പോലീസ് ആസ്ഥാനത്തേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം; പോലീസിനെതിരെ മുളകുപൊടി പ്രയോഗം...
തിരുവനന്തപുരം: സമരം ചെയ്യുന്ന കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കെഎസ്‌യു പോലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടർന്ന് പോലീസ് ലാത്തി വീശീ പ്രവർത്തകരെ ഇവിടെ നിന്നും അടിച്ചോടിച്ചു. റോഡിൽ വീണ പ്രവർത്തകരെ പോലീസുകാർ വളഞ്ഞിട്ടു തല്ലി.
മാര്‍ച്ചിനിടെ നവകേരള സദസിന്റെ പ്രചരണ ബോർഡുകളും കെഎസ്‌യു പ്രവര്‍ത്തകര്‍ അടിച്ചു തകർത്തിരുന്നു. പൊലീസിനുനേരെ കെഎസ്‌യു പ്രവർത്തകർ മുളകുപൊടി പ്രയോഗിച്ചതായാണ് ആരോപണം. നിരവധിപേര്‍ക്ക് പരിക്കേറ്റു. നിലത്തുവീണ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു.

പോലീസ് നടപടിയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കും കെഎസ്‍യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനും ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്. വനിത പ്രവര്‍ത്തകര്‍ക്ക് നേരെയും പോലീസ് ലാത്തിവീശി. പ്രതിഷേധത്തിനിടെ ചാനല്‍ ക്യാമറാമാനെതിരെയും പോലീസ് ലാത്തിവീശി എന്ന ആരോപണമുണ്ട്. ക്യാമറാമാനാണെന്ന് പറഞ്ഞിട്ടും പോലീസ് അതിക്രമം തുടരുകയായായിരുന്നുവെന്നാണ് ആരോപണം. എന്നാൽ ഇത് അറിയാതെ സംഭവിച്ചതാണെന്നായിരുന്നു പോലീസിന്റെ വിശദീകരണം.
കെപിസിസി ആസ്ഥാനത്ത് നിന്നാണ് കെഎസ്‌യു മാര്‍ച്ച് ആരംഭിച്ചത്. വരുന്ന വഴിയിലുണ്ടായിരുന്ന നവകേരള സദസിന്റെ ബോർഡുകളാണ് പ്രവർത്തകർ തകര്‍ത്തത്. മാത്യു കുഴൽ നാടൻ എംഎൽഎ മാർച്ച് ഉദ്ഘാടനം ചെയ്‌തതിനുപിന്നാലെ സംഘർഷം ആരംഭിക്കുകയായിരുന്നു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.
പരിക്കേറ്റ കെഎസ്‌യു പ്രവര്‍ത്തകരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.പ്രകോപനമൊന്നുമില്ലാതെയാണ് പോലീസ് ലാത്തിചാര്‍ജ് ആരംഭിച്ചതെന്ന് കെഎസ്‌യു ആരോപിക്കുന്നു. ഗുണ്ടകളെ പോലെയാണ് പോലീസ് പെരുമാറിയതെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിക്കുന്നത് കൊട്ടേഷൻ സംഘമാണെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. ഗവർണർ പോയത് പോലെ അകമ്പടിയില്ലാതെ പിണറായി വിജയന് ഇറങ്ങിനടക്കാൻ കഴിയുമോയെന്നും കുഴല്‍നാടന്‍ വെല്ലുവിളിച്ചു.
അതേസമയം, കെഎസ്‌യു-യൂത്ത് കോൺഗ്രസ് വിമർശിച്ച് മുഖ്യമന്ത്രി തന്നെ ഇന്ന് നേരിട്ട് രംഗത്ത് വന്നിരുന്നു. കരിങ്കൊടി കാട്ടിയ പ്രതിഷേധക്കാര്‍ക്കെതിരെ നടന്നത് ജീവന്‍രക്ഷാ പ്രവര്‍ത്തനം തന്നെയാണെന്ന് പിണറായി വിജയന്‍ ഇന്നും ആവര്‍ത്തിച്ചു. ബസിന് മുന്നിലേക്ക് എടുത്ത് ചാടിയവരെ രക്ഷിക്കുകയാണ് ചെയ്‌തതെന്നായിരുന്നു പിണറായിയുടെ അവകാശവാദം.
ഈ നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും ഉത്തരവാദിത്തപ്പെട്ട ഏതെങ്കിലും പ്രസ്ഥാനത്തിന് ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കാന്‍ പറ്റുമോ എന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. എന്തൊക്കെ ചെയ്‌തിട്ടും ലക്ഷ്യം കാണുന്നില്ല എന്ന് വരുമ്പോള്‍ അവര്‍ സ്വയം പ്രകോപിതരാവുകയാണെന്നും പിണറായി വ്യക്തമാക്കി.












Click it and Unblock the Notifications