'എന്റെ രാഷ്ട്രീയം വേറെ, അതാണ് എന്റെ പാരമ്പര്യം'; സുരേഷ് ഗോപി, കൃഷ്‌ണകുമാർ എന്നിവരെ കുറിച്ച് ആസിഫ് അലി
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ ജനങ്ങളോട് വോട്ട് അവകാശം വിനിയോഗിക്കണമെന്ന് അഭ്യർത്ഥിച്ച് നടൻ ആസിഫ് അലി. സിനിമാ മേഖലയിൽ നിന്നുള്ള പ്രമുഖരായ സുരേഷ്, ഗോപി കൃഷ്‌ണകുമാർ, മുകേഷ് എന്നിവരിൽ ആര് ജയിക്കണമെന്നാണ് ആഗ്രഹം എന്ന ചോദ്യത്തിന് തന്റെ രാഷ്ട്രീയം പറയാതെ പറഞ്ഞുകൊണ്ടായിരുന്നു ആസിഫിന്റെ മറുപടി. തൊടുപുഴ ഇടവെട്ടി കുമ്മൻകല്ല് ബിടിഎം എൽപി സ്‌കൂളിൽ സഹോദരനും നടനുമായ അസ്‌കർ അലിയുമൊത്ത് എത്തിയാണ് ആസിഫ് അലി വോട്ട് രേഖപ്പെടുത്തിയത്.
'എന്റെ രാഷ്ട്രീയവും അവരുടെ രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം ഞാൻ ഇവിടെ പറയാൻ ആഗ്രഹിക്കുന്നില്ല. എങ്കിലും ജനത്തിന് നല്ലത് വരുന്ന, ജനാധിപത്യത്തിന് നല്ലത് വരുന്ന രീതിയിലുള്ള വിജയമാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണയൊക്കെ പലർക്കും വേണ്ടിയും വളരെ സജീവമായി തന്നെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയിരുന്നു. എന്നാൽ ഇത്തവണ സമയവും സന്ദർഭവും ഒത്തുവന്നില്ല' ആസിഫ് അലി പറയുന്നു.

'വോട്ട് ചെയ്യുകയെന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വവും കടമയുമാണ്. വോട്ട് ചെയ്‌ത് തിരഞ്ഞെടുപ്പിൽ പങ്കാളിയാകുന്നതിൽ നിന്നും ആരും പിന്മാറി നിൽക്കുന്നത് ശരിയല്ല. നമുക്ക് പിന്തുണ നൽകാനും എതിർപ്പ് പ്രകടിപ്പിക്കാനുളള അവസരവുമാണ് ഇത്. എല്ലാവരും വോട്ട് ചെയ്യണം. മികച്ച രാഷ്ട്രീയ അവസ്ഥ രാജ്യത്ത് ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്' ആസിഫ് അലി ജനങ്ങളോട് അഭ്യർത്ഥിച്ചു.
'ഓരോ തവണ വോട്ട് ചെയ്യുമ്പോഴും മികച്ചൊരു രാഷ്ട്രീയ അവസ്ഥ രാജ്യത്ത് ഉണ്ടാകണം, മികച്ച സൗകര്യങ്ങൾ വരണം എന്നൊക്കെയാണ് നമ്മൾ ആഗ്രഹിക്കാറുള്ളത്. പല സമയത്തും പല അതൃപ്‌തിയും ഉണ്ടാവാറുണ്ട്. എന്നാൽ ഇത് ഇല്ലാതാവണം എന്ന് തന്നെയാണ് ഇത്തവണയും ആഗ്രഹിക്കുന്നത്' ആസിഫ് ആലി പറയുന്നു.
അതേസമയം, പതിനഞ്ച് വർഷമായി ശശി തരൂർ തിരുവനന്തപുരം മണ്ഡലത്തിൽ ഒന്നും ചെയ്‌തിട്ടില്ലെന്ന് നിർമ്മാതാവ് ജി സുരേഷ് കുമാർ ചൂണ്ടിക്കാട്ടി. ഭാര്യയും നടിയുമായ മേനകയും അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് നൂറ് ശതമാനം മാറ്റമുണ്ടാകും എന്നാണ് സുരേഷ് കുമാർ പ്രതികരിച്ചത്. മണ്ഡലത്തിൽ ശശി തരൂർ ഒരു ചുക്കും ചെയ്‌തിട്ടില്ലെന്നും സുരേഷ് കുമാർ ചൂണ്ടിക്കാട്ടി.
പുതിയ ആളെന്ന നിലയിൽ രാജീവ് ചന്ദ്രശേഖറിന് വലിയ സ്വീകാര്യത ഉണ്ടെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ജയം ഉറപ്പാണെന്നും സുരേഷ് കുമാർ വ്യക്തമാക്കി. രാജീവ് ചന്ദ്രശേഖർ മാത്രമല്ല കേരളത്തിൽ പലയിടത്തും താമര വിരിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പോണ്ടിച്ചേരിയിൽ ആയതിനാൽ കീർത്തി സുരേഷിന് വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ല.












Click it and Unblock the Notifications