'ഷാഫി കുറ്റകരമായ മൗനം പാലിച്ചു, ജീവനോടെ വച്ചേക്കില്ല എന്ന് പറഞ്ഞ് പോലും മെസേജ് വന്നു'; എംഎ ഷഹനാസ്
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഷാഫി പറമ്പിലിന് എതിരായ ആരോപണങ്ങളിൽ ഉറച്ച് കോൺഗ്രസ് യുവനേതാവ് എംഎ ഷഹനാസ്. ആരോപണത്തിന് പിന്നാലെ സാംസ്‌കാരിക സാഹിതി ഗ്രൂപ്പിൽ നിന്നും തന്നെ നീക്കിയെന്നും പിന്നീട് ആ വ്യക്തി തന്നെ തിരിച്ചെടുത്തെന്നും അവർ പറഞ്ഞു. കെപിസിസിയുടെ സംസ്‌കാര സാഹിതി ജനറൽ സെക്രട്ടറിയായിരുന്നു എംഎ ഷഹനാസ്. കഴിഞ്ഞ ദിവസമാണ് രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഷാഫി പറമ്പിലിന്റെ കുറ്റകരമായ മൗനത്തെ കുറിച്ച് ഷഹനാസ് ആരോപണവുമായി രംഗത്ത് വന്നത്.
ഇത് ആവർത്തിക്കുകയാണ് ഷഹനാസ് ഇന്നും ചെയ്‌തത്. വ്യക്തിപരമായ വിദ്വേഷത്തെ തുടർന്നാണ് സാസ്കാരിക സാഹിതി ഗ്രൂപ്പിൽ നിന്ന് തന്നെ പുറത്താക്കിയ നടപടിയെന്നും ഷഹനാസ് ആരോപിച്ചു. അതിൽ പ്രതികരിച്ചതിന് പിന്നാലെ വീണ്ടും വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്‌തു. ജീവനോടെ വച്ചേക്കില്ല എന്ന് പറഞ്ഞ് പോലും സോഷ്യൽ മീഡിയയിൽ മെസേജ് വന്നുവെന്നും ഷാഫിക്ക് എല്ലാം അറിയാമായിരുന്നു എന്ന കാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും ഷഹനാസ് ചൂണ്ടിക്കാട്ടി.

സൈബർ ബുള്ളിയിങ്ങിൽ നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനം. ഷാഫി മറുപടി പറഞ്ഞാൽ മാത്രം ഇനി തുടർ നടപടിയെന്നും ഷഹനാസ് വ്യക്തമാക്കി. കോൺഗ്രസിന്റെ ഔദ്യോഗിക ഭാരവാഹി അല്ലെന്ന് ഡിസിസി പ്രസിഡന്റ് വരെ പറഞ്ഞു കഴിഞ്ഞു. അത് പറയേണ്ടത് സംസ്‌കാര സാഹിതിയാണ്. കോൺഗ്രസിനെ കുറ്റപ്പെടുത്താനോ അപമാനിക്കാനോ തനിക്ക് ഉദ്ദേശ്യമില്ലെന്നും ഏതിടത്താണോ നിൽക്കുന്നത് അവിടെ നിന്ന് പ്രതികരിക്കുമെന്നും അവർ പറഞ്ഞു.
രാഷ്ട്രീയത്തിൽ ഒതുക്കിനിർത്തലുകളും മാറ്റി നിർത്തലുകളും ഉണ്ടായിട്ടുണ്ട്. ഉന്നയിച്ചത് ആരോപണമല്ല നടന്ന കാര്യമാണ്. കൃത്യമായ തെളിവുകാലുണ്ടെന്നും, ഷാഫി പറമ്പിൽ എല്ലാകാലത്തും കുറ്റകരമായ മൗനം പാലിച്ചുവെന്നും ഷഹനാസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അടക്കം കോൺഗ്രസ് അണികൾ ഇവർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ അതിൽ സന്തോഷം അറിയിച്ചുകൊണ്ട് ഷഹനാസ് ഫേസ്‌ബുക്ക് പോസ്‌റ്റും പങ്കുവച്ചിട്ടുണ്ട്. 'പുറത്താക്കി കോൺഗ്രസ്...
എന്നെയല്ല രാഹുൽ മാങ്കൂട്ടത്തിനെ... എന്നെ റിമൂവ് ചെയ്‌ത വാട്‌സ്ആപ്പ് ഗ്രൂപ്പിൽ റിമൂവ് ചെയ്‌ത വ്യക്തി തന്നെ തിരിച്ചു എടുത്തിട്ടുണ്ട്.... ഈ നിമിഷവും ഞാൻ കോൺഗ്രസിന് അകത്ത് തന്നെയാണ്. സ്ത്രീകൾക്ക് ഒപ്പം കോൺഗ്രസ് നിൽക്കുന്ന ഈ ശക്തമായ നിലപാട് അഭിമാനം ഉണ്ടാക്കുന്നു' പോസ്‌റ്റിൽ അവർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വടകര എംപിയും രാഹുലിന്റെ സുഹൃത്തും കൂടിയായ ഷാഫി പറമ്പിലിന് എതിരെ ഷഹനാസ് ആരോപണം ഉന്നയിച്ചത്. യൂത്ത് കോൺഗ്രസ് പ്രസിഡണ്ടായി രാഹുൽ മാങ്കൂട്ടത്തിനെ പൊക്കിയെടുത്ത് കൊണ്ടുവന്നു വയ്ക്കുമ്പോൾ ബഹുമാനപ്പെട്ട അന്നത്തെ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ആയിരുന്ന ഷാഫി പറമ്പിലിനോട് താൻ മുന്നറിയിപ്പ് നൽകിയിരുന്നു എന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്.
ഒരുപാട് പെൺകുട്ടികൾക്ക് കടന്നുവരാനുള്ള ഒരു ഇടമാണ് യൂത്ത് കോൺഗ്രസ് എന്ന് പറയുന്ന സംവിധാനം. അതിന്റെ പ്രസിഡന്റായിട്ട് ഇവനെ പോലെയുള്ള ആളുകൾ വരുമ്പോൾ നമ്മുടെയൊക്കെ പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടുമെന്ന് നേരത്തെ ഷാഫിയോട് പറഞ്ഞിരുന്നുവെന്നും എന്നാൽ പുച്ഛവും പരിഹാസവും കലർന്ന മറുപടിയാണ് ലഭിച്ചതെന്നും ഷഹനാസ് ആരോപിക്കുന്നു.












Click it and Unblock the Notifications