രാവിലെ യോഗയ്ക്ക് വന്നില്ല, ലിഗ പതിവായി പുകവലിക്കാൻ പോകും; ലിഗയെ ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തൽ
ലിഗയുടെ പെരുമാറ്റത്തിൽ ഒരു അസ്വാഭാവികതയും ഇല്ലായിരുന്നുവെന്ന ലിഗയെ ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തലാണ് സംഭവത്തിൽ പുതിയ ട്വിസ്റ്റുണ്ടാക്കിയിരിക്കുന്നത്.
തിരുവനന്തപുരം: ലാത്വിയൻ സ്വദേശിയായ ലിഗയുടെ മരണത്തിൽ ദുരൂഹതയേറുന്നു. ലിഗയുടെ മരണം കൊലപാതകമാണെന്ന് അവരുടെ സഹോദരിയും ഭർത്താവും സംശയം പ്രകടിപ്പിച്ചതിന് പിന്നാലെയുണ്ടായ ചില വെളിപ്പെടുത്തലുകളാണ് ദുരൂഹത വർദ്ധിപ്പിക്കുന്നത്.
ലിഗയുടെ പെരുമാറ്റത്തിൽ ഒരു അസ്വാഭാവികതയും ഇല്ലായിരുന്നുവെന്ന ലിഗയെ ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തലാണ് സംഭവത്തിൽ പുതിയ ട്വിസ്റ്റുണ്ടാക്കിയിരിക്കുന്നത്. വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നെങ്കിലും അവരുടെ പെരുമാറ്റത്തിൽ യാതൊരുവിധത്തിലുമുള്ള അസ്വാഭാവികതയും ഉണ്ടായിരുന്നില്ലെന്നാണ് ഡോക്ടർ പറഞ്ഞത്. കാണാതായ ദിവസം രാവിലെ അവർ യോഗ സെഷനിൽ പങ്കെടുത്തിരുന്നില്ലെന്നും, അതുവരെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയിരുന്നില്ലെന്നും ഡോക്ടർ പറഞ്ഞു.

പോത്തൻകോട് നിന്ന്...
മാനസിക നൈരാശ്യം ബാധിച്ചിരുന്ന ലിഗ ആയുർവേദ ചികിത്സയ്ക്കായാണ് കേരളത്തിലെത്തിയത്. സഹോദരി ഇൽസയും ലിഗയോടൊപ്പം കേരളത്തിൽ വന്നിരുന്നു. 2018 ഫെബ്രുവരി 21നാണ് ഇവർ പോത്തൻകോട്ടെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ എത്തുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ലിഗയ്ക്ക് മാനസിക നൈരാശ്യത്തിനുള്ള ചികിത്സയും ആരംഭിച്ചു. പോത്തൻകോട്ടെ ആശുപത്രിയിൽ ചികിത്സ തുടരുന്നതിനിടെയാണ് ലിഗയെ കാണാതായത്. തുടർന്ന് ലിഗയ്ക്ക് വേണ്ടി അവരുടെ സഹോദരിയും ഭർത്താവും കേരളത്തിലുടനീളം തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പോലീസ് അന്വേഷണവും പൂർണ്ണ പരാജയമായിരുന്നു.

തിരുവല്ലത്ത്...
ലിഗയെ കണ്ടെത്താൻ പോലീസ് സംഘം കടലിൽ വരെ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ കോവളത്ത് നിന്നും ഓട്ടോയിൽ കയറിപ്പോയെന്ന വിവരം മാത്രമാണ് ദിവസങ്ങൾ നീണ്ട അന്വേഷണത്തിൽ പോലീസിന് കിട്ടിയ ഒരേയൊരു തുമ്പ്. അതിനിടെ ലിഗയുടെ ഭർത്താവ് ആൻഡ്രൂസും സഹോദരി ഇൽസയും കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ലിഗയ്ക്ക് വേണ്ടി തിരച്ചിൽ നടത്തിയിരുന്നു. ലിഗയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഇവർ രണ്ട് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.

മൃതദേഹം
ലിഗയ്ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ ദിവസങ്ങൾക്ക് മുൻപാണ് തിരുവല്ലത്തെ കുറ്റിക്കാട്ടിൽ നിന്നും ജീർണ്ണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസും ബന്ധുക്കളുമെത്തി ഇത് ലിഗയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെയാണ് വിദേശ വനിതയുടെ തിരോധാനവും മരണവും വൻ വിവാദമായത്. ലിഗയെ കാണാതായ പരാതിയിൽ കേരള പോലീസ് കാര്യക്ഷമമായ അന്വേഷണം നടത്തിയില്ലെന്നായിരുന്നു പ്രധാന ആരോപണം. ലിഗയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും, പോലീസ് അനാസ്ഥ കാണിച്ചെന്നും ഇൽസയും ആൻഡ്രൂസും കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.

ആത്മഹത്യയോ കൊലപാതകമോ...
ലിഗയുടെ മരണം ആത്മഹത്യയാകാമെന്നായിരുന്നു പോലീസ് തുടക്കത്തിൽ നൽകിയ സൂചന. എന്നാൽ സംഭവം വൻ വിവാദമായതോടെ പ്രത്യേക അന്വേഷണ സംഘവും മെഡിക്കൽ ബോർഡും രൂപീകരിക്കാൻ പോലീസ് തീരുമാനിച്ചു. ഇതിനിടെ ലിഗയുടെ മരണകാരണം വിഷം ഉള്ളിൽച്ചെന്നതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ടെന്ന് ചില മാധ്യമങ്ങൾ വാർത്ത നൽകി. ഇതോടെയാണ് ലിഗയുടെ മരണം സംബന്ധിച്ച ദുരൂഹതയേറിയത്.

ഓട്ടോ ഡ്രൈവറും ഡോക്ടറും...
ലിഗയുടെ മരണത്തിൽ ദുരൂഹത തുടരുന്നതിനിടെയാണ് അവരെ കോവളത്ത് വിട്ട ഓട്ടോ ഡ്രൈവറുടെ വെളിപ്പെടുത്തൽ പുറത്തുവന്നത്. തിരുവല്ലത്തെ മൃതദേഹത്തിൽ കണ്ട ജാക്കറ്റ് ലിഗ ധരിച്ചിരുന്നില്ലെന്നാണ് ഇയാൾ പറഞ്ഞത്. ഇതിനു പിന്നാലെയാണ് ലിഗയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയൊന്നും ഉണ്ടായിരുന്നില്ലെന്ന് അവരെ ചികിത്സിച്ച ഡോക്ടറും വെളിപ്പെടുത്തിയത്. മാനസിക നൈരാശ്യത്തിന് ലിഗ ചികിത്സ തേടിയ പോത്തൻകോട്ടെ ആയുർവേദ ആശുപത്രിയിലെ ഡോക്ടർ ദിവ്യയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

മൂന്നാഴ്ച...
ഫെബ്രുവരി 21നാണ് ലിഗ പോത്തൻകോട്ടെ ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്. അവരുടെ പെരുമാറ്റത്തിൽ ഒരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ല. മൂന്നാഴ്ചയോളം ലിഗയ്ക്ക് ആശുപത്രിയിൽ ചികിത്സ നൽകിയിരുന്നു. പുകവലിക്കുന്ന ശീലമുണ്ടായിരുന്ന ലിഗ എന്നും റിസോർട്ടിന് പുറത്തേക്ക് പുകവലിക്കാൻ പോകുമായിരുന്നു. കാണാതായ ദിവസം രാവിലെ അവർ യോഗ സെഷനിൽ പങ്കെടുത്തിരുന്നില്ലെന്നും, അതുവരെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയിരുന്നില്ലെന്നും ഡോക്ടർ പറഞ്ഞു. ഡോക്ടറുടെ വെളിപ്പെടുത്തൽ കൂടി പുറത്തുവന്നതോടെ വിദേശ വനിതയുടെ മരണത്തിൽ ദുരൂഹതയേറിയിരിക്കുകയാണ്. ലിഗയുടെ തിരോധാനം അന്വേഷിക്കുന്നതിൽ വീഴ്ച വരുത്തിയ കേരള പോലീസിന് മരണത്തിന് പിന്നിലെ ദുരൂഹത നീക്കാനാവുമോയെന്ന് കാത്തിരുന്ന് കാണാം..












Click it and Unblock the Notifications