'കോൺഗ്രസിന്റെ നിലവാരം സുധാകരനോളം താഴ്ന്നിരിക്കുന്നു', കെ സുധാകരനെതിരെ ഇടത് മന്ത്രിമാർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ മന്ത്രിമാരായ വി ശിവൻകുട്ടിയും പി രാജീവും രംഗത്ത്. വഴി തെറ്റിയ വ്യക്തിയുടെ ജല്പനമാണ് മുഖ്യമന്ത്രിക്ക് എതിരെയുളള കെ സുധാകരന്റെ വാക്കുകളെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി കുറ്റപ്പെടുത്തി. ഒരു രാഷ്ട്രീയ നേതാവ് ഒരു സാഹചര്യത്തിലും നടത്താൻ പാടില്ലാത്തതാണ് കെ സുധാകരൻ നടത്തിയ പ്രസ്താവനയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി.
വി ശിവൻകുട്ടിയുടെ പ്രതികരണം: ' കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്ന വ്യക്തിയാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. കോൺഗ്രസിന്റെ നിലവാരം സുധാകാരനോളം താഴ്ന്നിരിക്കുന്നു എന്നതിന്റെ തെളിവാണ് കോൺഗ്രസിൽ നിന്ന് സുധാകരന്റെ പരാമർശങ്ങൾക്ക് ലഭിക്കുന്ന പിന്തുണ. വഴിതെറ്റിയ വ്യക്തിയുടെ ജല്പനമായേ മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ പരാമർശങ്ങളെ കാണാനാകൂ. രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി കടന്നുവന്ന വഴിയും സുധാകരൻ കടന്നുവന്ന വഴിയും നിരീക്ഷിച്ചാൽ ഇരുവരും തമ്മിലുള്ള വ്യത്യാസം മനസിലാകും.
രാഷ്ട്രീയമായി നേരിടാൻ കഴിയാതാകുമ്പോൾ വ്യക്തിഹത്യ നടത്തുക, കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുക, മോശം പദപ്രയോഗം നടത്തുക തുടങ്ങിയ നടപടികൾ ആണ് സമീപകാലത്ത് കോൺഗ്രസ് നടപ്പാക്കുന്ന രാഷ്ട്രീയം. അത്തരം അധമ രാഷ്ട്രീയത്തെ ജനം തള്ളിക്കളയുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്ഫലം. ഈ രാഷ്ട്രീയ യാഥാർഥ്യം മനസിലാക്കാതെ കോൺഗ്രസ് നേതാക്കൾ സുധാകരന് പഠിക്കുകയാണെങ്കിൽ കോൺഗ്രസ് ഇനിയും ഇല്ലാതാകുകയേ ഉള്ളൂ.
തലമുതിർന്ന കോൺഗ്രസ് നേതാക്കൾക്കും ദേശീയ നേതൃത്വത്തിനും സുധാകരന്റെ നിലപാട് തന്നെ ആണോ ഉള്ളത് എന്നറിയാൻ താല്പര്യം ഉണ്ട്. കോൺഗ്രസിലെ പുതുതലമുറ നേതാക്കളും സുധാകരന്റെ പാത പിന്തുടരുന്നത് ആ പാർട്ടിയുടെ ധാർമിക ക്ഷയത്തെ സൂചിപ്പിക്കുന്നു. കോൺഗ്രസ് നേതാക്കൾ മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ ജനം മര്യാദ പഠിപ്പിക്കുമെന്നത് തീർച്ച'.
മന്ത്രി പി രാജീവിന്റെ പ്രതികരണം: ' ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെതിരായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നടത്തിയ പരാമർശം അങ്ങേയറ്റം അപലപനീയമാണ്. പൊതുപ്രവർത്തന മര്യാദകൾക്ക് നിരക്കാത്തതും ഒരു രാഷ്ട്രീയ നേതാവ് ഒരു സാഹചര്യത്തിലും നടത്താൻ പാടില്ലാത്തതുമായ പരാമർശമാണത്. സ്ഥിരമായി പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്ന ചിന്ത കേരളത്തിലെ കോൺഗ്രസിൻ്റെ സമനില തെറ്റിച്ചിരിക്കുന്നു എന്നാണ് കെപിസിസി പ്രസിഡൻ്റിൻ്റെയും പ്രതിപക്ഷനേതാവിൻ്റെയും വാക്കുകൾ സൂചിപ്പിക്കുന്നത്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ വാക്കുകൾ ചൊരിഞ്ഞുകൊണ്ട് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ നടത്തിയ പ്രസംഗവും മന്ത്രിമാരെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നടത്തുന്ന പ്രസ്താവനകളും പരിഷ്കൃത സമൂഹത്തിന് ചേരുന്നതല്ല. ഇത്തരം പ്രതികരണങ്ങൾ ജനങ്ങൾ കാണുന്നുണ്ടെന്നും വിലയിരുത്തുന്നുണ്ടെന്നും പ്രതിപക്ഷം മനസിലാക്കണം.
പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിന്റെ പേരിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന മണിശങ്കർ അയ്യരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കോൺഗ്രസ് സസ്പെൻ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രിക്കെതിരെ നീച് എന്ന പ്രയോഗമായിരുന്നു അദ്ദേഹം നടത്തിയത്. ഉടനെ നടപടിയെടുക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ പ്രഖ്യാപിച്ചു. മണിശങ്കർ അയ്യരുടെ കാര്യത്തിൽ സ്വീകരിച്ച നിലപാട് കോൺഗ്രസ് നേതൃത്വം സുധാകരന്റെ കാര്യത്തിലും സ്വീകരിക്കാൻ തയ്യാറാകുമോ? അതോ പ്രധാനമന്ത്രിയെ പറഞ്ഞാൽ മാത്രമേ സംഘടനാ നടപടിയെടുക്കാൻ കോൺഗ്രസ് തയ്യാറാവുകയുള്ളൂ?'












Click it and Unblock the Notifications