കൊച്ചിക്കാർ ദുരിതത്തിൽ; 2 പ്രധാന റെയിൽവേ സ്‌റ്റേഷനുകളുടെ നവീകരണം വൈകുന്നു, യാത്ര ദുസ്സഹം
കൊച്ചി: ജില്ലയിലെ രണ്ട് പ്രധാന റെയിൽവേ സ്‌റ്റേഷനുകളായ എറണാകുളം ജംഗ്‌ഷനും എറണാകുളം ടൗണും നവീകരിക്കുന്ന പ്രവർത്തനങ്ങൾ മന്ദഗതിയിൽ. ഇതോടെ സംസ്ഥാനത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയുടെ വികസനത്തെ തന്നെ ഇത് ബാധിക്കുകയാണ്. പദ്ധതികൾ ആരംഭിച്ചതു മുതൽ തന്നെ പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. മാത്രമല്ല യാത്രക്കാർ ഇത് കാരണം കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.
ആദ്യം എറണാകുളം ജംഗ്‌ഷൻ റെയിൽവേ സ്‌റ്റേഷന്റെ വികസനമാണ് പ്രതിസന്ധിയിലായത്. കൊൽക്കത്ത ആസ്ഥാനമായുള്ള ബ്രിഡ്‌ജ് ആൻഡ് റൂഫ് കമ്പനി ഇന്ത്യ ലിമിറ്റഡ് എന്ന കരാറുകാരൻ നിർമ്മാണം പൂർത്തിയാക്കാൻ അനാവശ്യമായി ഏറെ സമയമെടുത്തതോടെ അവരെ ഒഴിവാക്കി പദ്ധതി വീണ്ടും ടെൻഡർ ചെയ്യേണ്ടിവന്നു.

ഇപ്പോൾ സമാനമായ പ്രതിസന്ധി എറണാകുളം ടൗൺ സ്‌റ്റേഷൻ വികസന പദ്ധതിയെയും ബാധിച്ചിരിക്കുകയാണ്. സ്‌റ്റേഷന്റെ പുനർവികസനം 2022 ജൂലൈയിലാണ് ദക്ഷിണ റെയിൽവേ കൊൽക്കത്തയിലെ കമ്പനിക്ക് എൻജിനീയറിങ്, സംഭരണം, നിർമ്മാണം അടിസ്ഥാനമാക്കിയ കരാറായി നൽകിയത്. 299.95 കോടി രൂപ ചെലവ് കണക്കാക്കിയ പദ്ധതിക്ക് 24 മാസമായിരുന്നു പൂർത്തീകരണ കാലാവധി.
എന്നാൽ നാല് വർഷം പിന്നിട്ടിട്ടും നിർമ്മാണം കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല. വിവരാവകാശ നിയമപ്രകാരം റെയിൽവേ നൽകിയ മറുപടി പ്രകാരം എറണാകുളം ജംഗ്‌ഷൻ സ്‌റ്റേഷന്റെ നിർമ്മാണ പുരോഗതി ഏകദേശം 25 ശതമാനം മാത്രമാണ്. പുതിയ കരാർ പ്രകാരം പദ്ധതി പൂർത്തിയാക്കേണ്ട തീയതി 2028 ഫെബ്രുവരിയാണ്.
നിർമാണം വൈകുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് ആക്ഷേപം. ദക്ഷിണ റെയിൽവേയുടെ പരിധിയിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന മേഖലകളിൽ രണ്ടാം സ്ഥാനത്തുള്ള കൊച്ചിയിലെ പ്രധാന റെയിൽവേ സ്‌റ്റേഷനുകളുടെ വികസനം വേഗത്തിലാക്കാൻ റെയിൽവേ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം.
സ്‌റ്റേഷനുകളുടെ പഴയ ഭാഗങ്ങൾ പൊളിച്ചതോടെ ഒരുക്കിയിരിക്കുന്ന താൽക്കാലിക സംവിധാനങ്ങൾ കണ്ടെത്തുന്നതും ഉപയോഗിക്കുന്നതും ബുദ്ധിമുട്ടാണെന്നാണ് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നത്. എറണാകുളം ജംഗ്‌ഷൻ സ്‌റ്റേഷനിലെത്തുന്ന ഒരാൾക്ക് പ്രവേശന കവാടവും പുറത്തേക്കുള്ള വഴിയും കണ്ടെത്താൻ പോലും ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമാണെന്നും യാത്രക്കാർ പരാതിപ്പെടുന്നു.
എറണാകുളം ടൗൺ സ്‌റ്റേഷന്റെ പുനർവികസന പദ്ധതിയുടെ പുനർടെൻഡർ നടപടികൾ ഇപ്പോഴും തുടരുകയാണെന്നും വിവരാവകാശ മറുപടിയിൽ റെയിൽവേ വ്യക്തമാക്കി. സ്‌റ്റേഷന്റെ നിർമ്മാണ കരാർ 2026 ജൂണിൽ റദ്ദാക്കി വീണ്ടും ടെൻഡർ ക്ഷണിച്ചു. നിർമാണം ഇപ്പോൾ ടെൻഡർ ഘട്ടത്തിലായതിനാൽ പദ്ധതി പൂർത്തിയാകുന്ന തീയതി ഇപ്പോൾ നിശ്ചയിക്കാനാകില്ലെന്നും റെയിൽവേ അറിയിച്ചു.
ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കായി 156 കോടി രൂപയുടെ ടെൻഡറാണ് ക്ഷണിച്ചിരിക്കുന്നത്. നെടുമ്പാശേരി റെയിൽവേ സ്‌റ്റേഷന്റെ നിർമാണം വൈകുന്നതിനും റെയിൽവേ കാലാവസ്ഥയെയാണ് പഴിക്കുന്നത്. ഏറെ പ്രതീക്ഷയോടെ പ്രഖ്യാപിച്ചിരുന്ന സ്‌റ്റേഷന്റെ നിർമാണം 2027 ജൂൺ 30നകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മഴയും മറ്റ് കാലാവസ്ഥാ സാഹചര്യങ്ങളും നിർമ്മാണ പ്രവർത്തനങ്ങളുടെ വേഗതയെ ബാധിച്ചതായാണ് റെയിൽവേ നൽകുന്ന വിശദീകരണം.




Click it and Unblock the Notifications