'കോൺഗ്രസിന്റെ പ്രകടന പത്രിക മുഹമ്മദലി ജിന്നയെ ഓർമ്മിപ്പിക്കുന്നത്'; അനിൽ ആന്റണി
പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ആതമവിശ്വാസം പ്രകടിപ്പിച്ച് പത്തനംതിട്ട മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി. 2019ൽ മുന്നൂറിലേറെ സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് അവകാശപ്പെട്ടിരുന്ന രാഹുൽ ഗാന്ധിക്ക് ചരിത്രത്തിൽ കോൺഗ്രസിന്റെ ഏറ്റവും മോശം നിലയ്ക്കാണ് സാക്ഷ്യം വഹിക്കേണ്ടി വന്നതെന്നും, ഇത്തവണ 150 സീറ്റുകൾ പോലും കിട്ടില്ലെന്നും അനിൽ ആന്റണി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
'കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യഥാക്രമം 280ഉം, 300ഉം സീറ്റുകൾ ഒറ്റയ്ക്ക് നേടി അധികാരത്തിൽ എത്തിയിരുന്നു. എന്നാൽ രാഹുൽ ഗാന്ധി നേതൃത്വം നൽകിയ കോൺഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. മുൻപൊരിക്കലും ഇല്ലാത്തവിധം പ്രധാനമന്ത്രിയുടെ ജനപ്രീതി ഉയർന്ന തിരഞ്ഞെടുപ്പാണിത്.' അദ്ദേഹം പറയുന്നു.

'കേന്ദ്ര സർക്കാരിനും മുൻപൊരിക്കലും ഇല്ലാത്ത വിധം ജനപ്രീതി ഉള്ള സമയമാണിത്. ഒരിടത്തും ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നില്ല. എല്ലായിടത്തും മോദി തരംഗമാണ്. ജനങ്ങൾ പ്രധാനമന്ത്രിയിൽ അത്രയ്ക്കധികം വിശ്വാസമാണ് വെച്ച് പുലർത്തുന്നത്. കഴിഞ്ഞ പത്ത് വർഷം അസാധാരണമായ പ്രവർത്തനങ്ങളാണ് ഞങ്ങൾ കാഴ്‌ചവെച്ചത്' അനിൽ ആന്റണി തിരഞ്ഞെടുപ്പ് പ്രചരണ തിരക്കുകൾക്ക് ഇടയിലും മനസ് തുറന്നു.
'നാല് കോടി വീടുകൾ, നാൽപത് കോടി ടാപ്പ് കണക്ഷനുകൾ, അൻപത് കോടിയോളം ആയുഷ്‌മാൻ ഭാരത് കാർഡുകൾ, 80 കോടിയോളം പേർക്ക് സൗജന്യ റേഷൻ ഇതൊക്കെ നൽകി. ഓരോ ഇന്ത്യക്കാരനും ഇന്ന് യുപിഐ ആശ്രയിച്ചാണ് മുന്നോട്ട് പോവുന്നത്. രാജ്യത്തെ എല്ലാ വീടുകളും പ്രധാനമന്ത്രിയുടെ ഏതെങ്കിലുമൊരു പദ്ധതിയുടെ എങ്കിലും ഗുണഭോക്താക്കളാണ്. ഈ ചെയ്‌തതിന്റെ ഒക്കെയും അഭിനന്ദനം എന്ന നിലയിലാവും ജനങ്ങൾ തിരഞ്ഞെടുപ്പിനെ കാണുക' അനിൽ ചൂണ്ടിക്കാട്ടി.
കോൺഗ്രസിനെതിരെയും അദ്ദേഹം വിമർശനം കടുപ്പിച്ചു. 'മുതിർന്ന നേതാക്കൾ പോലും പാർട്ടി വിടുന്നു, ഞാനും പാർട്ടി വിട്ടു. കോൺഗ്രസിന് തങ്ങളുടെ പാത നഷ്‌ടമായിരിക്കുന്നു. ഇപ്പോൾ പഴയ കോൺഗ്രസ് അല്ല. 2047 ആവുമ്പോഴേക്കും ഇന്ത്യയെ വികസിത ഭാരതമാക്കാൻ പ്രധാനമന്ത്രിക്ക് അടുത്ത 25 വർഷത്തെ പദ്ധതികൾ കൈവശമുണ്ടെങ്കിൽ രാഹുൽ ഗാന്ധിക്ക് 25 ദിവസത്തേത് പോലുമില്ല.' അദ്ദേഹം പരിഹസിച്ചു.
'മോദിജി വികസനത്തിന് വേണ്ടി സംസാരിക്കുമ്പോൾ രാഹുൽ ഗാന്ധി രാജ്യം മൊത്തം ഓടിനടന്ന് ജാതി സെൻസസിനെ കുറിച്ച് സംസാരിച്ച് സമൂഹത്തെ ജാതിയുടെ പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. നിങ്ങൾ അവരുടെ പ്രകടന പത്രിക തന്നെ നോക്കൂ, അത് 1947ലെ മുഹമ്മദലി ജിന്നയുടെ പ്രകടന പത്രികയെയാണ് ഓർമ്മിപ്പിക്കുന്നത്.' അനിൽ ആന്റണി ആരോപിക്കുന്നു.
'യുവാക്കളുടെ ഇന്ത്യൻ മുന്നോട്ട് പോവാൻ കൊതിക്കുമ്പോൾ, രാഹുൽ ഗാന്ധിയും കൂട്ടരും ചേർന്ന് ഇന്ത്യയെ പഴയ യുഗത്തിലേക്ക് പിന്നിലേക്ക് വലിക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്തെ ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജിക്കാനാണ് ശ്രമം. അപ്പോൾ തീർച്ചയായും കൂടുതൽ പേർ ഇനിയും കോൺഗ്രസ് വിടും. എന്തെങ്കിലും തരത്തിലുള്ള പുനർചിന്തനം അവർക്ക് ഉണ്ടാവുമെന്നും ഞാൻ കരുതുന്നില്ല' അനിൽ ആന്റണി കൂട്ടിച്ചേർത്തു.
അതേസമയം, പത്തനംതിട്ട മണ്ഡലത്തിൽ ശക്തമായ പ്രചരണമാണ് അനിൽ ആന്റണിയുടെ നേതൃത്വത്തിൽ നടക്കുന്നത്. ദേശീയ നേതാക്കൾ ഉൾപ്പെടെ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. നരേന്ദ്ര മോദി തന്നെ ഇവിടേക്ക് നേരിട്ടെത്തി എന്നതും ശ്രദ്ധേയമായ കാര്യമാണ്.












Click it and Unblock the Notifications