ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ തുടങ്ങി; ഗവർണർ തൊടുപുഴയിലേക്ക്, കരിങ്കൊടി പ്രതിഷേധത്തിന് എസ്എഫ്ഐ
ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ പുതിയ വേദിയായി ഇടുക്കി. എൽഡിഎഫ് ഹർത്താൽ തുടരുന്നതിനിടെ ആരിഫ് മുഹമ്മദ് ഖാൻ കനത്ത സുരക്ഷയിൽ രാവിലെ തൊടുപുഴയിലെത്തും. വ്യാപാരി വ്യവസായി ഏകോപനസമിതുടെ പരിപാടിയിൽ പങ്കെടുക്കാനാണ് ഗവര്‍ണര്‍ ഇവിടേക്ക്എത്തുന്നത്.
രാവിലെ 11 മണിക്കാണ് പരിപാടി നടക്കുക. ശക്തമായ പ്രതിഷേധത്തിന് സാധ്യയുള്ളതിനാൽ ഗവര്‍ണര്‍ക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗവർണറെ തടയില്ലെന്ന് എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനർ കെകെ ശിവരാമൻ അറിയിച്ചിട്ടുണ്ട്. എന്നാൽ കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കുന്നത്.

അതേസമയം, എൽഡിഎഫ് ഇടുക്കിയില്‍ ആഹ്വാനം ചെയ്‌ത ഹർത്താൽ തുടങ്ങി. ഭൂപതിവ് ബില്ലിൽ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിക്കെതിരെയാണ് ഹര്‍ത്താല്‍. ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ഹർത്താൽ പൂര്‍ണമാണ്. കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. നിരത്തില്‍ വാഹനങ്ങളും കുറവാണ്. നിയമസഭ പാസാക്കിയ ഭൂപതിവ് ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതില്‍ പ്രതിഷേധിച്ചാണ് ഇടതുമുന്നണിയുടെ ഹർത്താൽ.
സുരക്ഷയുടെ ഭാഗമായി തൊടുപുഴയിൽ 500 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 1960ലെ ഭൂപതിവ് നിയമഭേദഗതിക്ക് അനുമതി നൽകാത്ത ഗവർണറുടെ നിലപാടിനെതിരെയാണ് രാവിലെ 6 മുതൽ വൈകീട്ട് 6 വരെ ജില്ലയിൽ എൽഡിഎഫ് ഹർത്താൽ നടത്തുന്നത്. ഇതേ വിഷയം ചൂണ്ടിക്കാട്ടി എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചും ഇന്ന് നടക്കുന്നുണ്ട്.
വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കുന്ന 'കാരുണ്യം' വ്യാപാരി ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്യാനാണ് ഗവർണർ തൊടുപുഴയിൽ വരുന്നത്. ഇന്നലെ തിരുവനന്തപുരത്തുനിന്ന് ആലുവയിലെത്തിയ ഗവർണർ ഇന്ന് രാവിലെ 9.30നാണ് തൊടുപുഴയ്ക്ക് പുറപ്പെടുക.
ബില്ലിൽ ഒപ്പിടാത്തതിന് കാരണം സംസ്ഥാന സർക്കാരിന്റെ നിലപാടാണെന്ന് ഗവർണർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഭൂപതിവ് നിയമവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും, സർക്കാറിനോട് വിശദീകരണം തേടിയെങ്കിലും മറുപടി ലഭിച്ചില്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
അതേസമയം, രാജ്ഭവനിലേക്ക് പതിനായിരം കര്‍ഷകരെ അണിനിരത്തിയുള്ള എല്‍ഡിഎഫിന്റെ മാര്‍ച്ചും ഇന്ന് രാവിലെ നടക്കും. കർഷകരെ അണിനിരത്തുന്ന രാജ്ഭവന്‍ മാർച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് കൺവീനർ, മറ്റ് ഘടക കക്ഷി നേതാക്കൾ എന്നിവർ ഉൾപ്പെടെ മാർച്ചിൽ പങ്കെടുക്കും.












Click it and Unblock the Notifications