മൈ സ്റ്റോറിക്ക് നെഗറ്റീവ് റേറ്റിങ്.... അടുത്തിറങ്ങിയ വലിയ ദുരന്തമെന്ന് മെന്‍ ഇന്‍ സിനിമ കളക്ടീവ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മലയാള സിനിമാ ലോകം ഒന്നടങ്കം ഞെട്ടിയപ്പോള്‍ രൂപം കൊണ്ട സംഘടനയായിരുന്നു ഡബ്ല്യുസിസി. വനിതാ താരങ്ങള്‍ക്കും സംവിധായകര്‍ക്കുമായുള്ള ഈ കൂട്ടായ്മ വലിയ മുന്നേറ്റങ്ങള്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ നടത്തുകയും ചെയ്തിരുന്നു. കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ താരസംഘടനയായ എഎംഎംഎ ദിലീപിനെ പുറത്താക്കുകയും തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷം ഡബ്ല്യുസിസി വളരെ ശക്തിപ്പെടുകയും ആക്രമിക്കപ്പെട്ട നടിയടക്കം നാല് പേര്‍ അമ്മയില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഡബ്ല്യുസിസിക്കും വനിതാ താരങ്ങള്‍ക്കുമെതിരെ വലിയ രീതിയിലുള്ള ക്യാംപയിനിങ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.
പാര്‍വതിയാണ് ഇതില്‍ പ്രധാന ഇരയാകുന്നത്. മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയതോടെ ആരാധക സംഘത്തിന്റെ കണ്ണിലെ കരടായും പാര്‍വതി മാറി. ഇതോടെ പാര്‍വതിയുടെ ചിത്രങ്ങള്‍ തിയ്യേറ്ററില്‍ പരാജയപ്പെടുത്തുക എന്നത് വെട്ടുകിളി സംഘകളുടെ മുഖ്യ അജണ്ടയായി മാറുകയും ചെയ്തിട്ടുണ്ട്. പാര്‍വതിയും പൃഥ്വിരാജും ഒന്നിച്ച് അഭിനയിക്കുന്ന മൈ സ്റ്റോറി എന്ന ചിത്രം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ആരാധക സംഘം കലിപ്പ് തീര്‍ക്കുന്നത്.
മെന്‍ ഇന്‍ സിനിമ കളക്ടീവ്
മലയാള സിനിമയിലെ താരരാജാക്കന്‍മാരെയും അവരുടെയും ഫാന്‍സുകളെയും സോഷ്യല്‍ മീഡിയയില്‍ ന്യായീകരിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ മെന്‍ ഇന്‍ സിനിമ കളക്ടീവാണ് മൈ സ്‌റ്റോറിക്കെതിരെ വ്യാപകമായി പ്രചാരണം നടത്തുന്നത്. കഴിഞ്ഞ ദിവസം സിനിമയിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കൊള്ളില്ലെന്ന അഭിപ്രായമാണ് ഇവര്‍ പറഞ്ഞത്. തീയ്യേറ്ററില്‍ ഈ ചിത്രത്തെ പരാജയപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും പ്രചാരണമുണ്ടായിരുന്നു. ഇതിന് വന്ന കമന്റുകള്‍ പാര്‍വതി ദിലീപേട്ടനെയും മമ്മൂക്കയെയും കുറ്റംപറഞ്ഞ് നടക്കുന്നു എന്നൊക്കെയായിരുന്നു.
