ഇസ്രായേൽ-ഇറാൻ പോര് തുടരുന്നു; കേരളത്തിൽ അതിശക്തമായ മഴ
മിഡിൽ ഈസ്‌റ്റിനെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇസ്രായേൽ-ഇറാൻ പോരാട്ടം ശക്തമായി തന്നെ തുടരുകയാണ്. ഇരു രാജ്യങ്ങളും പരസ്‌പരം ആക്രമണം അഴിച്ചുവിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇസ്രായേലിന്റെ ഏറ്റവും പുതിയ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും ഇറാൻ ആരോപിക്കുന്നു. ഡ്രോൺ, മിസൈൽ എന്നിവയിലൂടെ ഇറാനും തിരിച്ചടിക്കുന്നുണ്ട്.
കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുകയാണ്. വടക്കൻ കേരളത്തിൽ ഇടതടവില്ലാതെ പെയ്യുന്ന മഴ പലയിടത്തും പ്രളയ സമാന സാഹചര്യമാണ് സൃഷ്‌ടിക്കുന്നത്. നേരത്തെ തന്നെ മഴ ശക്തമാവുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചത്തിൽ പറഞ്ഞിരുന്നു. മലപ്പുറം മുതൽ കാസർഗോഡ് വരെയുള്ള അഞ്ച് വടക്കൻ ജില്ലകളിൽ മഴ ഇപ്പോഴും തുടരുകയാണ്.

ഇറാന് അമേരിക്കയുടെ മുന്നറിയിപ്പ്
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി എവിടെയാണ് എന്ന് തങ്ങള്‍ക്ക് അറിയാം എന്ന് ഡൊണാള്‍ഡ് ട്രംപ്. ഖമേനി സമ്പൂര്‍ണ കീഴടങ്ങലിന് തയ്യാറാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കയുടെ ക്ഷമ നശിച്ച് കൊണ്ടിരിക്കുകയാണ് എന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
ഒടുവില്‍ പ്രതികരിച്ച് ചൈന
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ഒടുവില്‍ പ്രതികരിച്ച് ചൈന. രാജ്യങ്ങളുടെ സുരക്ഷ ഹനിക്കുന്ന ഏതൊരു സൈനിക നീക്കവും എതിര്‍ക്കപ്പെടേണ്ടത് എന്ന് ചൈന. രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സൈനിക നടപടികള്‍ അല്ല മാര്‍ഗം. സംഘര്‍ഷം അന്താരാഷ്ട്ര പൊതുതാല്‍പര്യങ്ങള്‍ക്ക് എതിരെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്. മേഖലയിലെ സ്ഥിതി ഉടന്‍ ശാന്തമാക്കണം
വെടിനിര്‍ത്തല്‍ യുദ്ധത്തിന്റെ അവസാനമല്ല
ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ വെടിനിര്‍ത്തല്‍ അല്ല പരിഹാരം എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളിലുമായി നൂറുകണക്കിന് ആളുകളുടെ മരണത്തിനും എണ്ണ വിപണികളെ പിടിച്ചുലയ്ക്കുന്നതിനും കാരണമായ സംഘര്‍ഷത്തെക്കുറിച്ചുള്ള ആഗോള ആശങ്കയും നയതന്ത്ര അടിയന്തരാവസ്ഥയും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം
കപ്പലിനെതിരെ കേസ്
കേരളതീരത്തോട് ചേര്‍ന്നുള്ള അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ ചരക്ക് കപ്പലിന് തീപിടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. സിങ്കപ്പൂര്‍ കപ്പലായ വാന്‍ ഹായ് 503 ലെ തീപിടിത്തത്തില്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പൊലീസ് ആണ് കേസെടുത്തത്. കപ്പലിന്റെ ഉടമയെയും കപ്പലിന്റെ ക്യാപ്റ്റനെയും കപ്പലിലെ ജീവനക്കാരെയും പ്രതിചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നിലമ്പൂരില്‍ കൊട്ടിക്കലാശം പുരോഗമിക്കുന്നു
മലപ്പുറം: നിലമ്പൂരില്‍ കൊട്ടിക്കലാശം പുരോഗമിക്കുന്നു. ഇന്ന് വൈകുന്നേരം ആറ് വരെയാണ് കൊട്ടിക്കലാശത്തിന് സമയം അനുവദിച്ചിരിക്കുന്നത്. വ്യാഴാഴ്ചയാണ് നിലമ്പൂരില്‍ തെരഞ്ഞെടുപ്പ്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തും എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജും റോഡ് ഷോയുമായി കളം നിറയുമ്പോള്‍ മുന്‍ എംഎല്‍എയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പിവി അന്‍വര്‍ കൊട്ടിക്കലാശത്തില്‍ നിന്ന് മാറിനില്‍ക്കുകയാണ്.
