ലിഗയുടെ ദുരൂഹമരണത്തിൽ വൻ ട്വിസ്റ്റ്.. കൊലപാതകമെന്ന സംശയം ബലപ്പെടുന്നു.. മരിച്ചത് ശ്വാസം മുട്ടി?
തിരുവനന്തപുരം: ലിഗയെന്ന വിദേശ വനിതയെ കോവളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിലെ കുരുക്ക് അഴിക്കാനാവാതെ കേരള പോലീസ് നട്ടംതിരിയുകയാണ്. ആത്മഹത്യയാണ് എന്ന പോലീസിന്റെ ആദ്യത്തെ നിഗമനങ്ങളെയെല്ലാം തള്ളിക്കളയുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇത് ലിഗയുടെ കേസ് കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.
ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പോലീസ് വളരെ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. അതിനിടെ ലിഗയുടെ മൃതദേഹ പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ കേസില്‍ വഴിത്തിരിവാകുന്ന നിര്‍ണായക വിവരം പോലീസിന് കൈമാറിയിരിക്കുന്നു.
കേരളത്തിന് വേദനയായി ലിഗ
കോവളത്ത് ആയുര്‍വേദ ചികിത്സയ്ക്ക് എത്തിയ ലിഗയെ കാണാതായത് ഒരു മാസം മുന്‍പാണ്. ലിഗയെക്കുറിച്ച് ഒരു സൂചന പോലും ഇല്ലാതെയാണ് മുപ്പത്തിയെട്ട് ദിവസങ്ങള്‍ കടന്ന് പോയത്. പോലീസും ലിഗയുടെ കേരളത്തിലെത്തിയ ബന്ധുക്കളും വ്യാപകമായി തെരച്ചില്‍ നടത്തിയിട്ടും ജീവനോടെ ലിഗയെ കാണാനുള്ള ഭാഗ്യമുണ്ടായില്ല. കോവളത്തെ കണ്ടല്‍ക്കാടുകള്‍ക്കിടിയില്‍ പഴകിയ ഒരു ശവശരീരമായിട്ടാണ് ഇലിസയ്ക്ക് അവളുടെ പ്രിയപ്പെട്ട ചേച്ചിയേയും ആന്‍ഡ്രൂസിന് തന്റെ ജീവനായ ഭാര്യയേയും തിരികെ കിട്ടിയത്.
ആത്മഹത്യയെന്ന് എഴുതിത്തള്ളാനാവില്ല
ലിഗയെ കണ്ടെത്തുന്നതില്‍ കോവളം പോലീസ് അലംഭാവം കാട്ടിയെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ലിഗ മരിച്ച ശേഷം കേസന്വേഷണവും തൃപ്തികരമായ തരത്തിലല്ല മുന്നോട്ട് പോകുന്നത് എന്ന ആരോപണവും ഒരു വശത്ത് നിന്നും ഉയര്‍ന്നിരുന്നു. ടൂറിസം രംഗത്തേയും കേരള പോലീസിന്റെ ഇമേജിനേയും ബാധിക്കുന്ന വിഷയം ആയത് കൊണ്ട് ലിഗയുടേത് ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനാണ് പോലീസ് ആദ്യഘട്ടത്തില്‍ ശ്രമിച്ചത്. എന്നാലിത് സമ്മതിച്ച് കൊടുക്കാന്‍ ഇല്‍സയോ ആന്‍ഡ്രൂസോ തയ്യാറായിരുന്നില്ല.
