ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞത് തെളിയിക്കാന്‍ മുഖ്യനെ വെല്ലുവിളിച്ച് ശശികല! സൈബര്‍ കമ്മി ആവരുത്
ജീവന്‍ പോയാലും ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്നായിരുന്നു സംഘപരിവാര്‍ ബിജെപി നേതാക്കളുടെ വീരവാദം. ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് വരെ നേതാക്കള്‍ തട്ടിവിട്ടു. എന്നാല്‍ എല്ലാ പ്രതിഷേധങ്ങളേയും മറികടന്ന് ജനവരി 2 ന് പുലര്‍ച്ചയോടെ സുപ്രീം കോടതിയുടെ ചരിത്ര വിധി നടപ്പായി. ഇതോടെ വീരവാദം മുഴക്കിയ നേതാക്കളെല്ലാം സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോളുകള്‍ ഏറ്റുവാങ്ങി.
കൂട്ടത്തില്‍ ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്ക്കും കിട്ടി കണക്കിന് പരിഹാസം. ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നുവെന്നാരോപിച്ചായിരുന്നു ശശികലയെ ട്രോളന്‍മാര്‍ കൊട്ടിയത്. മുഖ്യമന്ത്രിയും ശശികലയെ തന്‍റെ പ്രസംഗത്തില്‍ വേണ്ട വിധം ട്രോളി.എന്നാല്‍ തന്നെ ട്രോളിയ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശശികല. ശബരിമലയില്‍ സ്ത്രീപ്രവേശനം സാധ്യമായാല്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞെന്നത് തെളിയിക്കാനും ശശികല വെല്ലുവിളിച്ചു.
ജീവന്‍ വെടിഞ്ഞാലും
സുപ്രീം കോടതിയുടെ ചരിത്രവിധിക്ക് പിന്നാലെ ശബരിമല നടതുറപ്പോള്‍ ഒന്നും യുവതികള്‍ക്ക് ദര്‍ശനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. സംഘപരിവാര്‍ ബിജെപി സംഘടനകളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താന്‍ എത്തിയ യുവതികള്‍ക്ക് മടങ്ങിപ്പോകേണ്ടി വന്നിരുന്നു. ജീവന്‍ പോയാലും ഒരു യുവതിയെ പോലും മലകയറ്റില്ലെന്നായിരുന്നു നേതാക്കളുടെ വീരവാദം.
രണ്ട് പേര്‍
എന്നാല്‍ ജനവരി 1ന് എല്ലാ പ്രതിഷേധങ്ങളേയും മറികടന്ന് രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങി. ഇതോടെ വീരവാദങ്ങള്‍ മുഴക്കിയ നേതാക്കളെയെല്ലാവരേയും സോഷ്യല്‍ മീഡിയ പഴയ പ്രസ്താവനകള്‍ വെച്ച് കണക്കിന് ട്രോളാന്‍ തുടങ്ങി.
കണക്കിന് പരിഹാസം
തന്‍റെ നെഞ്ചത്ത് ചവിട്ടിയേ യുവതികള്‍ മലകയറൂവെന്ന് പറഞ്ഞ രാഹുല്‍ ഈശ്വറിന്‍റെ നെഞ്ചിലെ പാട് തിരഞ്ഞ് ചിലര്‍ എത്തിയപ്പോള്‍ തലമൊട്ടയടിക്കുമെന്ന് പ്രഖ്യാപിച്ച ബിജെപി പ്രവര്‍ത്തകന്‍ ശ്രീജിത്ത് പന്തളത്തിന് മൊട്ടയടിച്ച് നല്‍കാന്‍ തയ്യാറാണെന്നും സോഷ്യല്‍ മീഡിയ പരിഹസിച്ചു.
ശശികലയ്ക്ക് പരിഹാസം
അതേസമയം വിധി നടപ്പായാല്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്ക്ക് കയറി വാങ്ങി നല്‍കുമെന്നായിരുന്നു ചിലരുടെ പരിഹാസം. വിധി നടപ്പായ പിന്നാലെ മുഖ്യമന്ത്രിയും തന്‍റെ പ്രസംഗത്തിലൂടെ ശശികലയെ പരിഹസിക്കുകയും ചെയ്തു.
അവരൊക്കെ എവിടെ
വിധി നടപ്പായാല്‍ ചിലരൊക്കെ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നല്ലോ എന്നാല്‍ അവരെയൊന്നും ഇപ്പോ കാണാനില്ലല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. എന്നാല്‍ വിധി നടപ്പായാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിരിക്കുകയാണ് ശശികല.
പുച്ഛിച്ച് തള്ളുന്നു
ഞാൻ ആത്മാഹുതി ചെയ്യും,ചെയ്തോ എന്നെല്ലാം കമ്മികളുടേയും സുഡാപ്പികളുടേയും പ്രചരണത്തെ അർഹിക്കുന്ന അവഗണന യോടെ തന്നെ തള്ളിക്കളഞ്ഞിരുന്നു . ആത്മാഹുതി ചെയ്യാൻ മടിയൊന്നുമില്ല.പക്ഷെ എന്റെ പ്രസ്ഥാനം പഠിപ്പിച്ചിരിക്കുന്നത് പൊരുതാനാണ്.
ധര്‍മ്മത്തിന്‍റേത്
അന്തിമ വിജയം ധർമ്മത്തിൻ്റേതാണ് എന്നുമാണ്.അതുകൊണ്ടുതന്നെ പരാജിതന്റേയേയോ ഭീരുവിൻ്റേയോ ഭാഷ ഞാൻ പ്രയോഗിക്കില്ല.ഇന്നലെ മുഖ്യമന്ത്രി ആ നുണ കയ്യടിക്കുവേണ്ടി ഉപയോഗിച്ചപ്പോൾ മാത്രം പ്രതികരിക്കുകയാണ്.
ജീവന്‍ ഹോമിക്കും
സ്ത്രീ കയറിയാൽ ആത്മഹത്യ ചെയ്യുമെന്നല്ല, കയറുന്നത് തടയാൻ ജീവൻ ഹോമിക്കാനും തയ്യാറാണ് എന്ന് അന്നും ഇന്നും എന്നും പ്രഖ്യാപിക്കും .അതു കൊണ്ടാണല്ലോ മരക്കൂട്ടത്തു നിന്നും എന്നെ പിടിച്ചു വലിച്ച് താഴേക്ക് കൊണ്ടുവരാൻ ഭരണകൂടം ശ്രമിച്ചത്.
മുഖ്യമന്ത്രി ബാധ്യസ്ഥനാണ്
അതുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് തെളിയിക്കാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്.ഞാൻ പറഞ്ഞതിന്റെ വീഡിയോ പുറത്തു വിടണം.തിരുപ്പതി ദേവസ്വം ബോർഡ് വിഷയം പോലുള്ള മറ്റേപ്പണിക്ക് മുതിരരുത്.
തെളിവ് എവിടെ
edit ചെയ്യാൻ ശ്രമിക്കരുത് എന്ന് ചുരുക്കം (ഇനി ആത്മഹത്യാ ഭീഷണി മുഴക്കി എങ്കിൽ തെളിവു സഹിതം എന്നെ അറസ്റ്റു ചെയ്യാൻ ആഭ്യന്തരം കയ്യാളുന്ന മുഖ്യൻ നടപടി സ്വീകരിക്കണം.അല്ലാത്തപക്ഷം വെറും സൈബർ കമ്മിയായി തരം താണെന്ന് സമ്മതിക്കുക)
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം