തൃശൂരും മാവേലിക്കരയും ജയിക്കും, വയനാട്ടിൽ രാഹുലിനെ പിടിച്ചുകെട്ടും; സിപിഐ വിലയിരുത്തൽ ഇങ്ങനെ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് മൂന്നിടത്ത് വിജയ സാധ്യതയെന്ന വിലയിരുത്തലുമായി സിപിഐ. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്‌തമായി കൂടുതൽ സീറ്റുകൾ പാർട്ടി നേടുമെന്നാണ് അവർ കരുതുന്നത്. രണ്ട് സീറ്റുകൾ ഉറപ്പായും പാർട്ടി നേടുമെന്നാണ് സിപിഐ വിലയിരുത്തുന്നത്.
സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായ മത്സരം നടക്കുന്ന ത്യശൂരും മാവേലിക്കരയുമാണ് ഈ മണ്ഡലങ്ങൾ. പാർട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് ആണ് ഈ വിലയിരുത്തൽ നടത്തിയത്. പന്ന്യൻ രവീന്ദ്രൻ മത്സരിക്കുന്ന തിരുവനന്തപുരത്ത് നേരിയ ജയ സാധ്യത ഉണ്ടെന്നും പാർട്ടി വിലയിരുത്തുന്നുണ്ട്. ഇതടക്കം മൂന്നിടത്താണ് സിപിഐ പ്രതീക്ഷ വയ്ക്കുന്നത്.

എന്നാൽ സിപിഐ മത്സരിക്കുന്ന നാലാം സീറ്റായ വയനാട്ടിൽ പക്ഷേ ജയസാധ്യത ഇല്ലെങ്കിലും രാഹുലിന്റെ ഭൂരിപക്ഷം ഇടിയുമെന്നാണ് പാർട്ടി പറയുന്നത്. ഇത് തന്നെ വലിയ നേട്ടമാണെന്നാണ് വിലയിരുത്തൽ. സുരേഷ് ഗോപിയെ ഇറക്കി ബിജെപിയും മുരളീധരനെ ഇറക്കി കോൺഗ്രസും മത്സരം കടുപ്പിച്ച തൃശൂരിൽ ജയം ഉറപ്പാണെന്നാണ് സിപിഐ കണക്ക് കൂട്ടുന്നത്.
ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ഇടത് മുന്നണിക്ക് ഉണ്ടാവുമെന്നാണ് സിപിഎം സംസ്ഥാന എക്‌സിക്യൂട്ടീവ് പറയുന്നത്. ആകെ പന്ത്രണ്ട് സീറ്റുകളിൽ ജയം നേടാൻ മുന്നണിക്ക് കഴിയുമെന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. അതിൽ കടുത്ത മത്സരം നടക്കുന്ന ചില മത്സരങ്ങളും ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.
ആറ്റിങ്ങൽ, പത്തനംതിട്ട, ഇടുക്കി, ചാലക്കുടി, ആലത്തൂർ, പാലക്കാട്, വടകര, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് എന്നീ മണ്ഡലങ്ങളിലാണ് മുന്നണി ജയം കൊയ്യുമെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് പറയുന്നത്. അതിൽ സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടങ്ങളിൽ ഒന്നിന് സാക്ഷ്യം വഹിച്ച വടകരയും ഉൾപ്പെട്ടിട്ടുണ്ട്.
കൂടാതെ കെപിസിസി അധ്യക്ഷൻ സുധാകരൻ മത്സരിക്കുന്ന കണ്ണൂർ മണ്ഡലം ഇടത് മുന്നണി തിരിച്ചുപിടിക്കുമെന്നാണ് അവർ വ്യക്തമാക്കുന്നത്. എന്നാൽ നിലവിൽ ഇടത് മുന്നണിയുടെ കൈവശം ഉള്ള ആലപ്പുഴ മണ്ഡലത്തിൽ ജയസാധ്യത ഇല്ലെന്നാണ് സിപിഐയുടെ വിലയിരുത്തൽ എന്നതാണ് പ്രധാന മാറ്റങ്ങളിൽ ഒന്ന്.
ഇത്തവണ കോൺഗ്രസിനെ തുണയ്ക്കാൻ രാഹുൽ തരംഗം ഇല്ലെന്നാണ് സിപിഐ ഈ മുന്നേറ്റത്തിന് പറയുന്ന പ്രധാന കാരണങ്ങളിൽ ഒന്ന്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ആദ്യമായി കേരളത്തിലേക്ക് മത്സരിക്കാൻ എത്തിയതിന്റെ കൗതുകവും അതിന്റെ സ്വാധീനവും കൊണ്ടാണ് യുഡിഎഫ് മികച്ച വിജയം നേടിയതെന്നും ഇക്കുറി ആ സാഹചര്യം നിലവിൽ ഇല്ലെന്നുമാണ് പാർട്ടി ചൂണ്ടിക്കാണിക്കുന്നത്.












Click it and Unblock the Notifications