തീരത്ത് അജ്ഞാത മൃതദേഹം; നാവികന്റേതാണോ എന്ന് സംശയം
ആലപ്പുഴ അര്‍ത്തുങ്കല്‍ ഫിഷറീസ് ഹാര്‍ബറിനു സമീപം അജ്ഞാത മൃതദേഹം. കോഴിക്കോടിന് സമീപം അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹായ് 503 കപ്പലില്‍ നിന്ന് കാണാതായ നാവികന്റേതാണോ മൃതദേഹം എന്ന സംശയമുണ്ട്. രാവിലെയാണ് മൃതദേഹം തീരത്തടിഞ്ഞത്. മൃതദേഹം മലയാളിയുടേതല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
മഴയ്ക്കും കാറ്റിനും സാധ്യത
വരുന്ന മണിക്കൂറുകളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എല്ലാ ജില്ലകളിലും അടുത്ത മൂന്നു മണിക്കൂര്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് മഴക്കെടുതിയിൽ മൂന്ന് മരണം
സംസ്ഥാനത്ത് മഴക്കെടുതിയിൽ മൂന്ന് മരണം. കോഴിക്കോട് അന്നശ്ശേരിയിൽ തോട്ടിൽ വീണ് മൂന്നര വയസുള്ള കുട്ടി മരിച്ചു. കളിക്കുന്നതിനിടെ വീടിന് സമീപമുള്ള തോട്ടിൽ വീണ് അന്നശ്ശേരി കൊളങ്ങരത്ത് താഴം നിഖിലിന്റെ മകൾ നക്ഷത്ര ആണ് മരിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. കാസർഗോഡും കണ്ണൂരുമാണ് മറ്റ് മരണങ്ങൾ.
അഹമ്മദാബാദ്-ലണ്ടൻ വിമാനത്തിന്റെ യാത്ര മുടങ്ങി
കഴിഞ്ഞയാഴ്‌ചയുണ്ടായ അപകടത്തിന് ശേഷം അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് സർവീസ് നടത്തേണ്ടിയിരുന്ന ആദ്യ എയർ ഇന്ത്യ വിമാനം (AI-159) ചൊവ്വാഴ്‌ച സാങ്കേതിക തകരാർ മൂലം പറന്നുയർന്നില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എയർ ഇന്ത്യ വിമാനം ഉൾപ്പെട്ട നാലാമത്തെ സമാന സംഭവമാണിത്.
മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്
കേരളത്തിൽ മഴ മുന്നറിയിപ്പില്‍ മാറ്റം. രണ്ട് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂരും കാസർഗോഡുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 60 കിമീ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
കാസർഗോഡ് മഴയിൽ പലയിടത്തും വെള്ളം കയറി
കാസർഗോഡ് ജില്ലയിൽ കനത്ത മഴ തുടർന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പടന്നക്കാട് നിരവധി വീടുകളിൽ വെള്ളം കയറിയിരിക്കുകയാണ്. നീലേശ്വരം നമ്പ്യാർക്കാൽ അണക്കെട്ട് റോഡ് വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. ജില്ലയിലെ പ്രധാന നദികൾ കരകവിഞ്ഞൊഴുകുന്ന സാഹചര്യവും ഉണ്ടായി. ദേശീയപാതയിലെ ചില ഭാഗങ്ങളിൽ മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
കൊച്ചി-ഡൽഹി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി
കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം നാഗ്പൂരിൽ ഇറക്കി. ബോംബ് ഭീഷണിയെ തുടർന്നാണ് വിമാനം നാഗ്പൂരിൽ ഇറക്കിയത്. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വിമാനം യാത്ര തുടരും. 157 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുള്ളത്
കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ വ്യവസായിയും കോണ്‍ഗ്രസ് എംപി പ്രിയങ്കാ ഗാന്ധിയുടെ പങ്കാളിയുമായ റോബര്‍ട്ട് വാദ്രയ്ക്ക് വീണ്ടും സമന്‍സ് അയച്ച് ഇഡി. സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് ഹാജരാകാനാണ് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്. വാദ്ര ഇന്ന് ഇഡിയ്ക്ക് മുന്നില്‍ ഹാജരായേക്കുമെന്നാണ് വിവരം.
