ഇടതുപക്ഷ സർക്കാരിന്റെ അവസാനം അയ്യപ്പൻ തന്നെ തുടങ്ങിവയ്ക്കും; കൊല്ലം തുളസി
കൊല്ലം: ശബരിമല വിഷയത്തിൽ പ്രതികരണം നടത്തി ഒടുവിൽ വനിതാ കമ്മീഷന് മുമ്പിൽ മാപ്പപേക്ഷയുമായി പോകേണ്ടി വന്നയാളാണ് നടൻ കൊല്ലം തുളസി. എൻഡിഎയുടെ ശബരിമല സംരക്ഷണ ജാഥയിൽ സിനിമാ സ്റ്റൈലിൽ ഇറക്കിയ ചില ഡയലോഗുകളായിരുന്നു കൊല്ലം തുളസിയെ പുലിവാല് പിടിപ്പിച്ചത്. ശബരിമല വിഷയം വീണ്ടും സജീവമായതോടെ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.
ശബരിമലയിൽ അക്രമത്തിന് തമ്പടിക്കുന്നത് ഭീകരവാദികൾ; എങ്ങിനെ നേരിടണമെന്ന് സർക്കാറിനറിയാം'!!!
ഇത്തവണ ഫേസ്ബുക്ക് ലൈവിലൂടെയാണ് കൊല്ലം തുളസിയുടെ പ്രതികരണം. ശബരിമലയിലെ സർക്കാർ നടപടിയെ രൂക്ഷമായി വിമർശിക്കുന്ന കൊല്ലം തുളസി കേരളത്തിലെ അവസാനത്തെ മുഖ്യമന്ത്രിയാകും പിണറായി വിജയനെന്ന് മുന്നറിയിപ്പ് നൽകുന്നു.
ഇതൊരു നിമിത്തം
സർക്കാരിനറെ നടപടികളെ വിശദീകരിക്കാൻ തനിക്ക് താൽപര്യമില്ല, വിനാശകാലെ വിപരീത ബുദ്ധി എന്ന പറയുന്ന നിലയ്ക്കാണ് ശബരിമലയിൽ സർക്കാരിന്റെ നടപടികൾ. ഇതൊരു നിമിത്തമായിരിക്കുമെന്ന് താൻ വിശ്വസിക്കുന്നതായി കൊല്ലം തുളസി പറയുന്നു.
എല്ലാം അയ്യപ്പൻ നോക്കിക്കോളും
കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയൻ, അവസാനത്തെ ഇടതുപക്ഷ സർക്കാരായിരിക്കും ഇത്. ഇടതുപക്ഷ സർക്കാരിന്റെ അവസാനം അയ്യപ്പൻ തന്നെ തുടങ്ങിവയ്ക്കുമെന്നാണ് അയ്യപ്പഭക്തനായ താൻ വിശ്വസിക്കുന്നുവെന്ന് കൊല്ലം തുളസി പറയുന്നു.
ജനം ടീവിക്കൊപ്പം
ശബരിമലയിലെ കാര്യങ്ങൾ സത്യസന്ധമായി പ്രക്ഷേകരുടെ മുന്നിലെത്തിക്കുന്നത് ജനം ടിവി മാത്രമാണെന്നാണ് കൊല്ലം തുളസിയുടെ അഭിപ്രായം. വിശ്വാസികളായ എല്ലാവരും ജനം ടിവി കാണണമെന്നാണ് കൊല്ലം തുളസിയുടെ മറ്റൊരു അഭ്യർത്ഥന.
വലിച്ചു കീറണം അവരെ
ശബരിമല വിധിക്ക് ശേഷം നടത്തിയ ആദ്യ പ്രതികരണം തന്നെ കൊല്ലം തുളസിനെ കുരുക്കിലാക്കിയിരുന്നു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ചില ലവളുമാർ ശബരിമലയിൽ വരും, സമരത്തിൽ പങ്കെടുക്കുന്ന അമ്മമാർ ശബരിമലയിലേക്ക് പോകണം, വിധിയുടെ അടിസ്ഥാനത്തിൽ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഒരു ഭാഗം ദില്ലിയിലേക്കും അയച്ചു കൊടുക്കണമെന്നായിരുന്നു ശബരിമല സംരക്ഷണ ജാഥയിൽ സിനമാ സ്റ്റൈലിൽ കൊല്ലം തുളസി പറഞ്ഞത്.
ശുംഭന്മാർ കേൾക്കട്ടെ
ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ച ജഡ്ജിമാരെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു കൊല്ലം തുളസി. ശരണം വിളിയുടെ ശബ്ദം അങ്ങ് ദില്ലിവരെ എത്തണം. അത് സുപ്രീം കോടതിയിലെ നാല് ശുംഭന്‍മാരുടെ ചെവിയിലുമെത്തണം എന്നായിരുന്നു അടുത്ത ഡയലോഗ്.
ഒടുവിൽ മാപ്പപേക്ഷ
സംഗതി വിവാദമായതോടെ വനിതാ കമ്മീഷൻ കൊല്ലം തുളസിക്കെതിരെ സ്വമേധയാ കേസെടുത്തു. ഒടുവിൽ മാപ്പപേക്ഷയുമായി വനിതാ കമ്മീഷന് മുന്നിലെത്തി. പ്രാർത്ഥനായോഗത്തിൽ പങ്കെടുത്ത അമ്മമാരുടെ പ്രയോഗം കണ്ടപ്പോൾ ആവേശം തോന്നി നടത്തിയ ചില പ്രതികരണമായിരുന്നു അത്. അയ്യപ്പഭക്തൻ എന്ന നിലയിലെ വേദനയായിരുന്നു പങ്കുവച്ചതെന്നുമായിരുന്നു കൊല്ലം തുളസി പറഞ്ഞു.
വീഡിയോ
കൊല്ലം തുളസി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ
ശബരിമലയിൽ പോലീസ് തന്ത്രം പാളി, മണ്ഡലകാല സുരക്ഷ വെല്ലുവിളി