'ഞാൻ വടകരയുടെ പുയാപ്ല, ഇങ്ങോട്ട് വരുന്നില്ലെന്ന പരാതി ഇതോടെ തീരും'; വേദിയിൽ ചിരിപടർത്തി ഷാഫി പറമ്പിൽ
വടകര: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒട്ടും പ്രതീക്ഷിക്കാതെ വടകര മണ്ഡലത്തിൽ എത്തിയ സ്ഥാനാർത്ഥി ആയിരുന്നു ഷാഫി പറമ്പിൽ. അതുപോലെ തന്നെ പെട്ടെന്ന് നിശ്ചയിച്ച പരിപാടി ആയിരുന്നു ഇന്നലെ വടകരയിൽ വച്ച് നടന്ന കോൺഗ്രസിന്റെ കൺവെൻഷൻ. അക്ഷരാർത്ഥത്തിൽ ജനസാഗരമായി മാറിയ പരിപാടിയിൽ ഷാഫിയുടെ പ്രസംഗം കോൺഗ്രസ് പ്രവർത്തകരെ ഇളക്കിമറിക്കുകയുണ്ടായി.
എന്നാൽ പ്രസംഗത്തിനിടെ ഷാഫി പറമ്പിൽ തമാശ രൂപേണ പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ശ്രദ്ധ നേടുകയാണ്. തന്റെ ഭാര്യ വീട് വടകരയിലെ അഴിയൂരിൽ ആണെന്നും അതുകൊണ്ട് തന്നെ താൻ വടകരയുടെ പുയാപ്ല ആണെന്നും, വാടകരയുമായി ഉള്ള കരുത്തുറ്റ ബന്ധം അതാണെന്നും ഷാഫി പറഞ്ഞത് വലിയ രീതിയിലാണ് വൈറൽ ആയികൊണ്ടിരിക്കുന്നത്.

'ഞാൻ ഈ കല്യാണം കഴിക്കാൻ വേണ്ടി പെണ്ണ് കാണാൻ വന്നപ്പോൾ, മാഹിയിലായിരുന്നു പെണ്ണ്. അവർ അവിടെ ടാഗോർ പാർക്കിന്റെ അടുത്താണ് താമസിക്കുന്നത്. ഞാൻ ആ വീട്ടിലെത്തിയപ്പോൾ അവൾ വാതിൽ തുറന്ന് പുറത്തുവന്ന് ഇരിക്കാൻ പറഞ്ഞു. എന്നിട്ട് ആദ്യം ചോദിച്ച ചോദ്യം നിങ്ങൾ എത്ര ദിവസം ഇവിടെ നിൽക്കും, എത്ര ദിവസം അവിടെ നിൽക്കും എന്നായിരുന്നു.' ഷാഫി പറഞ്ഞതും വേദിയിൽ ചിരിപടർന്നു.
'അപ്പൊ ഞാൻ അന്തംവിടുകയാണ്. എന്റെ വീട്ടിൽ തന്നെ എനിക്ക് നിക്കാൻ പറ്റിയിട്ടില്ല, പിന്നെയാണ് അവിടെ വന്ന് നിൽക്കുന്ന കാര്യം. എനിക്കാണെങ്കിൽ ആളെ ഇഷ്‌ടാകുവേം ചെയ്‌തു. ഇവിടെ നിക്കുന്നില്ലന്ന് പറഞ്ഞിട്ട് ഇത് കളയാൻ പറ്റില്ലാലോ. ഞാൻ പറഞ്ഞു നമുക്കതൊക്കെ ആലോചിച്ചു ചെയ്യാം. അതിലൊരു തീരുമാനം ഉണ്ടാക്കാം.' ഷാഫി പറഞ്ഞു.
'ഇപ്പൊ അവരുടെ ഫാമിലി ഗ്രൂപ്പിൽ വരുവാണ്. എന്തായി പുയാപ്ലക്ക് ഇങ്ങോട്ട് തിരിച്ചുവരണ്ടി വന്നില്ലേന്ന്. അഴിയൂരുള്ള ഭാര്യയുടെ ഉപ്പ ഒളവിലത്തുള്ള ഉമ്മയെ കല്യാണം കഴിച്ചു. അവരുടെ മോളെ ഞാനും കല്യാണം കഴിച്ചു. ഇപ്പൊ ഇതാ ആ വടകരയിൽ ഞാൻ മത്സരിക്കുകയും ചെയ്യുന്നു.' ഷാഫി പറമ്പിന്റെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ പ്രസംഗം തുടർന്നു.
'സാധാരണ ഒപ്പം പ്രവർത്തിക്കുന്ന ആളുകളൊക്കെ എങ്ങനെ ഉണ്ടെന്ന് വീട്ടുകാർ വിളിച്ചു ചോദിക്കില്ലേ? അങ്ങനെ ഇന്ന് വിളിച്ചാൽ ഞാൻ പറയും ഒരു ഒന്നൊന്നര മുതലുകളാണ് എന്റെ ഒപ്പമുള്ളതെന്ന്. നിങ്ങൾ തന്നത് ഒരു സ്വീകരണമല്ല. നിങ്ങൾ തന്നത് ഒരു ഒന്നൊന്നര സ്വീകരണമാണ്. എന്തൊരു ജനമായിരുന്നു' ഷാഫി പറമ്പിൽ പ്രവർത്തകരുടെ ഉത്സാഹത്തെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.












Click it and Unblock the Notifications