മതസംഘടനയാണോ രാഷ്ട്രീയ പാർട്ടിയാണോയെന്ന് ലീഗ് ആദ്യം തീരുമാനിക്കണം: മുഖ്യമന്ത്രി
കണ്ണൂർ: വഖഫ് ബോർഡിലെ പി എസ് സി നിയമന വിവാദം ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ അട്ടിപ്പേറവകാശം ഞങ്ങള്‍ക്കാണെന്ന് പറഞ്ഞ് വന്നാല്‍ അത് അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് മാത്രമേ ലീഗിനോട് പറയാനുള്ള എന്നായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്.
സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഖഫ് ബോർഡ് നിയമന വിവാദത്തിൽ മുസ്ലിം മതസംഘടനകളുമായി ചർച്ച ചെയ്ത് പരിഹാരം കാണും. മതസംഘടനകൾക്ക് പ്രശ്നങ്ങളില്ല. മുസ്ലിം ലീഗിന് മാത്രമാണ് പ്രശ്നം. കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും വരെ വഖഫ് ബോർഡിലെ പിഎസ്‌സി നിയമനം നടപ്പാക്കുന്നില്ലെന്ന് ഉറപ്പ് സംഘടനകള്‍ക്ക് നല്‍കിയിട്ടുണ്ട്. വേണ്ടപ്പെട്ടവരോട് ഞങ്ങള്‍ ചർച്ച ചെയ്യും, ചർച്ച ചെയ്ത് അതിന് പരിഹാരവും കാണും. അവർക്ക് അക്കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ആശങ്കയുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

കേരളത്തിലെ മുസ്ലിം വിഭാഗത്തിലെ പ്രബലമായ സംഘടന, ജിഫ്രി തങ്ങള്‍ നേതൃത്വം കൊടുക്കുന്ന സമസ്ത വിഭാഗം, അതുപോലെ കാന്തപരും അബൂബക്കർ മുസ്ലിയാർ നേതൃത്വം കൊടുക്കുന്ന വിഭാഗം എന്നിവരുമായി സർക്കാർ ചർച്ച നടത്തിയിട്ടുണ്ട്. മറ്റുള്ള ആളുകളും വന്നിട്ടുണ്ട്. അവരോടൊല്ലാം കാര്യങ്ങള്‍ പറയുകയും അവർക്ക് ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ലീഗിന് മാത്രം ബോധ്യമല്ല പോലും, ലീഗിന്റെ ബോധ്യം ആര് പരിഗണിക്കുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് എന്താണോ ചെയ്യാനുള്ളത് അത് ചെയ്യ്. ഞങ്ങള്‍ക്ക് അതൊരു പ്രശ്നമല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

വഖഫ് ബോർഡിലെ പിഎസ്‌സി നിയമന കാര്യം തീരുമാനിച്ചത് വഖഫ് ബോർഡാണ്. അതുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങള്‍ ഇതിനോടകം തന്നെ പൂർത്തിയായി കഴിഞ്ഞു. ആ ഘട്ടത്തിലൊക്കെ ഇപ്പോള്‍ ജോലി ചെയ്യുന്നവർക്ക് സംരക്ഷണം നല്‍കണമെന്ന കാര്യം മാത്രമായിരുന്നു ലീഗ് ആവശ്യപ്പെട്ടിരുന്നത്. ഇപ്പോള്‍ ഇത് വലിയ രാഷ്ട്രീയ പ്രശ്നമാക്കി മാറ്റാണ് ലീഗ് ശ്രമിക്കുന്നത്. ലീഗ് രാഷ്ട്രീയ പാർട്ടിയാണോ മതസംഘടനയാണോ എന്നകാര്യം ആദ്യം ലീഗുകാർ തന്നെ തീരുമാനിക്കണം. മതസംഘടനകള്‍ക്ക് കാര്യങ്ങളൊക്കെ മനസ്സിലായിട്ടുണ്ട്. ലീഗുകാർക്ക് മാത്രമാണ് കാര്യങ്ങള്‍ മനസ്സിലാവാത്തത്.

നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പായി സംസ്ഥാനത്ത് യു ഡി എഫും ബി ജെ പിയും കൂട്ടുകെട്ടുണ്ടാക്കി. അവരത് ഇപ്പോഴും തുടരുകയാണ്. സർക്കാറിനെ അപകീർത്തിപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ വികസന പദ്ധതികളെയെല്ലാം തടയുന്ന നിലപാടാണ് ഇവർ സ്വീകരിച്ചുകൊണ്ടിരിക്കുന്നു. കെ റെയിലും ജലപാതയുമെല്ലാം സംസ്ഥാനത്തിന് ആവശ്യമായ മികച്ച പദ്ധതികളാണ്. അയ്യോ ഒന്നും ഇവിടെ നടപ്പാക്കാൻ പാടില്ലെന്ന നിപാടാണിവർക്കെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Recommended Video

കേരളത്തില്‍ പുതിയ നിക്ഷേപങ്ങള്‍ വരാനുള്ള സൗകര്യങ്ങള്‍ ഉണ്ടാവണം. അതിന് ആദ്യം അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തണം. അതിന് മികച്ച പ്രാധാന്യമാണ് സർക്കാർ നല്‍കുന്നത്. പരമ ദരിദ്രരെ അതിൽ നിന്ന് മോചിപ്പിക്കണം. ദരിദ്രരെ കൃത്യമായി അടയാളപ്പെടുത്തണം. അതിനുള്ള ശ്രമങ്ങൾ സർക്കാർ തുടങ്ങി. പട്ടിക ജാതി - വർഗ വിഭാഗങ്ങൾക്കെതിരെയും ക്രിസ്ത്യൻ വിഭാഗക്കാർക്കെതിരെയും ആക്രമണം കൂടിവരുന്നുവെന്നും അദ്ദേഹം പറയുന്നു..












Click it and Unblock the Notifications