നാട്ടുകാരെ മാത്രമല്ല നുണ പറഞ്ഞ് ജോളി തന്നേയും പറ്റിച്ചു; സത്യം മനസ്സിലായത് ഇപ്പോള്‍ മാത്രമെന്ന് ഷാജു
കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചന നല്‍കി പോലീസ്. കൃത്യത്തിന് ബന്ധുക്കളും സൂഹൃത്തുക്കളും സഹായം നല്‍കിയെന്ന ജോളിയുടെ മൊഴി ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ 11 പേര്‍ പോലീസിന്‍റെ നിരീക്ഷണത്തിലാണ്. ഇതുവരെ ചോദ്യം ചെയ്യാത്തവരും ഇതില്‍ ഉള്‍പ്പെടും. സംഭവത്തില്‍ ഇവരുടെ പങ്ക് പൊലീസ് അന്വേഷിക്കുകയാണ്.
ജോളിയുടെ ഫോണ്‍ രേഖകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. പൊന്നാമ്മറ്റത്തെ വീട്ടിലും ഇന്നും വിശദമായ പരിശോധന നടത്തും. കൂടുതല്‍ തെളിവുകളും രേഖകളും കണ്ടെത്താനാണ് പോലീസിന്‍റെ ശ്രമം. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നും പോലീസ് ആവശ്യപ്പെടും. ബുധനാഴ്ച്ചയാകും പ്രതികളുടെ കസ്റ്റഡി അപേക്ഷ പോലീസ് പരിഗണിക്കുക. അതേസമയം നാട്ടുകാരേയും ബന്ധുക്കളേയും മാത്രമാല്ല രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും ജോളി പറ്റിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
എന്‍ഐടിയില്‍ അധ്യപിക
കോഴിക്കോട് എന്‍ഐടിയില്‍ അധ്യപികയാണെന്നായിരുന്നു നാട്ടുകാരോടും വീട്ടുകാരോടും ജോളി പറഞ്ഞിരുന്നത്. എന്‍ഐടിയുടെ വ്യാജ ഐഡി കാര്‍ഡുണ്ടാക്കിയായിരുന്നു ഈ തട്ടിപ്പ്. ജോളി എന്ന പേരില്‍ ഒരു അധ്യാപിക എന്‍ഐടിയില്‍ പഠിപ്പിക്കുന്നില്ലെന്ന് കൂടത്തായില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പറഞ്ഞതോടെ ഈ അവകാശ വാദം ഇവര്‍ പിന്നീട് അധികം ആവര്‍ത്തിക്കാതായി.
യഥാര്‍ത്ഥത്തില്‍
യഥാര്‍ത്ഥത്തില്‍ ഒരു വിദ്യാഭ്യാസ ഏജന്‍സിയാണ് ജോളി നടത്തിയിരുന്നത്. ഇവിടെ നിന്നാണ് പലതരത്തിലുള്ള പണമിടപാടുകളിലേക്കും ബന്ധങ്ങളിലേക്കും ജോളി കടന്നതെന്നാണ് സൂചന. ബന്ധുക്കളേയും നാട്ടുകാരേയും മാത്രമല്ല, തന്നേയും ജോളി പറഞ്ഞു പറ്റിക്കുകയായിരുന്നെന്നാണ് ഇവരുടെ രണ്ടാം ഭര്‍ത്താവ് ഷാജുവും അവകാശപ്പെടുന്നത്.
തന്നോടും പറഞ്ഞത്
എന്‍ഐടിയില്‍ ലക്ചറാണെന്നായിരുന്നു ജോളി തന്നോടും പറഞ്ഞിരുന്നത്. പോലീസ് ചോദ്യം ചെയ്യുന്നത് വരെ അത് തന്നെയായിരുന്നു തന്‍റെ വിശ്വാസമെന്നും ഷാജു പറയുന്നു. ജോളി പറഞ്ഞെതെല്ലാം നുണയായിരുന്നെന്ന് ഇപ്പോഴാണ് മനസ്സിലായത്. എന്‍ഐടിയില്‍ ബിബിഎ ലക്ചറാണെന്നായിരുന്നു പറഞ്ഞതെന്നും ഷാജു സ്കറിയ പറയുന്നു.
സംശയച്ചില്ല
പിഎച്ച്ഡി ചെയ്യുന്നത് കൊണ്ട് അവധിയാണെങ്കിലും ഓഫീസില്‍ പോവാതിരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞായിരുന്നു വീട്ടില്‍ നിന്ന് ഇറങ്ങാറുള്ളത്. ഒരു തവണ എന്‍ഐടിയുടെ ഗേറ്റ് ജോളി കാറോടിച്ച് പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഒരിക്കല്‍ എംകോമിന്‍റേയും നെറ്റ് യോഗ്യത നേടിയതിന്‍റെയുമെല്ലാം സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി കാണിച്ചു തന്നിരുന്നു. അതുകൊണ്ടാണ് സംശയങ്ങള്‍ ഉണ്ടാവാതിരുന്നത്.
