കേരളത്തില്‍ പോളിംഗില്‍ ഇടിവ്, വടകരയില്‍ പോളിംഗ് പൂര്‍ത്തിയായത് 11ന് ശേഷം;വീഴ്ച്ചയെന്ന് സതീശന്‍
കണ്ണൂര്‍: സംസ്ഥാനത്ത് പോളിംഗ് അവസാനിച്ചത് അര്‍ധ രാത്രിയോട് അടുത്തപ്പോള്‍. ആറ് മണിക്ക് ഔദ്യോഗികമായി പോളിംഗ് സമയം പൂര്‍ത്തിയായെങ്കിലും പല മണ്ഡലങ്ങളിലും വലിയ ജനക്കൂട്ടം തന്നെ വോട്ട് ചെയ്യാനായി ഉണ്ടായിരുന്നു. എട്ട് മണിവരെയുള്ള കണക്കില്‍ 70.35 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 7 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയത്. 77.84 ആയിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ്. ഫലമറിയാന്‍ ഇനി 38 ദിവസം കാത്തിരിക്കണം. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

വടകരയിലെ പല മണ്ഡലങ്ങളിലും പോളിംഗ് പൂര്‍ത്തിയായത് പതിനൊന്ന് മണിക്ക് ശേഷമാണ്. വലിയ ആരോപണങ്ങളാണ് യുഡിഎഫ് ഉന്നയിച്ചിരിക്കുന്നത്. യുഡിഎഫിന് മേല്‍ക്കോയ്മ ഉള്ള മണ്ഡലങ്ങളിലാണ് പോളിംഗ് വൈകിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.
അതേസമയം അട്ടിമറി നടന്നുവെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. വടകരയില്‍ കാത്തുനിനിന്ന് മടുത്ത് പലരും വോട്ട് ചെയ്യാതെ മടങ്ങുകയായിരുന്നു. നാദാപുരം വാണിന്മേലില്‍ പ്രിസൈഡിംഗ് ഓഫീസറെ എല്‍ഡിഎഫ് ഉപരോധിച്ചു. സമയം കഴിഞ്ഞ് എത്തിയവരെയും വോട്ട് ചെയ്യാന്‍ അനുവദിച്ചുവെന്നാണ് ആരോപണം.
വോട്ടിംഗ് പൂര്‍ത്തിയാക്കിയെന്ന് അറിയിച്ച ശേഷം ടോക്കണുമായി എത്തിയവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചെന്നാണ് പരാതി. നേരത്തെ ബൂത്തില്‍ ഉണ്ടായിരുന്നവര്‍ ടോക്കണ്‍ അധികമായി വാങ്ങി പിന്നീടെത്തിയവര്‍ക്ക് നല്‍കിയെന്നാണ് ആരോപണം. ഇത്തരത്തില്‍ ടോക്കണുമായി എത്തിയവര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ദിയാക്കി വോട്ട് ചെയ്‌തെന്ന് എല്‍ഡിഎഫ് ആരോപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
വടകര മണ്ഡലത്തിലെ കോട്ടപ്പള്ളി പൈങ്ങോട്ടായി ഗവ യുപി സ്‌കൂളിലെ 119ാം ബൂത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് പേരാണ് രാത്രി വൈകിയും വോട്ട് ചെയ്യാനായി കാത്തുനിന്നത്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ വളരെ വൈകിയും വോട്ടെടുപ്പ് തുടരുന്നുണ്ടായിരുന്നു. ആലത്തൂരിലും വോട്ടെടുപ്പ് പതിനൊന്ന് മണിയില്‍ അധികം നീണ്ടു.
കണ്ണൂരിലും വടകരയിലും അടക്കം സംസ്ഥാനത്ത്പലയിടത്തും വോട്ടിംഗ് വൈകിയത് ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച്ചയാണെന്ന് യുഡിഎഫ് ആരോപിച്ചു. ഏറ്റവും കുറവ് പോളിംഗ് പത്തനംതിട്ടയിലാണ് രേഖപ്പെടുത്തിയത്. 63.35 ശതമാനമാണ് ഇവിടെ പോളിംഗ്. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. 75.74 ശതമാനമായിരുന്നു പോളിംഗ്.
അതേമസമയം സംസ്ഥാനത്ത് സ്വതന്ത്രവും നീതി യുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാ് വിഡി സതീശന്‍. കനത്ത ചൂടില്‍ പല ബൂത്തുകളിലും വോട്ടര്‍മാര്‍ മണിക്കൂറുകള്‍ കാത്തുനിന്ന ശേഷം മടങ്ങി. മടങ്ങി പോയി തിരികെ വന്നവരില്‍ പലര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചില്ല.
ആറ് മണിക്ക് മുമ്പ് പോളിംഗ് സ്‌റ്റേഷനില്‍ എത്തിയിട്ടും വോട്ട് ചെയ്യാനാകാത്ത സാഹചര്യം പലയിടങ്ങളിലും ഉണ്ടായെന്നും സതീശന്‍ കുറ്റപ്പെടുത്തി. മിക്കയിടങ്ങളിലും മന്ദഗതിയിലാണ് പോളിംഗ് നടന്നത്. നാലര മണിക്കൂര്‍ വരെ വോട്ടര്‍മാര്‍ക്ക് കാത്തിരിക്കേണ്ടി വന്നതായിറിപ്പോര്‍ട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തില്‍ ഗുരുതരമായ അനാസ്ഥയുണ്ടായെന്നും സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications