച് റോഡ് ഉയരത്തിലും വരാപ്പുഴ ഭാഗത്തുള്ള അപ്രോച്ച് റോഡ് താഴ്ത്തിയുമാണ് പണിയുന്നത്. അപ്രോച്ച് റോഡ് നിർമ്മാണത്തിന് ശേഷം ഭാര പരിശോധന ഉൾപ്പെടെ നടത്തി പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതോടെ ദേശീയപാതയിൽ ചേരാനല്ലൂർ മുതൽ പറവൂർ വരെയുള്ള ഭാഗത്ത് അനുഭവപ്പെടുന്ന കനത്ത ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.
മൂത്തകുന്നം-ഇടപ്പള്ളി റീച്ചിൽ വരാപ്പുഴ പാലത്തിന് പുറമേ മറ്റു ഭാഗങ്ങളില്‍ 60 ശതമാനത്തോളം നിർമ്മാണം ഇതുവരെ പൂർത്തിയായെന്നാണ് വിവരം. കല്ല്, മണ്ണ് എന്നിവയുടെ ലഭ്യത കുറവാണ് നിർമ്മാണ പ്രവർത്തനങ്ങളെ ബാധിച്ചിരിക്കുന്നത്. കൂടാതെ കൂനമ്മാവ്, പെരുമ്പടന്ന, ചേരാനല്ലൂർ തുടങ്ങിയ ഭാഗങ്ങളിൽ നിലവിലുള്ള അലൈൻമെന്റിനു മാറ്റം വരുത്തി ഉയരപാതയും അടിപ്പാതകളും നിർമ്മിക്കണമെന്ന ആവശ്യവും ശക്തമാണ്.
164 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇടപ്പള്ളി-രാമനാട്ടുകര എന്‍എച്ച് 66 വീതികൂട്ടല്‍ ശ്രമത്തിലെ അഞ്ച് റീച്ചുകളില്‍ ആദ്യത്തേതാണ് ഈ 26.03 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ഭാഗം. അവിടെ പണി മുഴുവനായും പൂർത്തിയാവുന്നതോടെ യാത്ര കൂടുതൽ സുഗമമാവും എന്നാണ് കരുതുന്നത്. പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ നിന്ന് എത്തുന്നവർക്ക് ഉൾപ്പെടെ ഇത് ഗുണമാവും.
പാലത്തിന്റെ സവിശേഷതകൾ
പാലത്തിൽ എട്ട് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവ തിരശ്ചീനമായും ലംബമായും ചലിപ്പിക്കാനും സൂം ചെയ്യാനും വിദൂരമായി നിയന്ത്രിക്കാനും സാധിക്കുമെന്നതാണ് പ്രത്യേകത. പെരിയാറിന് കുറുകെയാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. ഇൻലാൻഡ് വാട്ടർവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അധികാരപരിധിയിൽ വരുന്നതുകൊണ്ട് തന്നെ ബാലൻസ്ഡ് കാന്റിലിവർ രീതിയാണ് പാലത്തിന്റെ രൂപകൽപ്പനയ്ക്ക് സ്വീകരിച്ചിരിക്കുന്നത്.
50 മീറ്ററിൽ കൂടുതൽ നീളമുള്ള സ്‌പാനുകൾക്ക് (സാധാരണയായി 150 മീറ്റർ വരെ) അനുയോജ്യമായ നിർമ്മാണ രീതിയാണ് ബാലൻസ്ഡ് കാൻ്റിലിവർ. ഇത് സാധാരണ പാലങ്ങളിലെ സ്‌പാനുകളേക്കാൾ നീളമുള്ളതായിരിക്കും. പുതിയ പാലത്തിന് ആകെ 26 സ്‌പാനുകളാണുള്ളത്. പുഴയുടെ ഭാഗത്ത് 83 മീറ്റർ വീതമുള്ള രണ്ട് സ്‌പാനുകളും, കപ്പലുകൾക്ക് സഞ്ചരിക്കാൻ സൗകര്യമൊരുക്കുന്ന ഒരു വലിയ 120 മീറ്റർ മധ്യ സ്‌പാനുമുണ്ട്.
ദുഷ്‌കരമായ പ്രദേശങ്ങളിലും, വർഷം മുഴുവൻ വെള്ളമുള്ള പുഴകളിലും വേഗത്തിലും ചിലവ് കുറഞ്ഞും നിർമ്മിക്കാൻ ഈ രീതി അനുയോജ്യമായി കണക്കാക്കുന്നു. ഫോം ട്രാവലർ എന്ന് വിളിക്കുന്ന ഒരു പ്രത്യേക ചലിക്കുന്ന സ്‌റ്റീൽ ഘടനയിൽ ഉറപ്പിച്ച ഫോംവർക്കിലേക്ക് കോൺക്രീറ്റ് ഒഴിച്ച് പാലം ഭാഗങ്ങളായി നിർമ്മിക്കുന്ന രീതിയാണ് ഇവിടെയും പ്രയോഗിച്ചത്.












Click it and Unblock the Notifications