'പിണറായി സർക്കാരും റെഗുലേറ്ററി കമ്മിഷനും ഒത്തുകളിച്ചു, 2130 കോടിയുടെ ബാധ്യത'; കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: കേരളം വൈദ്യുതി പ്രതിസന്ധിയിൽ വലയുന്ന വേളയിൽ മുൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ കേരള ജനതയുടെ തലയിൽ കോടികളുടെ അധിക ബാധ്യത അടിച്ചേൽപ്പിച്ചത് പിണറായി സർക്കാരും വൈദ്യുതി വകുപ്പും റെഗുലേറ്ററി കമ്മിഷനും കൂടിയാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
രാർ റദ്ദാക്കരുതെന്ന് അന്നത്തെ ചീഫ് സെക്രട്ടറി പോൾ ആന്റണിയും കെഎസ്ഇബി ചെയർമാൻ എൻഎൻ പിള്ളയും സർക്കാരിനെയും വൈദ്യുതി മന്ത്രിയെയും, റെഗുലേറ്ററി കമ്മിഷനെയും കൃത്യമായി അറിയിച്ചിരുന്നതാണെന്നും എന്നിട്ടും അതിന് അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കാൻ അന്നത്തെ പിണറായി സർക്കാർ തയ്യാറായില്ലെന്നും കുമ്മനം ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ ആരോപിച്ചു.

കുമ്മനം രാജശേഖരന്റെ വാക്കുകൾ: 2130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ-റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി പുറത്തുവരുന്നു. കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ കേരള ജനതയുടെ തലയിൽ കോടികളുടെ അധിക ബാധ്യത അടിച്ചേൽപ്പിച്ചത് പിണറായി സർക്കാരും വൈദ്യുതി വകുപ്പും റെഗുലേറ്ററി കമ്മിഷനും തമ്മിലുള്ള ഒത്തുകളിയുടെ ഫലമാണ്.
2014-ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ജാബുവ പവർ, ജിൻഡാൽ പവർ തുടങ്ങിയ കമ്പനികളുമായി ഒപ്പുവെച്ച കരാറുകൾ പ്രകാരം അടുത്ത 25 വർഷത്തേക്ക് യൂണിറ്റിന് 4.26 രൂപ മുതൽ 4.29 രൂപ വരെ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലഭിക്കേണ്ടതായിരുന്നു. എന്നാൽ സാങ്കേതിക തടസങ്ങൾ ചൂണ്ടിക്കാട്ടി 2023 മേയിൽ റെഗുലേറ്ററി കമ്മിഷൻ ഈ കരാറുകൾ റദ്ദാക്കുകയാണുണ്ടായത്.
ഉദ്യോഗസ്ഥ മുന്നറിയിപ്പ് അവഗണിച്ചു: കരാർ റദ്ദാക്കരുതെന്ന് അന്നത്തെ ചീഫ് സെക്രട്ടറി പോൾ ആന്റണിയും കെഎസ്ഇബി ചെയർമാൻ എൻഎൻ പിള്ളയും സർക്കാരിനെയും വൈദ്യുതി മന്ത്രിയെയും, റെഗുലേറ്ററി കമ്മിഷനെയും കൃത്യമായി അറിയിച്ചിരുന്നതാണ്. എന്നിട്ടും കരാർ സംരക്ഷിക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല.
സർക്കാർ നിയമിച്ച ചെയർമാൻ: 2022 നവംബറിലെ മന്ത്രിസഭാ തീരുമാനപ്രകാരം വിരമിച്ച അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിനെ റെഗുലേറ്ററി കമ്മിഷൻ ചെയർമാനായി നിയമിച്ചത് പിണറായി സർക്കാരാണ്. അതുകൊണ്ട് തന്നെ കമ്മിഷന്റെ തീരുമാനങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല.
ജനങ്ങൾക്ക് വൻ സാമ്പത്തിക ബാധ്യത: കരാർ ഇല്ലാതായതോടെ എക്സ്ചേഞ്ചുകളിൽ നിന്നും പുറത്തുനിന്നും യൂണിറ്റിന് 7 മുതൽ 10 രൂപ വരെ നൽകി വൈദ്യുതി വാങ്ങേണ്ടിവന്നു. കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക കണക്കുപ്രകാരം ഇതുവഴി ബോർഡിനുണ്ടായ അധിക ബാധ്യത 2,130 കോടി രൂപയിലേറെയാണ്. സർചാർജായും ഉയർന്ന വൈദ്യുതി ബില്ലുകളായും ഒടുവിൽ ഈ ഭാരം മുഴുവൻ ചുമക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ്.
ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കേണ്ട സംവിധാനങ്ങൾ തന്നെ സർക്കാരിന്റെ ഒത്താശയോടെ ഖജനാവ് കൊള്ളയടിക്കുന്ന സാഹചര്യം അംഗീകരിക്കാനാകില്ല. 2130 കോടിയിലേറെ രൂപയുടെ ബാധ്യത സംസ്ഥാനത്തിന് വരുത്തിവെച്ച ഈ വിഷയത്തിൽ കമ്മിഷനും ബന്ധപ്പെട്ട ഭരണതല തീരുമാനങ്ങൾക്കുമെതിരെ സമഗ്രമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണം. കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുക തന്നെ വേണം.


Click it and Unblock the Notifications