തനിക്ക് ബന്ധമില്ല
ജോളിയുടെ സ്വത്തോ പണമോ ആഗ്രഹിക്കാത്തതിനാല്‍ ജോലിയെ കുറിച്ച് കൂടുതലായൊന്നും അന്വേഷിച്ചിരുന്നതേയില്ല. തന്നോട് പറഞ്ഞതെല്ലാം കളവായിരുന്നില്ലേ എന്ന് ഇപ്പോള്‍ ചോദിച്ചപ്പോള്‍ ഒരു ബ്യൂട്ടി ഷോപ്പില്‍ ഇരിക്കാറുണ്ടെന്നാണ് പറഞ്ഞത്. താന്‍ പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് ജോളി പറഞ്ഞിരുന്നു. തനിക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ല.
അപസ്മാര രോഗി
ആദ്യ ഭാര്യയായ സിലി അപസ്മാര രോഗിയായിരുന്നു. ഗര്‍ഭിണിയായിരുന്നപ്പോള്‍ അവര്‍ക്ക് ചിക്കന്‍ പോക്സ് വന്നിരുന്നതിനാല്‍ മകള്‍ക്കും പലതരം രോഗങ്ങള്‍ ഉള്ളതായി സംശയങ്ങളുണ്ടായിരുന്നു. അതുകൊണ്ടാണ് അവരുടെ രണ്ടുപേരുടേയും മരണങ്ങളില്‍ കൂടുതല്‍ സംശയങ്ങള്‍ ഉണ്ടാവാതിരുന്നത്. റോയിയുടെ സഹോദരന്‍ ഉള്‍പ്പടേയുള്ളവര്‍ക്ക് എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും ജോളിയുമായുള്ള വിവാഹത്തിന് കൂടുതല്‍ താല്‍പര്യം കാണിച്ചത് സിലിയുടെ ബന്ധുക്കളായിരുന്നു.
റോയിയുടെ മരണം
കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ മാത്രമാണ് ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നതായും മരണകാരണം സയനൈഡ‍് ഉള്ളില്‍ ചെന്നാണെന്നുമൊക്കെയുള്ള കാര്യങ്ങള്‍ അറിയുന്നത്. ജോളിയുടെ അറസ്റ്റിനു പിന്നാലെ പൊന്നാംമറ്റത്ത് നിന്ന് ഷാജുവിനെ ബന്ധുക്കള്‍ പുറത്താക്കുകയും ചെയ്തു.
വീട്ടില്‍ നിന്ന് ഇറങ്ങി
പുറത്താക്കപ്പെട്ടതോടെ സാധനങ്ങളെല്ലാം എടുത്ത് ഷാജു വീട്ടില്‍ നിന്ന് ഇറങ്ങി. മൂന്നുപേരുടെ മരണം നടന്ന കൂടത്തായിയിലെ പൊന്നാമറ്റം വീട് തത്‌കാലം അടച്ചിടുകയാണെന്നാണു ബന്ധുക്കൾ പറയുന്നത്. കേസില്‍ ഷാജുവിനെ പോലീസ് നേരത്തെ പലതവണ ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാവിലെ കസ്റ്റഡിയിലെടത്തും ചോദ്യം ചെയ്തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.
അന്വേഷണത്തോട് സഹകരിക്കും
എന്താണ് സംഭവിച്ചതെന്ന് അറിയില്ല, പ്രശ്നങ്ങള്‍ക്ക് പിന്നില്‍ സ്വത്ത് തര്‍ക്കമാണെന്നാണ് കരുതുന്നതെന്നാണ് ഷാജു മാധ്യമങ്ങളോട് പറഞ്ഞത്. പോലീസ് ചോദ്യം ചെയ്തത് വിട്ടയച്ചതിന് ശേഷമായിരുന്നു ഷാജു മാധ്യമങ്ങളെ കണ്ടത്. അന്വേഷണത്തോട് സഹകരിക്കും. ബന്ധുക്കളുടെ മരണത്തില്‍ ഭാര്യയുടെ പങ്കെന്താണെന്ന് അറിയില്ലെന്നും ഷാജു അവകാശപ്പെട്ടു.
കസ്റ്റഡിയില്‍ ആവശ്യപ്പെടും
അതേസമയം, തെളിവെടുപ്പിനായി ബുധനാഴ്ച്ച ജോളിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് പോലീസിന്‍റെ നീക്കം. കൊല ചെയ്യാൻ സഹായിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളുമായ ചില ആളുകളുമണ്ടെന്നും ജോളി പൊലീസിനോട് വെളിപ്പെടുത്തിയതിനാല്‍ ഇതേക്കുറിച്ചും പോലീസ് കൂടുതല്‍ അന്വേഷണം നടത്തും. കുറ്റം സമ്മതിച്ചതിനാല്‍ മാത്യുവിനെയും പ്രജുകുമാറിനെയും കസ്റ്റഡിയിൽ വാങ്ങേണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം
പോലീസ് എത്തും മുമ്പ് ജോളിയുടെ ആത്മഹത്യാശ്രമം; റോയിയുടെ സഹോദരിയേയും കൊല്ലാന്‍ ശ്രമിച്ചു
14 വര്‍ഷം, 6 മരണം; ലക്ഷ്യം വഴിവിട്ട ബന്ധവും സ്വത്തും, 'കല്ലറ' തുറന്ന് പോലീസ് പുറത്തെടുത്ത സത്യങ്ങള്‍