വയനാട്ടിൽ രാഹുൽ തന്നെ, തൃശൂർ ഇങ്ങെടുക്കാൻ മുരളീധരൻ; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു
തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. എഐസിസി ആസ്ഥാനത്ത് കെസി വേണുഗോപാലാണ് സ്ഥാനാർത്ഥികളുടെ പേര് പ്രഖ്യാപിച്ചത്. കേരളത്തിലെ 16 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ മത്സരിക്കും. വടകരയിൽ നിന്ന് കെ മുരളീധരൻ തൃശൂരിലേക്ക് ചേക്കേറും.
പകരം ഷാഫി പറമ്പിൽ വടകരയിൽ മത്സരിക്കും. ആലപ്പുഴ മണ്ഡലത്തിൽ കെസി വേണുഗോപാൽ തിരിച്ചെത്തും. ഏറെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ കണ്ണൂരിൽ കെ സുധാകരൻ തന്നെ മത്സരിക്കുമെന്നും തീരുമാനമായി. മറ്റ് സീറ്റുകളിൽ എല്ലാം തന്നെ സിറ്റിങ് എംപിമാർ തന്നെയാണ് മത്സരിക്കുക.

മാവേലിക്കരയും, പത്തനംതിട്ടയും സിറ്റിങ് എംപിമാർ മാറുമെന്ന വാർത്തകൾ ഒക്കെ തള്ളിക്കൊണ്ട് ഇവിടെ യഥാക്രമം കൊടിക്കുന്നിൽ സുരേഷും ആന്റോ ആന്റണിയും മത്സരിക്കും.
കേരളത്തിലെ മറ്റ് മണ്ഡലങ്ങളിൽ കാസർഗോഡ് മുതിർന്ന നേതാവ് രാജ്‌മോഹൻ ഉണ്ണിത്താനും, കോഴിക്കോട് എംകെ രാഘവനും വീണ്ടും ജനവിധി തേടും. കോൺഗ്രസിന്റെ ശേഷിക്കുന്ന മണ്ഡലങ്ങളായ പാലക്കാട് വികെ ശ്രീകണ്‌ഠനും, തിരുവനന്തപുരത്ത് ശശി തരൂരും മത്സരിക്കും. ആറ്റിങ്ങൽ-അടൂർ പ്രകാശ്, ആലത്തൂർ-രമ്യ ഹരിദാസ് എന്നിവരും ഇക്കുറി വീണ്ടും ഇറങ്ങും.
അതേസമയം, ഇക്കുറി ഏറ്റവുമധികം ഉറ്റുനോക്കിയ മണ്ഡലങ്ങളായ തൃശൂരും വയനാട്ടിലും അവസാന നിമിഷത്തെ സർപ്രൈസിലൂടെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം. തുടക്കം മുതൽ രാഹുൽ ഇറങ്ങില്ലെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതിനെയൊക്കെ കാറ്റിൽ പറത്തികൊണ്ടാണ് രാഹുൽ വീണ്ടും ഇവിടെ ജനവിധി തേടുന്നത്.
യഥാർത്ഥ ട്വിസ്‌റ്റ് നടന്നത് തൃശൂർ മണ്ഡലത്തിലായിരുന്നു. അവിടെ അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ടിരുന്ന സിറ്റിങ് എംപി ടിഎൻ പ്രതാപൻ ഒടുവിൽ തഴയപ്പെട്ടു. പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് ചേക്കേറിയതോടെ കോൺഗ്രസ് സുരേഷ് ഗോപിയെ നേരിടാൻ കെ മുരളീധരനെ തന്നെ രംഗത്ത് ഇറക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇതോടെ വടകരയിൽ ശൈലജ ടീച്ചറെ നേരിടാൻ കോൺഗ്രസിന് മറ്റൊരു മുഖം തേടേണ്ട സാഹചര്യമായിരുന്നു. ആദ്യ ഘട്ടത്തിൽ ടി സിദ്ദിഖിനെയും, ഷാഫി പറമ്പിലിനെയും ആയിരുന്നു പരിഗണിച്ചത്. പിന്നീട് യുവതുർക്കി ഷാഫിയിലേക്ക് നേതൃത്വം ചുരുങ്ങി. ഒടുവിൽ അന്തിമ തീരുമാനം വന്നപ്പോഴേക്കും വടകരയിലും തൃശൂരിലും കളം മാറിമറിഞ്ഞു.
ദേശീയ തലത്തിൽ ആകെ 39 സ്ഥാനാർത്ഥികളുടെ പേരുകളാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. കേരളത്തിനെ കൂടാതെ ഛത്തിസ്ഗഢ്, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളുടെ പേരും പ്രഖ്യാപിച്ചു. ഛത്തിസ്ഗഢിൽ മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഉൾപ്പെടയുള്ളവരുടെ പേരാണ് ഇന്ന് പ്രഖ്യാപിച്ചത്.












Click it and Unblock the Notifications