വൻ അപകടം മണത്ത് സിപിഎം, എട്ട് മണ്ഡലങ്ങളിൽ കോൺഗ്രസിന് ബിജെപി വോട്ട് മറിച്ചെന്ന് സംശയം!
കണ്ണൂര്‍: നേരത്തെ ശക്തി കേന്ദ്രങ്ങളായിരുന്ന പശ്ചിമ ബംഗാളിലും ത്രിപുരയിലും ഇത്തവണ വലിയ പ്രതീക്ഷകളൊന്നും ഇല്ലാത്തത് കൊണ്ട് തന്നെ സിപിഎമ്മിന് കേരളത്തില്‍ നിന്നും പരമാവധി സീറ്റുകള്‍ ലഭിക്കേണ്ടതുണ്ട്. എതിരാളികളെക്കാള്‍ നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചും വിഭാഗീയത ഇല്ലാതെ പ്രചാരണം നടത്തിയും സിപിഎം തങ്ങളുടെ വോട്ടുറപ്പിച്ചു.
എന്നാല്‍ സിപിഎമ്മിന്റെ ജയസാധ്യതകളെ പല മണ്ഡലങ്ങളിലും അപ്പാടെ ഇല്ലാതാക്കുന്ന കളികള്‍ അണിയറയില്‍ നടന്നിട്ടുണ്ട് എന്നാണ് സംശയിക്കപ്പെടുന്നത്. സംസ്ഥാനത്തെ നിര്‍ണായകമായ എട്ട് ലോക്‌സഭാ മണ്ഡലങ്ങളില്‍ ബിജെപി കോണ്‍ഗ്രസിന് വോട്ട് മറിച്ചു എന്നാണ് സിപിഎം ആരോപണം.
ഇടതരെ വീഴ്ത്താൻ
ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു സാധ്യതയും ഇല്ലാത്ത മണ്ഡലങ്ങളില്‍ ഇടത് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് മറിക്കും എന്നുളള സംശയം തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ ഉയര്‍ന്നിരുന്നു. കൊല്ലം പോലുളള മണ്ഡലങ്ങളില്‍ തീര്‍ത്തും ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുളള കാരണവും അതാണെന്നും ആരോപിക്കപ്പെട്ടിരുന്നു.
ആരോപണവുമായി സിപിഎം
ഉയര്‍ന്ന പോളിംഗ് ശതമാനത്തോടെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിപിഎം ആ സാധ്യത വിശദമായി തന്നെ പരിശോധിക്കുകയും ശക്തമായി തന്നെ ഉന്നയിക്കുകയും ചെയ്യുകയാണ്. കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, വടകര, ആലത്തൂര്‍, മാവേലിക്കര, കോഴിക്കോട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് സിപിഎമ്മിനെ തോല്‍പ്പിക്കാനുളള വോട്ട് മറിക്കല്‍ നടന്നതായി സിപിഎം സംശയിക്കുന്നത്.
എട്ടിടത്ത് അപകടം
ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന് അവകാശപ്പെടുന്ന ബിജെപിക്ക് പ്രതീക്ഷയുളളത് നാല് മണ്ഡലങ്ങളിലാണ്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളാണ് അവ. തൃശൂരും പാലക്കാടും രണ്ടാമത് വരുമെന്നും തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയിക്കുമെന്നും ബിജെപി കരുതുന്നു. മറ്റ് മണ്ഡലങ്ങളില്‍ യുഡിഎഫിലേക്ക് വോട്ട് പോകാനുളള സാധ്യത തള്ളിക്കളയാനാകില്ല.
1 ലക്ഷത്തിന് മുകളിൽ വോട്ട്
മറ്റ് മണ്ഡലങ്ങളില്‍ ബിജെപിക്ക് ഏറ്റവും അധികം വോട്ടുകള്‍ ഉളളത് കാസര്‍ഗോഡ് ആണ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 1,72,826 വോട്ടുകളാണ് ബിജെപി നേടിയിരുന്നത്. ഇക്കുറി ബിജെപി സ്ഥാനാര്‍ത്ഥിയായ രവീശ തന്ത്രി മണ്ഡലത്തില്‍ കാര്യമായ പ്രചാരണം നടത്തിയിട്ടേ ഇല്ല. മഞ്ചേശ്വരം മാത്രം കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം.