ശ്വാസം മുട്ടി മരിച്ചതാകാൻ സാധ്യത
ലിഗ ആത്മഹത്യ ചെയ്യില്ലെന്ന ഇല്‍സയുടെ വാദങ്ങള്‍ ശരിവെയ്ക്കുന്ന വിവരങ്ങളാണ് ഏറ്റവും ഒടുവിലായി പുറത്ത് വന്നിരിക്കുന്നത്. ലിഗയുടെ മൃതദേഹ പരിശോധന നടത്തിയ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് ഡോക്ടര്‍മാരുടെ നിഗമനം കേസില്‍ വന്‍ വഴിത്തിരിവായിരിക്കുകയാണ്. ലിഗ ശ്വാസം മുട്ടി മരിച്ചതാകാനാണ് സാധ്യതയെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരെ ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബലാത്സംഗം നടന്നിട്ടില്ല
എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ നിഗമനം രണ്ട് ദിവസത്തിനകമേ ഉണ്ടാകൂ. രാസപരിശോധനാ ഫലം കൂടി കിട്ടിയാലേ മരണകാരണം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ. അതേസമയം ലിഗ ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ല എന്ന സൂചനയാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്. പുതിയ വിവരങ്ങളുടെ പശ്ചാത്തലത്തില്‍ ലിഗ കൊല്ലപ്പെട്ടത് തന്നെയാണ് എന്ന സംശയം ബലപ്പെടുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അടക്കമുള്ളവ പരിശോധിച്ച ശേഷം മാത്രമേ പോലീസിന് കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത ലഭിക്കുകയുള്ളൂ.
സംശയങ്ങൾ പലതും ബാക്കി
ലിഗയുടെ മൃതദേഹം കണ്ടെത്തിയിട്ട് ആറ് ദിവസം കഴിഞ്ഞിരിക്കുന്നു. സ്ഥലപരിചയം പോലുമില്ലാത്ത ലിഗ എങ്ങനെ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എത്തിയെന്ന സംശയം ബാക്കി നില്‍ക്കുന്നു. മാത്രമല്ല ലിഗയുടേത് അല്ലാത്ത ജാക്കറ്റ് എങ്ങനെ മൃതദേഹത്തില്‍ വന്നുവെന്ന ചോദ്യത്തിനും ഉത്തരം ലഭിച്ചിട്ടില്ല. കഴുത്ത് വേര്‍പെട്ടത് എങ്ങനെയെന്ന സംശയത്തിനും ഉത്തരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ലിഗയെ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എത്തിച്ച് കൊലപ്പെടുത്തിയതാകാം എന്നാണ് കുടുംബം സംശയിക്കുന്നത്.
ലഹരി ഉപയോഗിക്കുന്നവരുടെ കേന്ദ്രം
ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലഹരി മരുന്ന് ഉപയോഗിക്കുന്നവര്‍ ഈ സ്ഥലത്ത് സ്ഥിരമായി എത്താറുള്ളതാണ്. പ്രദേശവാസികളില്‍ ചിലര്‍ വിദേശികളെ കൂട്ടിക്കൊണ്ട് വരാറുണ്ടെന്ന് സ്ഥലവാസികള്‍ തന്നെ പറയുന്നു. പോലീസ് സ്‌റ്റേഷന് സമീപത്തുള്ള സ്ഥലം ആയിട്ട് പോലും ലിഗയ്ക്ക് വേണ്ടി ഈ കണ്ടല്‍ക്കാടിനകത്ത് പരിശോധന നടത്താന്‍ അന്വേഷണ സംഘം തയ്യാറായിരുന്നില്ല.
രാഷ്ട്രീയം കലർത്തേണ്ട
ലിഗയുടേത് കൊലപാതകമാണ് എന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്ന സഹോദരി ഇല്‍സ ഇപ്പോഴത്തെ പോലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് വ്യക്തമാക്കി രംഗത്ത് വന്നിട്ടുണ്ട്. രാഷ്ട്രീയ നേതാക്കള്‍ തന്നെ കാണാന്‍ വരേണ്ടതില്ലെന്നും കേസ് രാഷ്ട്രീയവത്കരിക്കുന്നതിനോട് താല്‍പര്യമില്ലെന്നും ഇല്‍സ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സന്ദര്‍ശനത്തെ തുടര്‍ന്നാണ് ഇല്‍സയുടെ പ്രതികരണം.
സൗമ്യയ്ക്ക് വിഷം നൽകിയത് ഓട്ടോഡ്രൈവർ, മുഖ്യമന്ത്രിയെ കണ്ടപ്പോൾ വിറച്ചു! ആത്മഹത്യാ നാടകവും
ലിഗയുടെ മരണത്തിലെ ദുരൂഹത മറനീക്കുന്നു.. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിർണായക വിവരം പുറത്ത്