വനിതാ പ്രാതിനിധ്യം ഇല്ല; കണ്ണുരുട്ടി ഹൈക്കമാന്റ്...പട്ടിക വീണ്ടും പൊളിച്ചു..ചർച്ചകൾ ഇങ്ങനെ
തിരുവനന്തപുരം; ഒടുവിൽ ഏറെ ആഴ്ചചകൾ നീണ്ടുനിന്ന ചർച്ചയ്ക്ക് ഒടുവിൽ കെ പി സി സി പുനഃസംഘടന പട്ടിക എ ഐ സി സിക്ക് കൈമാറിയിരിക്കുകയാണ് സംസ്ഥാന നേതൃത്വം. മുൻ നിശ്ചയപ്രകാരം ഭാരവാഹികളടക്കം 51 പേർ തന്നെയാകും കെ പി സി സി എക്സിക്യുട്ടീവിൽ ഉണ്ടാകുക. നിരവധി തവണ ഗ്രൂപ്പ് നേതാക്കൾ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയാണ് ഇപ്പോഴത്തെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ ചില പേരുകൾ സംബന്ധിച്ച് അന്തിമ ചർച്ചയിൽ വലിയ എതിർപ്പുകളാണ് ഉയർന്നത്. ചില നേതാക്കൾക്കായി മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയെന്ന ആക്ഷേപമായിരുന്നു ഗ്രൂപ്പ് നേതാക്കൾ ഉയർത്തിയത്. ഈ തർക്കങ്ങൾ പരിഹരിച്ചതിന് ശേഷമാണ് ഇപ്പോൾ പട്ടിക സമർപ്പിച്ചിരിക്കുന്നത്. എന്നാൽ ഭാരവാഹി പട്ടികയിൽ വനിതകള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന നിർദ്ദേശമാണ് ഹൈക്കമാന്റ് മുന്നോട്ട് വെച്ചിരിക്കുന്നത്.
ഡി സി സി അധ്യക്ഷ പട്ടിക നേരത്തേ പ്രഖ്യാപിച്ചപ്പോൾ ഒരു വനിതയെ പോലും പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. തുടക്കത്തിൽ ശക്തരായ വനിതകളുടെ പേരുകൾ ഉയർന്നെങ്കിലും അവസാന നിമിഷ ചർച്ചയിൽ എല്ലാവരും തഴയപ്പെടുകയായിരുന്നു. ഇതിനെതിരെ നേരത്തേ ഹൈക്കമാന്റ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ കെ പി സി പുനഃസംഘടയിൽ കൂടുതൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുമെന്നായിരുന്നു സംസ്ഥാന നേതൃത്വം ഉറപ്പ് നൽകിയത്. അതേസമയം പുതിയ ഭാരവാഹി പട്ടിക സമർപ്പിച്ചപ്പോൾ വനിതാ പ്രതാിനിധ്യം കുറവാണെന്ന ആക്ഷേപമാണ് ഹൈക്കമാന്റ് ഉയർത്തിയത്.
നിലവിൽ ദീപ്തി മേരി വര്‍ഗീസ്, ഫാത്തിമ റോഷ്ന , ജ്യോതി വിജയകുമാര്‍, പി കെ ജയലക്ഷ്മി, പദ്മജ വേണുഗോപാൽ എന്നീ വനിതാ നേതാക്കൾ പട്ടികയില് ഇടംപിടിച്ചിട്ടുണ്ട്. ഇതിൽ പദ്മജ ഒഴികെയുള്ളവർ ജനറൽ സെക്രട്ടറിമാരും പദ്മജ വേണുഗോപാൽ നിർവ്വാഹക സമിതി അംഗവും ആകും. ഹൈക്കമാന്റ് നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് നിന്നുള്ള സീനിയർ നേതാവ് രമണി പി നായരെ കെ പി സി സി വൈസ് പ്രസിഡന്റാക്കാനാും തിരുമാനം ആയിട്ടുണ്ട്. നേരത്തേ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിന്റെ പേരിൽ നേതൃത്വത്തിനെതിരെ രംഗത്തെത്തിയ നേതാവാണ് രമണി. അതേസമയം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സുമ ബാലകൃഷ്ണന്റെ പേര് കെ സുധാകരൻ നിർദ്ദേശിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ചർച്ചകൾ രമണിയിൽ എത്തുകയായിരുന്നു.
അതേസമയം പുതിയ പട്ടികയിൽ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടെന്നാണ് കെ പി സി സി നേതൃത്വത്തിന്റെ അവകാശവാദം. ഭാരവാഹി പട്ടിക 51 ലേക്ക് ചുരുക്കുമ്പോൾ പരാതികൾ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കെ പി സി സി നേതൃത്വം പ്രത്യേക മാനദണ്ഡങ്ങൾ തയ്യാറാക്കിയത്. ഇതുപ്രകാരം ഡി സി സി മുൻ അധ്യക്ഷൻമാർ , കെ പി സി സി മുൻ ഭാരവാഹികൾ ജനപ്രതിനിധികൾ എന്നിവരെ പരിഗണിക്കേണ്ടതില്ലെന്ന് നേതൃത്വം തിരുമാനമെടുത്തു. എന്നാൽ ചർച്ചകൾ പുരോഗമിക്കവെ ചില നേതാക്കൾക്ക് മാനദണ്ഡങ്ങളിൽ ഇളവ് നൽകിയെന്ന ആക്ഷേപവുമായി ഗ്പൂപ്പ് നേതാക്കൾ രംഗത്തെത്തുകയായിരുന്നു.
