സിപിഎം സ്ഥാനാർത്ഥി ചർച്ച അടുത്തയാഴ്‌ച; തിരഞ്ഞെടുപ്പിന് മുൻപ് രണ്ട് മാസത്തെ പെൻഷൻ നൽകാൻ നിർദ്ദേശം
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഏത് നിമിഷവും വരാമെന്നിരിക്കെ സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കാൻ ഒരുങ്ങി സിപിഎം. അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റിൽ സ്ഥാനാർഥി ചർച്ച നടക്കുമെന്നാണ് സൂചന. ഈ മാസം 16നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്.
തിരഞ്ഞെടുപ്പിന് മുമ്പ് രണ്ടു മാസത്തെ ക്ഷേമപെൻഷൻ നൽകുമെന്ന നിർദ്ദേശവും സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നിട്ടുണ്ട്.
ജനങ്ങളുടെ പ്രതിഷേധം അതോടെ ഒരുപരിധിവരെ ശമിക്കുമെന്ന പ്രതീക്ഷയിലാണ് നടപടി. തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് മികച്ച ജയസാധ്യതയുണ്ടെന്നാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തൽ. ഡൽഹിയിൽ കേന്ദ്ര സർക്കാരിനെതിരെ നടത്തിയ സമരവും, നവകേരള സദസും എൽഡിഎഫിന് മേൽക്കൈ നൽകിയെന്നാണ് സംസ്ഥാന സമിതി കണക്കുകൂട്ടുന്നത്.

അതേസമയം, സ്ഥാനാർത്ഥി നിർണയത്തിനായി മാനദണ്ഡങ്ങൾ പ്രകാരം തീരുമാനമെടുക്കാൻ സിപിഎം സെക്രട്ടറിയേറ്റിനെ ചുമതലപ്പെടുത്തി. എത്ര എംഎൽഎമാർ മത്സരിക്കണം, വനിതാ പ്രാതിനിധ്യം എത്ര വേണം എന്നതടക്കമുള്ള കാര്യങ്ങൾ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കും. സ്ഥാനാർഥി പട്ടികയിൽ യുവ പ്രാതിനിധ്യം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അടുത്തയാഴ്‌ച നടന്നേക്കും.
എൽഡിഎഫിലെ സീറ്റ് വിഭജനം ഏതാണ്ട് പൂർത്തിയായപ്പോൾ സിപിഎം-15, സിപിഐ-4, കേരള കോൺഗ്രസ് (എം)-1 എന്നിങ്ങനെയാണ് മത്സരിക്കുന്ന കക്ഷികളും സീറ്റിന്റെ എണ്ണവും. യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് വന്ന കേരള കോൺഗ്രസിന് കഴിഞ്ഞ തവണ അവർ യുഡിഎഫ് ടിക്കറ്റിൽ ജയിച്ച കോട്ടയം തന്നെ ലഭിക്കും. സിപിഎമ്മും സിപിഐയും കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിൽ തന്നെയാവും മത്സരിക്കുക.
കേരള കോൺഗ്രസ് എം രണ്ടാമതൊരു സീറ്റ് കൂടി ആവശ്യപ്പെട്ടെങ്കിലും നൽകാൻ കഴിയില്ലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കിയിരുന്നു. ആർജെഡിയും ഒരു ലോക്‌സഭാ സീറ്റ് ആവശ്യപ്പെട്ടു. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഘടകകക്ഷികൾ തന്നെ ഇത്തവണയും മത്സരിക്കട്ടെ എന്ന് നേതൃത്വം ആർജെഡിയെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സ്ഥിതി തുടരണം എന്ന നിലപാടാണ് സീറ്റ് വിഭജനത്തിൽ സിപിഎം സ്വീകരിച്ചത്. 2019 വരെ 16 സീറ്റിൽ സിപിഐഎമ്മും നാല് സീറ്റിൽ സിപിഐയുമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വന്നിരുന്നത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേരള കോൺഗ്രസ് എം എൽഡിഎഫിൽ എത്തിയതോടെയാണ് അവർ മത്സരിച്ചു വന്നിരുന്ന കോട്ടയം സീറ്റ് നൽകാൻ തീരുമാനിച്ചത്.












Click it and Unblock the Notifications