മലപ്പുറം എംഎസ്‌പി സ്‌കൂളിൽ അധ്യാപികയുടെ കാർ വിദ്യാർത്ഥിനിയെ ഇടിച്ചു
മലപ്പുറം എംഎസ്‌പി സ്‌കൂളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. അധ്യാപികയുടെ കാർ സ്‌കൂൾ ഗ്രൗണ്ടിൽ വച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇടിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് പരാതി. വിദ്യാർത്ഥിനിയുടെ കാലിൽ ഗുരുതരമായി പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്. അധ്യാപികക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായാണ് വിദ്യാർത്ഥികൾ രംഗത്തെത്തിയത്.
ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഇറാനിയൻ യുവ കവി പർണിയയും
ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഇറാനിയൻ യുവ കവി പർണിയ അബ്ബാസിയും. കഴിഞ്ഞദിവസം ടെഹ്റാനിലുണ്ടായ ആക്രമണത്തിലാണ് അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം കൊല്ലപ്പെട്ടത്. 24ആം പിറന്നാളിന് പത്ത് ദിവസം ബാക്കിയിരിക്കെയാണ് പർണിയയുടെ മരണം.
ഇറാൻ ആണവായുധം കൈവശം വയ്ക്കരുത്; നിലപാട് വ്യക്തമാക്കി ജി7
ഇസ്രായേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്ന് ജി7 കൂട്ടായ്‌മ. 'ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ഞങ്ങൾ ഉറപ്പിച്ചു പറയുന്നു. ഇസ്രായേലിന്റെ സുരക്ഷയ്ക്കുള്ള ഞങ്ങളുടെ പിന്തുണ ഞങ്ങൾ ആവർത്തിക്കുന്നു... ഇറാൻ ഒരിക്കലും ആണവായുധം നേടരുതെന്ന് ഞങ്ങൾ നിരന്തരം വാദിക്കുന്നു' ജി7 നേതാക്കൾ സംയുക്ത പ്രസ്‌താവനയിൽ പറഞ്ഞു.
വിവി പ്രകാശിന്റെ വീട് സന്ദർശിച്ച് എം സ്വരാജ്
വിവി പ്രകാശിന്റെ വീട് സന്ദർശനം മറ്റൊരു തരത്തിൽ കാണേണ്ടതില്ലെന്ന് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്. വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉള്ളവരും സുഹൃത്തുക്കൾ ആകും. വ്യക്തിപരമായി ആക്രമിക്കുന്ന ശൈലി പ്രബലമായി കൊണ്ടിരിക്കുന്നു. വ്യക്തി എന്ന നിലയിൽ ആക്രമിക്കുന്നതിന് പകരം രാഷ്ട്രീയ അഭിപ്രായ ഭിന്നത പറയുകയാണ് വേണ്ടതെന്നും സ്വരാജ് പറഞ്ഞു.
കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കനത്ത മഴയെ തുടർന്ന് കാസർഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്‌ടർ. ജില്ലയിലെ സ്‌കൂളുകൾ, കോളജുകൾ, പ്രഫഷനൽ കോളജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്.
ഇറാനിലുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചു തുടങ്ങി
ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിൽ ഇറാനിലുളള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഇവിടെ നിന്നും ഒഴിപ്പിച്ചുതുടങ്ങി. ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനായി അവരെ ഇറാനില്‍ തന്നെയുളള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു
നിലമ്പൂരിൽ പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചു. സ്‌കൂളുകളിൽ 2025 ജൂണ്‍ 17,18,19 എന്നിങ്ങനെ മൂന്നു ദിവസം അവധിയായിരിക്കും.
നിലമ്പൂരിൽ ഇന്ന് പരസ്യപ്രചാരണം അവസാനിക്കും
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് രാവിലെ 8 മണി മുതൽ വഴിക്കടവിൽ നിന്ന് നിലമ്പൂർ വരെ റോഡ് ഷോ നടത്തും. ആര്യാടൻ ഷൗക്കത്ത് ഉച്ചവരെ മണ്ഡലത്തിലെ പ്രധാനപ്പെട്ട വോട്ടർമാരെ നേരിട്ട് കാണും. വഴിക്കടവിൽ നിന്ന് നിലമ്പൂരിലേക്ക് ബൈക്ക് റാലിയുമുണ്ട്. ബിജെപി സ്ഥാനാർഥിയും പിവി അൻവറും മണ്ഡലത്തിൽ സജീവമാകും.
കേരളത്തിൽ ഇന്നും അതിശക്തമായ മഴ
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. എന്നാൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് ഇന്ന് ഒരു ജില്ലയിലുമില്ല. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
READ MORE












Click it and Unblock the Notifications