മലപ്പുറം കാക്കയും കമ്യൂണിസ്റ്റ് താത്തയും
മലപ്പുറം: മഞ്ചേരി, മലപ്പുറം, കൊണ്ടോട്ടി എന്നൊക്കെ കേള്‍ക്കുമ്പോള്‍ മലബാറുകാരല്ലാത്തവരുടെ മനസ്സില്‍ തെളിയുന്ന കുറേ ചിത്രങ്ങളുണ്ടാകും. സിനിമകളിലൂടെയും മറ്റും മലപ്പുറത്തെ ഹാസ്യാത്മകമായി ചിത്രീകരിച്ചിരുന്ന ഒരു പഴയകാലത്തിന്റെ ബാക്കിപത്രം മാത്രമാണ് അതെല്ലാം എന്ന് അടുത്തിടെ ഒരിക്കലെങ്കിലും മലപ്പുറം സന്ദര്‍ശിച്ചവര്‍ക്ക് മനസ്സിലാകും.
എന്നാല്‍, അതൊന്നും അല്ല ഇവിടത്തെ വിഷയം. തിരഞ്ഞെടുപ്പാണ്. കാലം എത്ര മാറി എന്ന് പറഞ്ഞാലും മലപ്പുറത്തിന്റെ യാഥാസ്ഥിതിക മനസ്സിന് കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്ന് വേണം മനസ്സിലാക്കാന്‍. പ്രധാന സ്ഥാനാര്‍ത്ഥികളായ ഇ അഹമ്മദിനേയും പികെ സൈനബയേയും കുറിച്ചുള്ള നാട്ടുകാരുടെ ചില അഭിപ്രായ പ്രകടങ്ങള്‍ വ്യക്തമാക്കുന്നത് ഇതാണ്.
കണ്ണൂര്‍ക്കാരനെങ്കിലും പലര്‍ക്കും ഇ അഹമ്മദ് മലപ്പുറം കാക്കയാണ്. തികഞ്ഞ കമ്യൂണിസ്റ്റ് ആണെങ്കിലും പലര്‍ക്കും പികെ സൈനബ, സൈനബത്താത്തയാണ്.
ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍, ഇ അഹമ്മദിനെ സ്ഥാനാര്‍ത്ഥിയായി വേണ്ടെന്ന് മലപ്പുറത്തെ എല്ലാ മുസ്ലീം ലീഗ് മണ്ഡലം കമ്മിറ്റികളും തീരുമാനിച്ചതാണ്. കേന്ദ്രമന്ത്രി ആയിരുന്നിട്ടും മലപ്പുറത്തിന് വേണ്ടി കാര്യമായൊന്നും ചെയ്തില്ലെന്നായിരുന്നു പരാതി. പിന്നെ, അഹമ്മദിനെ മണ്ഡലത്തില്‍ കാണാന്‍ കിട്ടിയിരുന്നില്ലെന്നും പരാതി ഉണ്ടായിരുന്നു. ഇതുകൂടാതെ ആയിരുന്നു, പ്രായത്തിന്‍റെ അസ്ക്യതകളെ കുറിച്ചുള്ള പ്രചാരണം.
ലീഗിന്‍റെ ജില്ലാ നേതൃത്വവുംസംസ്ഥാന നേതൃത്വവും അഹമ്മിനെ മത്സരിപ്പിക്കേണ്ടെന്ന് ഏതാണ്ട് ധാരണയില്‍ എത്തിയതും ആയിരുന്നു. എന്നാല്‍ ദേശീയ അധ്യക്ഷനായ ഇ അഹമ്മദ് സംസ്ഥാന നേതൃത്വത്തിന്റെ കാല് പിടിച്ച് സീറ്റ് സ്വന്തമാക്കുകയായിരുന്നു എന്നാണ് പ്രചരിക്കുന്ന കഥ.
പാര്‍ട്ടിയുടെ ചീത്ത കാലത്തും നല്ല കാലത്തും ഒക്കെ ഉണ്ടായിരുന്ന നേതാവായതുകൊണ്ട് അഹമ്മദിനെ അങ്ങനെ തള്ളാനും ലീഗ് നേതൃത്വത്തിന് വയ്യ. പിന്നെ 2004 ല്‍ മഞ്ചേരിയില്‍ സംഭവിച്ച പോലൊന്നും ഇത്തവണ മലപ്പുറത്ത് ഉണ്ടാകില്ലെന്ന് ഉറച്ച വിശ്വാസവും കൂടി ആയപ്പോഴാണ് അഹമ്മദിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാം എന്ന് വച്ചത്. പിന്നെ, സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പികെ സൈനബയാണെന്ന് ഏതാണ്ട് ഉറപ്പായിരുന്നു.