കൊച്ചി വാട്ടർ മെട്രോ കടമക്കുടിയിലേക്ക്; രണ്ട് മാസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങും! ടൂറിസം വളരും
കൊച്ചി: ലോകത്തിന് മുന്നിൽ കേരളത്തിന്റെ അഭിമാന സ്‌തംഭമായി മാറിയിരിക്കുകയാണ് കൊച്ചി വാട്ടർ മെട്രോ. നിലവിൽ ഇന്ത്യയിലെ മറ്റൊരു നഗരത്തിലും അത്രയും കാര്യക്ഷമവും വിപുലവുമായ വാട്ടർ മെട്രോ സർവീസ് ഇല്ലെന്നതാണ് പ്രധാന കാര്യം. ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിൽ, ഇതുപോലെ അവസരങ്ങൾ ഏറെ ഉണ്ടായിട്ടും അത് നടപ്പാക്കാൻ കഴിയുന്നില്ലെന്ന് പറയുന്നിടത്ത് വച്ചാണ് ഇതിന്റെ മഹത്വം നമുക്ക് മനസിലാവുക.
പറഞ്ഞുവന്നത് വാട്ടർ മെട്രോയുടെ പ്രാധാന്യത്തെ കുറിച്ചാണ്. കൊച്ചി നഗരത്തിന്റെ മുഖം തന്നെ മാറ്റിമറിച്ച വാട്ടർ മെട്രോയുടെ പുതിയ നീക്കത്തെ കുറിച്ച് കേട്ടതിന്റെ ആവേശത്തിലാണ് പലരും. നഗരത്തിന്റെ തിരക്കുകളിൽ പെട്ടുലയുന്ന കൊച്ചി നിവാസികൾ അൽപ്പം സ്വസ്ഥതയും ശാന്തതയും ഒക്കെ ആഗ്രഹിക്കുമ്പോൾ വന്നെത്തുന്ന ഇടമാണ് കടമക്കുടി. അവിടേക്ക് കൂടി വ്യാപിക്കാൻ ഒരുങ്ങുകയാണ് കൊച്ചി വാട്ടർ മെട്രോ.

മേഖലയിലെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രമായി അടുത്ത് കാലത്ത് ഉയർന്നുവന്ന കടമക്കുടിയിലേക്ക് ഡിസംബർ അവസാനത്തോടെ സേവനങ്ങൾ ആരംഭിക്കാനാണ് കൊച്ചി വാട്ടർ മെട്രോ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്. പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയുടെ സന്ദർശനത്തോട് അനുബന്ധിച്ചാണ് സമയക്രമം തയ്യാറാക്കിയിരിക്കുന്നത്.
ഡിസംബറിലെ തന്റെ സ്വകാര്യ യാത്രാ പരിപാടിയിൽ കൊച്ചിയുടെ സൗന്ദര്യം ആസ്വദിക്കാനാണ് ആനന്ദ് മഹീന്ദ്ര ലക്ഷ്യമിടുന്നത്, നേരത്തെ തന്നെ അദ്ദേഹം തന്റെ ബക്കറ്റ് ലിസ്‌റ്റിൽ ഉൾപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ അവിടേക്ക് എത്താൻ ഒരുങ്ങുന്നത്. മെട്രോ വഴി 14 ശാന്തമായ ദ്വീപുകളുടെ ഒരു കൂട്ടമായ പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രമായ കടമക്കുടിയിലേക്ക് എത്തുകയാണ് അദ്ദേഹത്തിന്റെ പദ്ധതി.
കടമക്കുടി ടെർമിനലിന്റെ പണി അവസാന ഘട്ടത്തിലേക്ക് കടന്നതായി കെഎംആർഎലിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു. 'കടമക്കുടി ടെർമിനലിന്റെ പണി അവസാന ഘട്ടത്തിലാണ്. പോണ്ടൂൺ ഇൻസ്‌റ്റാളേഷൻ മാത്രമേ ഇനി ബാക്കിയുള്ളൂ. ഈ വർഷം അവസാനത്തോടെ സർവീസുകൾ ആരംഭിക്കാനാണ് ഞങ്ങൾ പദ്ധതിയിടുന്നത്' എന്നാണ് ഉദ്യോഗസ്ഥൻ പറയുന്നത്. ഇതോടെ ഡിസംബറിൽ ആദ്യ സർവീസ് തുടങ്ങുമെന്നാണ് വിവരം.