Recommended Video
ഡി സി സി അധ്യക്ഷ പദവിയില്‍ ഒന്നരവര്‍ഷം മാത്രമിരുന്ന എം പി വിന്‍സെന്‍റ്, രാജീവന്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് ഇളവ് നല്‍കാന്‍ തിരുമാനിച്ചതിനെതിരെയായിരുന്നു നേതാക്കളുടെ എതിർപ്പ്. എ ഐ സി സി ജനറൽ സെക്രട്ടറി വേണുഗോപാലാണ് നേതാക്കൾക്ക് വേണ്ടി ആവശ്യം ശക്തമാക്കിയത്. എന്നാൽ എതിർപ്പ് കടുത്തതോടെ ഇവരുടെ പേരുകൾ അവസാന നിമിഷം ഒഴിവാക്കി. പുതിയ പട്ടികയിൽ ഗ്രൂപ്പ് നേതാക്കളുടെ താത്പര്യങ്ങളും സാമുദായിക സമവാക്യങ്ങളുമെല്ലാം പരിഗണിക്കപ്പെട്ടിട്ടുണ്ടെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്.
അതേസമയം തർക്കങ്ങൾ ഒഴിവാക്കാൻ 15 ജനറൽ സെക്രട്ടറുമാരെന്ന തിരുമാനത്തിൽ അയവ് വരുത്തിയിട്ടുണ്ട്. നിലവിലെ ധാരണ പ്രകാരം വി ടി ബൽറാം, അനിൽ അക്കര, കെ ശിവദാസൻ നായർ, എ എ ഷുക്കൂർ, പി എം നിയാസ്, ജ്യോതികുമാർ ചാമക്കാല, ഷാനവാസ് ഖാൻ, പഴകുളം മധു, ജോസി സെബാസ്റ്റ്യൻ, റോയ് കെ പൗലോസ്, ജെയ്സൺ ജോസഫ്, ജമാൽ മണക്കാടൻ, പി എ സലീം, കെ പി ശ്രീകുമാർ എം ജെ ജോബ്, കെ ഡയലക്ഷ്മി, ഫാത്തിമ റോഷ്ന എന്നിരുടെ പേരുകളാമ് പരിഗണിക്കുന്നത്. രമണി പി നായരെ കൂടാതെ വൈസ് പ്രസിന്റ് സ്ഥാനത്തേക്ക് എ വി ഗോപിനാഥ്, വിപി സജീന്ദ്രൻ, കെ ശിവദാസൻ നായർ അല്ലേങ്കിൽ കെ മോഹൻ കുമാർ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.
കൂടുതൽ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങൾ പോകാതിരിക്കാൻ 14 ഡി സി സി പ്രസിഡന്റുമാരെയും കെ പി സി സി എക്സിക്യുട്ടീവിലേക്ക് പ്രത്യേക ക്ഷണിതാക്കളാക്കിയേക്കും. അതേസമയം മാനദണ്ഡങ്ങളിലെ ഇളവിനെതിരെ ഗ്രൂപ്പ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കരുതലോടെ പ്രഖ്യാപനം നടത്തിയില്ലേങ്കിൽ പാർട്ടിയിൽ വലിയ പൊട്ടിത്തെറി ഉണ്ടാകാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ലെന്നാണ് നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് മുൻ കെ പി സി സി അധ്യക്ഷൻമാരും മുതിർന്ന നേതാക്കളുമായ വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും ഉൾപ്പെടെ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ സാഹചര്യത്തിൽ. ഏകപക്ഷീയമായാണ് കെ പി സി സി പുനഃസംഘട സംബന്ധിച്ച തിരുമാനങ്ങൾ നേതൃത്വം കൈക്കൊണ്ടതെന്നായിരുന്നു ഇരുവരും ഉയർത്തിയ വിമർശനം. അതേസമയം ഗ്രൂപ്പ് മാനേജർമാരും മുതിർന്ന നേതാക്കളുമായ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഇപ്പോഴത്തെ പട്ടികയിൽ കാര്യമായ പ്രതിഷേധങ്ങൾ ഉയർത്തേണ്ടെന്ന നിലപാടിലാണെന്നാണ് സൂചന. എന്തായാലും നിലവിൽ ബിഹാറിലുള്ള കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ 16 ഓടെ ദില്ലിയിൽ എത്തിയാലുടൻ ഭാരവാഹി പട്ടിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ക്യൂട്ട് ലുക്കില്‍ തിളങ്ങി വേദിക; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