കൊച്ചി വാട്ടർ മെട്രോ കടമക്കുടിയിലേക്ക്; 3 പുതിയ ബോട്ടുകൾ കൂടി എത്തും, വൻ ടൂറിസം സാധ്യത തെളിയുന്നു
കൊച്ചി: വരും മാസങ്ങളിൽ വാട്ടർ മെട്രോയുടെ ഫ്ലീറ്റിലേക്ക് മൂന്ന് പുതിയ ബോട്ടുകൾ കൂടി എത്തുമെന്ന് റിപ്പോർട്ടുകൾ. ഈ ബോട്ടുകൾ കൂടി സർവീസിനായി ലഭിക്കുന്നതോടെ, ഹൈക്കോടതി-കടമക്കുടി റൂട്ടിലേക്ക് വാട്ടർ മെട്രോ ഫെറി സർവ്വീസുകൾ വ്യാപിപ്പിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. വലിയ ടൂറിസം സാധ്യതകളുള്ള ഒരു പ്രധാന ഇടനാഴിയായാണ് ഈ പാതയെ കണക്കാക്കപ്പെടുന്നത്.
ഏപ്രിലോടെ കടമക്കുടി ദ്വീപ് സമൂഹങ്ങളിലേക്ക് കൊച്ചി വാട്ടർ മെട്രോ സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നതിനിടയിലാണ് ഇത്. കടമക്കുടി, പാലിയംതുരുത്ത് ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. ഹൈക്കോടതി ടെർമിനലിലേക്കുള്ള സർവീസിന് മുന്നോടിയായി ഡ്രഡ്‌ജിഗ് ഉൾപ്പെടെയുള്ള അന്തിമ ജോലികൾ പുരോഗമിക്കുകയാണ്.

ആഴംകൂടിയ ഇലക്ട്രിക് ബോട്ടുകൾക്ക് സഞ്ചരിക്കാനായി കടമക്കുടിക്കും സൗത്ത് ചിറ്റൂരിനും ഇടയിലെ സിൽറ്റ് എഞ്ചിനീയർമാർ നീക്കം ചെയ്യുന്നതാണ് പ്രധാന പ്രവർത്തികളിൽ ഒന്ന്. കുറഞ്ഞത് രണ്ട് മീറ്റർ ആഴം നിലനിർത്താൻ കായൽത്തീരങ്ങൾ ആഴം കൂട്ടേണ്ടതുണ്ടെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വൃത്തങ്ങൾ അറിയിച്ചു.
കടമക്കുടി ടെർമിനൽ സാധാരണ വാട്ടർ മെട്രോ രൂപകൽപ്പനയിലാണ്. എയർ കണ്ടീഷൻ ചെയ്‌ത ലോഞ്ചുകൾ, ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ ഗേറ്റുകൾ, വേലിയേറ്റത്തിലും വേലിയിറക്കത്തിലും ബോട്ടുകൾ ഒരേ നിരപ്പിൽ നിർത്തുന്ന ഫ്ലോട്ടിങ് പൊണ്ടൂണുകൾ എന്നിവയുണ്ടിവിടെ. ദ്വീപ് നിവാസികൾക്കും സന്ദർശകർക്കുമായി ഭിന്നശേഷി സൗഹൃദമായ പൊതുഗതാഗത കേന്ദ്രമായാണ് ഈ സമുച്ചയം ആസൂത്രണം ചെയ്‌തിരിക്കുന്നത്.
ഹൈക്കോടതി ടെർമിനലിനെയും കടമക്കുടിയെയും ബന്ധിപ്പിക്കുന്നതാണ് പ്രധാന പാത. ഇത് തിരക്കേറിയ ദ്വീപ് റോഡുകളിലൂടെയുള്ള യാത്രാസമയം ബോട്ടിൽ 20 മിനിറ്റായി കുറയ്ക്കും. റൂട്ട് മാപ്പ് പഠനത്തിലായതിനാൽ അന്തിമ സ്‌റ്റേഷൻ ലിസ്‌റ്റ് അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പിഴല-കടമക്കുടിയിലെ 40 ചീനവലകൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ, സർവീസുകൾ വൈപ്പിൻ വഴിയോ വല്ലർപാടം വഴിയോ ചുറ്റിക്കറങ്ങിയേക്കും.
ഈ വഴി പരമ്പരാഗത ചീനവലകളെയും പ്രാദേശിക മത്സ്യത്തൊഴിലാളികളെയും സംരക്ഷിക്കുമെന്നും യാത്രക്കാർക്ക് കായൽക്കാഴ്‌ചകൾ ആസ്വദിക്കാൻ അവസരം നൽകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
റൂട്ടുകളും സമയക്രമവും അന്തിമമായിട്ടില്ല. നഗരത്തിലെ മറ്റ് തിരക്കേറിയ പാതകളിലെപ്പോലെ 15 മിനിട്ട് ഇടവിട്ട് കടമക്കുടിക്ക് സർവീസുകളുണ്ടാകില്ല.
യാത്രക്കാരുടെ ആവശ്യകത അനുസരിച്ചായിരിക്കും സർവീസുകളെന്ന് അധികൃതർ അറിയിച്ചു. പാത തുറന്നാൽ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ നിന്നുള്ള അധിക ബോട്ടുകൾ സുസ്ഥിരമായ ഗതാഗതത്തിന് പിന്തുണ നൽകും. നിലവിൽ, കൊച്ചി വാട്ടർ മെട്രോ സർവീസുകൾ രാവിലെ 7 മുതൽ രാത്രി 8-നും 9-നും ഇടയിലാണ്. റൂട്ടനുസരിച്ച് 20 മുതൽ 30 മിനിറ്റ് ഇടവേളകളിൽ ബോട്ടുകൾ ലഭ്യം. ആദ്യത്തെയും അവസാനത്തെയും ബോട്ടിന്റെ കൃത്യമായ സമയങ്ങൾ കൊച്ചി1 മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാണ്.
കൊച്ചി വാട്ടർ മെട്രോയിൽ ഒറ്റ യാത്രയ്ക്ക് 20 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്, ഇത് ദൂരത്തിനനുസരിച്ച് വ്യത്യാസപ്പെടും. ഹൈക്കോടതി-വൈപ്പിൻ ടിക്കറ്റുകൾക്ക് സാധാരണയായി 20-നും 25-നും ഇടയിലാണ് നിരക്ക്. വൈറ്റില-കാക്കനാട് ടിക്കറ്റുകൾക്ക് ഏകദേശം 20-നും 30-നും ഇടയിലാണ്. കടമക്കുടിയിലേക്കുള്ള പ്രത്യേക നിരക്കുകൾ ഇതുവരെ അറിയിച്ചിട്ടില്ല.
ഹൈക്കോടതി-വൈപ്പിൻ റൂട്ടിൽ 20-25 രൂപ നിരക്കിൽ 15-20 മിനിറ്റ് യാത്ര ചെയ്യാം. വൈറ്റില-കാക്കനാട് റൂട്ടിൽ 20-30 നിരക്കിൽ 25-30 മിനിറ്റാണ് യാത്രാസമയം. ഏപ്രിലിൽ ആരംഭിക്കുന്ന ഹൈക്കോടതി-കടമക്കുടി റൂട്ടിൽ ഏകദേശം 20 മിനിറ്റ് യാത്രാസമയം പ്രതീക്ഷിക്കുന്നു. ഇതിന്റെ ടിക്കറ്റ് നിരക്കുകൾ ഉടൻ പ്രഖ്യാപിക്കും.
കൊച്ചി വാട്ടർ മെട്രോ ടിക്കറ്റുകൾ ടെർമിനൽ കൗണ്ടറുകളിൽ നിന്നും കൊച്ചി1 കാർഡ് ഉപയോഗിച്ചും കൊച്ചി1 ആപ്പിലെ ഇ-ടിക്കറ്റായും വാങ്ങാം. കടമക്കുടി യാത്രക്കാർക്കും ഈ സംവിധാനം ലഭ്യമാകും, ഇത് കൊച്ചി മെട്രോ റെയിൽ, ബസ് ശൃംഖലകൾ എന്നിവയുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സഹായിക്കും.
കടമക്കുടിയിലേക്കുള്ള സർവീസ് ദൈനംദിന യാത്രകൾ മെച്ചപ്പെടുത്തുമെന്നും പരിസ്ഥിതി ടൂറിസത്തെ പ്രോത്സാഹിപ്പിക്കുമെന്നും വിലയിരുത്തുന്നു.
ഹോംസ്‌റ്റേകൾ, സീഫുഡ് ഔട്ട്ലെറ്റുകൾ, പ്രാദേശിക സേവനങ്ങൾ എന്നിവയ്ക്കുള്ള ആവശ്യം വർധിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നു. പൊക്കാളി പാടങ്ങൾ, ചെമ്മീൻ കെട്ടുകൾ, കണ്ടൽക്കാടുകൾ എന്നിവിടങ്ങളിലേക്ക് യാത്രക്കാർക്ക് പ്രവേശനം ലഭിക്കും. കായൽ പരിസ്ഥിതിയെ സംരക്ഷിക്കാൻ ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകൾ ഉപയോഗിക്കും.












Click it and Unblock the Notifications