പിഴല-കടമക്കുടി സ്ട്രെച്ചിൽ വിനോദസഞ്ചാരികൾക്ക് വലിയൊരു ആകർഷണമായ 40 ചൈനീസ് ഫിഷിങ് വലകളുണ്ട്. അതിനാൽ പരമ്പരാഗത മത്സ്യബന്ധന വലകളുള്ള ഭാഗം മറികടക്കാൻ വൈപ്പിനിൽ നിന്നോ വല്ലാർപാടത്ത് നിന്നോ വഴിമാറി സഞ്ചരിക്കാനാണ് തീരുമാനം. ഈ രണ്ട് റൂട്ടുകളിൽ നിന്ന് മെച്ചപ്പെട്ടത് തിരഞ്ഞെടുക്കുമെന്നാണ് വാട്ടർ മെട്രോ ഉദ്യോഗസ്ഥർ പറയുന്നത്.
കൊച്ചി നഗരത്തിൽ നിന്ന് അധികം അകലെയല്ലെങ്കിലും ശാന്തമായ നിമിഷങ്ങൾ ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ ഇടമാണ് കടമക്കുടി. അടുത്തകാലത്തായി റീൽസ് വീഡിയോകളിൽ ഈ മേഖലയുടെ ആകാശ ദൃശ്യങ്ങൾ വൈറലാണ്. ഇതോടെയാണ് ആനന്ദ് മഹീന്ദ്രയുടെ ഉൾപ്പടെ ശ്രദ്ധയിൽ ഇവിടം പെടുന്നത്. കായലുകളും മത്സ്യബന്ധന ഗ്രാമവും ഒക്കെ ഇവിടെ കാഴ്‌ചയാണ്.
യഥാർത്ഥത്തിൽ ഇതൊരു ദ്വീപ് മേഖലയാണ്. വലിയ കടമക്കുടി (പ്രധാന ദ്വീപ്), മുറിക്കൽ, പാളയം തുരുത്ത്, പിഴല, ചെറിയ കടമക്കുടി, പുളിക്കപ്പുറം, മൂലമ്പിള്ളി, പുതുശ്ശേരി, ചാരിയം തുരുത്ത്, ചേന്നൂർ, കോതാട്, കോരമ്പാടം, കണ്ടനാട്, കാരിക്കാട് എന്നിങ്ങനെ പതിനാല് ദ്വീപുകളുടെ ഒരു കൂട്ടമാണ് കടമക്കുടി എന്ന പേരിൽ അറിയപ്പെടുന്നത്.
വിശാലമായ കായൽ, പച്ചപ്പ് നിറഞ്ഞ നെൽവയലുകൾ, മീൻപിടിത്തക്കാരുടെ വള്ളങ്ങൾ, വിവിധ ഇനം പക്ഷികൾ എന്നിങ്ങനെ കടമക്കുടി നമുക്ക് നൽകുന്ന കാഴ്‌ചാനുഭവം ഹൃദ്യമാണ്. വൈകുന്നേരങ്ങളിൽ ഇവിടേക്കുള്ള യാത്ര തികച്ചും വ്യത്യസ്‌തമായ അനുഭൂതി തന്നെ സഞ്ചാരികൾക്ക് നൽകും. കാരണം സൂര്യാസ്‌തമയം ഇവിടുത്തെ പ്രധാന കാഴ്‌ചയാണ്. വാട്ടർ മെട്രോ കൂടി വരുന്നതോടെ ഇവിടം കൂടുതൽ ശ്രദ്ധയാകർഷിക്കും എന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications