കൊച്ചി വാട്ടർ മെട്രോ കടമക്കുടിയിലേക്ക് എത്താൻ വൈകില്ല; ഓണത്തിന് സർവീസ് തുടങ്ങിയേക്കും, ആശ്വാസം
കൊച്ചി: വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രമായ കടമക്കുടിയിലേക്ക് കൊച്ചി വാട്ടർ മെട്രോ സർവീസ് ഉടൻ ആരംഭിക്കും. വർഷം ഈ ഓണത്തിനോട് അനുബന്ധിച്ച് സർവീസ് ആരംഭിക്കാനാണ് നീക്കം. കടമക്കുടി ടെർമിനലിൽ ഫെറികൾ അടുപ്പിക്കുന്നതിനുള്ള ഫ്ലോട്ടിംഗ് പോണ്ടൂൺ ഇതിനകം സജ്ജമായിട്ടുണ്ട്. ഏറെ നാളായി കാത്തിരുന്ന ടെർമിനലിന്റെ അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. വൈദ്യുത ഫെറികൾക്കായുള്ള ചാർജിങ് സംവിധാനവും അടുത്ത 10 ദിവസത്തിനകം പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.
എന്നാൽ സർവീസ് ആരംഭിക്കുന്നതിന് മുമ്പ് ചില നിർണായക നടപടികൾ കൂടി പൂർത്തിയാക്കേണ്ടതുണ്ട്. ഫെറികളുടെ സുഗമമായ യാത്രയ്ക്ക് തടസമാകുന്ന രീതിയിൽ ജലപാതയിൽ സ്ഥാപിച്ചിരിക്കുന്ന ചൈനീസ് മീൻപിടിത്ത വലകൾ മാറ്റിസ്ഥാപിക്കേണ്ടതുണ്ട്. മത്സ്യബന്ധന വകുപ്പ് ഇതിന് തുടക്കം കുറിക്കേണ്ടതുണ്ടെന്നും നടപടികൾ പൂർത്തിയാകാൻ ഏകദേശം രണ്ട് മാസം വരെ എടുത്തേക്കാമെന്നും കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സജൻ ജോൺ പറഞ്ഞു. ഇതോടൊപ്പം ടെർമിനൽ പരിസരത്ത് ആവശ്യമായ ആഴം ഉറപ്പാക്കുന്നതിനായി ഡ്രഡ്‌ജിംഗ് ജോലികളും നടത്തും.

കടമക്കുടി റൂട്ടിലേക്ക് സർവീസ് വ്യാപിപ്പിക്കാൻ ആവശ്യമായ മൂന്ന് പുതിയ ഇലക്ട്രിക് ഫെറികൾ കൊച്ചി ഷിപ്‌യാർഡിൽ നിന്ന് ലഭിക്കുന്നതിനായും കെഡബ്ല്യുഎംഎൽ കാത്തിരിക്കുകയാണ്. പുതിയ ഫെറികൾ ലഭിക്കുന്നതോടെ സർവീസ് വിപുലീകരണം വേഗത്തിലാക്കാനാണ് പദ്ധതി. കടമക്കുടിക്ക് പിന്നാലെ ഹൈക്കോടതി ടെർമിനലിൽ നിന്ന് മട്ടാഞ്ചേരി വഴി ഇടക്കൊച്ചിയിലേക്കും വാട്ടർ മെട്രോ സർവീസ് ആരംഭിക്കും.
തുടർന്ന് സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം നിർമ്മിക്കുന്ന പുതിയ എറണാകുളം ടെർമിനലിൽ നിന്നുമുള്ള സർവീസും ആരംഭിക്കും. ഈ ടെർമിനലിന്റെ നിർമ്മാണത്തിനായുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. അതേസമയം, ആലുവ മെട്രോ സ്‌റ്റേഷനിൽ നിന്ന് പെരിയാർ വഴി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വാട്ടർ മെട്രോ സർവീസ് ആരംഭിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അനുമതിക്കായും കെഡബ്ല്യുഎംഎൽ കാത്തിരിക്കുകയാണ്.
മണിക്കൂറിൽ 20 നോട്ട്സ് (ഏകദേശം 36 കിലോമീറ്റർ) വേഗത്തിൽ സർവീസ് നടത്താൻ അനുമതി ലഭിച്ചാൽ ആലുവ മെട്രോ സ്‌റ്റേഷനിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള ജലയാത്ര വെറും 15 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നാണ് വിലയിരുത്തൽ. ഇതിനായി മെട്രോ സ്‌റ്റേഷനും വാട്ടർ മെട്രോ ടെർമിനലും നേരിട്ട് ബന്ധിപ്പിക്കുന്ന ഏകദേശം 70 മീറ്റർ നീളമുള്ള സ്കൈവാക്കും നിർമ്മിക്കാനുള്ള നിർദ്ദേശമുണ്ട്.
ഈ പദ്ധതിയുടെ സാധ്യതകൾ വിലയിരുത്താൻ ഒരു സ്വകാര്യ എൻജിനീയറിങ് കോളേജിനെ പഠന ചുമതല ഏൽപ്പിച്ചതായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്‌ടർ ലോക്‌നാഥ് ബെഹ്റ അറിയിച്ചു. പഠന റിപ്പോർട്ട് ഒരു മാസത്തിനകം ലഭിക്കുമെന്നും, അതിന്റെ അടിസ്ഥാനത്തിൽ വിമാനത്താവള റൂട്ടിന്റെ സാങ്കേതിക സാധ്യതകൾ സംബന്ധിച്ച വിശദമായ പഠനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വലിയ കടമക്കുടി (പ്രധാന ദ്വീപ്), മുറിക്കൽ, പാളയം തുരുത്ത്, പിഴല, ചെറിയ കടമക്കുടി, പുളിക്കപ്പുറം, മൂലമ്പിള്ളി, പുതുശ്ശേരി, ചാരിയം തുരുത്ത്, ചേന്നൂർ, കോതാട്, കോരമ്പാടം, കണ്ടനാട്, കാരിക്കാട് എന്നിങ്ങനെ പതിനാല് ദ്വീപുകളുടെ ഒരു കൂട്ടമാണ് കടമക്കുടി എന്നറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ഇടം. മേഖലയിലേക്ക് വാട്ടർ മെട്രോ എത്തുമ്പോൾ അത് വലിയ രീതിയിൽ ഗുണകരമാവും എന്നാണ് വിലയിരുത്തൽ.














Click it and Unblock the Notifications