കെപിസിസി അധ്യക്ഷൻ: താരിഖ് അൻവറിനോട് പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി, മൗനം തുടർന്ന് ഉമ്മൻചാണ്ടിയും ചെന്നിത്തലയും
പ്രശ്ന പരിഹാരത്തിന് സോണിയ ഗാന്ധി അയച്ച സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ ആദ്യഘട്ട ശ്രമങ്ങളും വിഫലമായതായാണ് റിപ്പോർട്ടുകൾ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്റെ കാര്യത്തിൽ കോൺഗ്രസിനുള്ളിൽ അനിശ്ചിതത്വം തുടരുന്നു. പ്രസിഡന്റ് ആരാകണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ ചോദ്യത്തോട് മൗനം പാലിക്കുകയാണ് സംസ്ഥാനത്തെ മുതിർന്ന നേതാക്കളെല്ലാം. പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലുണ്ടായതുപോലെ ഒരിക്കൽകൂടി ആവർത്തിക്കാതിരിക്കാൻ മൗനമാണ് നല്ലതെന്ന നിലപാടിലാണ് ഇവർ. പ്രശ്ന പരിഹാരത്തിന് സോണിയ ഗാന്ധി അയച്ച സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ ആദ്യഘട്ട ശ്രമങ്ങളും വിഫലമായതായാണ് റിപ്പോർട്ടുകൾ.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ആരുടെ പേരും നിർദേശിച്ചിട്ടില്ല. ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കുന്ന നേതാക്കളും ജനപ്രതിനിധികളും മൗനം തുടരുകയാണ്. അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേത് മാത്രമാകുമ്പോൾ തങ്ങളോട് അഭിപ്രായം ചോദിക്കുന്നതിലെ പ്രസക്തിയെന്താണെന്ന ചോദ്യമാണ് ഗ്രൂപ്പ് നേതൃത്വം മുന്നോട്ട് വെക്കുന്നത്.

പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയുടെ പേരാണ് രണ്ട് ഗ്രൂപ്പുകളും പ്രധാന നേതാക്കളും നിർദേശിച്ചിത്. എന്നാൽ ഇത് മറികടന്ന് വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയതിലുള്ള അമർഷമാണ് നേതാക്കൾക്ക്. രമേശ് ചെന്നിത്തല പരസ്യമായും സോണിയ ഗാന്ധിക്ക് അയച്ച കത്തിലും തന്റെ അതൃപ്തി വ്യക്തമാക്കിയിരുന്നു. ഉമ്മൻചാണ്ടിയാകട്ടെ ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് പറഞ്ഞപ്പോഴും ശൈലി ശരിയായില്ല എന്ന വിമർശനവും ഉയർത്തിയിരുന്നു.

അധ്യക്ഷനെ കണ്ടെത്തുന്നതിലുപരി സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുക്കുക എന്ന ദൗത്യമാണ് തിരഞ്ഞെടുപ്പിന് ശേഷമുള്ള താരിഖ് അൻവറിന്റെ രണ്ടാം വരവിനുള്ളത്. എംപിമാർ, എംഎൽഎമാർ എന്നിവരുമായെല്ലാം കഴിഞ്ഞ രണ്ട് ദിവസവും ഫോണിൽ സംസാരിച്ച താരിഖ് അൻവറിന് എന്നാൽ പലയിടങ്ങളിൽ നിന്നും പ്രതിഷേധം കേൾക്കേണ്ടി വന്നുവെന്നും അറിയുന്നു. സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെ അഭിപ്രായത്തിന് വില നൽകണമെന്ന് പലരും താരിഖ് അൻവറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ വർക്കിങ് പ്രസിഡന്റുമാരായിരിക്കുന്ന കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ പേരുകളാണ് പ്രധാനമായും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കെ മുരളീധരൻ പി.ടി തോമസ് എന്നിവരും പട്ടികയിലുണ്ട്. എന്നാൽ ആരുടെയും പേര് നിർദേശിക്കില്ലെന്ന നിലപാടിലാണ് സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ. ഇത് കേന്ദ്ര നേതൃത്വത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.

കെപിസിസി അധ്യക്ഷന്റെ കാര്യത്തില്‍ നിലനില്‍ക്കുന്ന അനശ്ചിതത്വം എത്രയും വേഗം തീര്‍ക്കണമെന്ന ആവശ്യമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ താരിഖ് അന്‍വറിന് മുന്നിൽ വീണ്ടും അവതരിപ്പിച്ചത്. അതേസമയം തന്നോട് പ്രസിഡന്‍റിന്‍റെ കാര്യത്തില്‍ അഭിപ്രായം ചോദിക്കേണ്ടതില്ലെന്നും, തീരുമാനിച്ച കാര്യങ്ങള്‍ അതേപടി നടക്കട്ടെയെന്നുമായിരുന്നു മുല്ലപ്പള്ളി താരിഖ് അൻവറിനോട് ക്ഷോഭത്തോടെ വ്യക്തമാക്കിയെന്നും റിപ്പോർട്ടുകൾ പറയുന്നു.

എഐസിസി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശക്തമായ കേരള ഘടകത്തെ പിണക്കേണ്ടെന്ന നിലപാടിലാണ് ഹൈക്കമാൻഡ്. കേന്ദ്ര നേതൃത്വവും ദുർബലമാണെന്നിരിക്കെ കേരളത്തിലെ നേതാക്കളുടെ പിന്തുണ ഏറെ നിർണായകമാണ്. അതുകൊണ്ട് തന്നെ നേതാക്കളുമായുള്ള പ്രശ്നം എത്രയും വേഗം പരിഹരിച്ച് കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാമെന്നാണ് സോണിയ ഗാന്ധി കരുതുന്നത്.
അടിപൊളി ചിത്രങ്ങളുമായി പ്രഗ്യ ജെയ്‌സ്വാള്‍; നടിയുടെ ഏറ്റവും പുതിയ ഫോട്ടോസ്












Click it and Unblock the Notifications