വോട്ട് മറിച്ച സൂചന
ഇത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന് വോട്ട് മറിക്കും എന്നുളളതിന്റെ സൂചനയാണെന്ന് സിപിഎം സംശയിക്കുന്നു. എന്നാല്‍ മണ്ഡലത്തില്‍ സിപിഎം നടത്തിയ പ്രാഥമിക പരിശോധനയില്‍ കെപി സതീഷ് ചന്ദ്രന്‍ മികച്ച ഭൂരിപക്ഷത്തില്‍ തന്നെ വിജയിക്കും എന്ന് തന്നെയാണ് സിപിഎം വിലയിരുത്തുന്നത്.
വടകരയിലും കോഴിക്കോടും
അതേസമയം ബിജെപി വോട്ട് മറിച്ചിട്ടുണ്ട് എങ്കില്‍ സതീഷ് ചന്ദ്രന്റെ ജയം സംബന്ധിച്ച് സിപിഎമ്മിന് ആശങ്കകള്‍ ഉണ്ട്. സിപിഎം അഭിമാന പോരാട്ടം നടത്തുന്ന വടകരയില്‍ 76,313 വോട്ടുകളാണ് 2014ല്‍ ബിജെപിക്ക് കിട്ടിയത്. വടകരയിലും കോഴിക്കോടും ബിജെപി വോട്ട് മറിച്ചുവെന്ന് ആരോപിച്ച് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്.
ആരോപണവുമായി പി മോഹനൻ
കണ്ണൂരില്‍ സംഘപരിവാറിനെ ശക്തമായി ചെറുക്കുന്ന ജയരാജനെ വീഴ്ത്താന്‍ വടകരയില്‍ കോ-ലീ-ബി സഖ്യമുണ്ടെന്ന് നേരത്തെയും സിപിഎം ആരോപിച്ചിരുന്നു. ഇവിടങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി കാര്യമായ പ്രചാരണം പോലും നടന്നില്ലെന്നും പല ബൂത്തുകളിലും കോണ്‍ഗ്രസ്-ബിജെപി ഒന്നിച്ചാണ് വോട്ടര്‍മാര്‍ക്ക് സ്ലിപ് കൊടുത്തത് പോലുമെന്നും സിപിഎം ആരോപിക്കുന്നു.
കൊല്ലത്തും സഹായം
കോഴിക്കോട് എ പ്രദീപ് കുമാറും എംകെ രാഘവനും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ബിജെപി രാഘവന് വോട്ട് മറിച്ച് നല്‍കിയാല്‍ പ്രദീപ് കുമാറിന്റെ വിജയസാധ്യത അപകടത്തിലാവും. കൊല്ലത്ത് ആര്‍എസ്എസ് സഹായം എന്‍കെ പ്രേമചന്ദ്രനുണ്ട് എന്നതും സിപിഎം തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ ഉന്നയിച്ചിരുന്ന ആരോപണമാണ്.
ആരുമറിയാത്ത സ്ഥാനാർത്ഥി
കൊല്ലത്ത് കെവി സാബുവിനെ പോലെ തീര്‍ത്തും അപരിചിതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് തന്നെ വോട്ട് മറിക്കും എന്ന് തെളിയിക്കുന്നതാണ് എന്നും സിപിഎം ആരോപിക്കുന്നു. കൊല്ലത്ത് ബിജെപിക്കുളളില്‍ തന്നെ ഇക്കാര്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലമാണ് കൊല്ലം.
കണ്ണൂരും വോട്ട് കച്ചവടം
ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മാവേലിക്കരയിലും ആലത്തൂരും ബിജെപി കാര്യമായി പ്രചാരണ രംഗത്ത് ഇറങ്ങിയിട്ട് പോലുമില്ല എന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു. ശോഭാ സുരേന്ദ്രന്‍ മത്സരിക്കുന്ന ആറ്റിങ്ങലില്‍ പോലും സമ്പത്തിനെ വീഴ്ത്താന്‍ വോട്ട് അടൂര്‍ പ്രകാശിന് മറിച്ചേക്കാം. ബിജെപിക്ക് 51,636 വോട്ടുകള്‍ കിട്ടിയ കണ്ണൂരും ഇത്തവണ സുധാകരന് വേണ്ടി വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്ന് സിപിഎം സംശയിക്കുന്നു.
എൽഡിഎഫിന് 8 മുതൽ 12 സീറ്റുകൾ വരെ, യുഡിഎഫ് കണക്കിൽ 13 മുതൽ 17 വരെ! ബിജെപിക്ക് നാലിൽ പ്രതീക്ഷ
മകനെ മമ്മൂട്ടിയുടെ വീട്ടിലേക്ക് അയച്ച് നാണംകെട്ടു.. പിന്നാലെ റോഡിലെ കുഴിയിലും വീണ് കണ്ണന്താനം!