മഹാതല്ലിപ്പൊളി പടം
ഇപ്പോ അടുത്തിറങ്ങിയ വളരെ വലിയ ഫ്‌ളോപ്പ് ആയിരുന്നോ എന്ന് നമ്മുക്കെല്ലാവര്‍ക്കും അറിയാം ഏത് സിനിമ ആണെന്ന്. എന്നാല്‍ ആ ചിത്രത്തിന്റെ പേര് ഞാന്‍ പറയുന്നില്ല. പറയൂ പറയൂ... മൈ സ്റ്റോറിയാണത്. ഇങ്ങനെയാണ് പോസ്റ്റിന്റെ തുടക്കം. അതായത് കസബയെയും മമ്മൂട്ടി ചെയ്ത റോളിനെയും വിമര്‍ശിച്ച സമയത്തുള്ള പാര്‍വതിയുടെയും ഗീതു മോഹന്‍ദാസിന്റെയും സംഭാഷണങ്ങളെയാണ് ഇവര്‍ നെഗറ്റീവ് റിവ്യൂവിലൂടെ പരിഹസിച്ചിരുന്നത്. നേരത്തെ തന്നെ സിനിമ പരാജയപ്പെടുത്താന്‍ ആഹ്വാനം ചെയ്തിരുന്ന വിമന്‍ ഇന്‍ കളക്ടീവ് ഇത് പാര്‍വതിയെ താഴ്ത്തിക്കെട്ടാനായി എഴുതിയ റിവ്യൂ ആണെന്ന് വ്യക്തമാണ്.
ഒരുപാട് എ സീനുകളുള്ള ചിത്രം
നിര്‍ഭാഗ്യം കൊണ്ട് കണ്ട ചിത്രമാണ് മൈ സ്റ്റോറി. ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ടെക്‌നീഷ്യന്‍മാരോടുള്ള ആദരവോട് കൂടി തന്നെ പറയട്ടെ സിനിമ വളരെ മോശമാണ്. തീര്‍ത്തും നിരാശപ്പെടുത്തിയ ചിത്രമാണ്. തിയേറ്ററുകളില്‍ ഈ ചിത്രം വന്‍ദുരന്തമാകുമെന്ന് ഉറപ്പാണ്. അതോടൊപ്പം നിരവധി എ സീനുകളുള്ള ചിത്രമാണ് ഇതെന്നും പോസ്റ്റില്‍ പറയുന്നു. അഞ്ചില്‍ ഒന്നരയാണ് ഈ ചിത്രത്തിന് നല്‍കിയിരുന്ന റേറ്റിംഗ്. നേരത്തെ സ്ത്രീത്വത്തെ അപമാനിക്കുന്ന രംഗങ്ങള്‍ മമ്മൂട്ടിയുടെ സിനിമയിലുണ്ട് എന്ന് പറഞ്ഞതിന് ശേഷം ലൈംഗിക ദൃശ്യങ്ങളില്‍ അഭിനയിക്കുന്നത് സ്ത്രീവിരുദ്ധതയാണെന്നാണ് ഫാന്‍സിന്റെ ഭാഷ്യം. അതേ രീതിയാണ് ഇവരുടെ റിവ്യൂവിലും ഉള്ളത്.
പടം വിചാരിച്ചതിലും മോശം
മൈ സ്റ്റോറി വിചാരിച്ചതിലും മോശം ാണ് എന്നാണ് ഇവര്‍ ഇതിനുള്ള പോസ്റ്റില്‍ പറഞ്ഞിരുന്നത്. തിയേറ്ററില്‍ ആളെ കയറ്റാന്‍ പൃഥ്വിരാജ് വിമാനത്തിന് ഫ്രീ ടിക്കറ്റ് നല്‍കിയത് പോലുള്ള കാര്യങ്ങള്‍ ചെയ്യേണ്ടി വരുമെന്നും ഇവര്‍ പറയുന്നു. അടുപ്പ് നാല് ചിത്രം പൊട്ടിയ ഹോളിവുഡ് നായകന്‍ എന്നൊക്കെയാണ് പൃഥിരാജിനുള്ള പരിഹാസം. അതേസമയം മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെ ഫാന്‍സിന് പുറമേ ദിലീപിനെ ന്യായീകരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ദിലീപിനെതിരെ നിലപാടെടുത്ത പാര്‍വതിയുടെ ചിത്രം എന്ത് വിലകൊടുത്തും തിയേറ്ററില്‍ പരാജയപ്പെടുത്തണമെന്നും ആഹ്വാനമുണ്ട്.
ഫാന്‍സിന്റെ പവറെന്താണെന്ന് കാണിച്ച് തരാം
കേരളത്തിലുള്ള താരരാജാക്കന്‍മാരുടെ ഫാന്‍സിന്റെ പവറെന്താണെന്ന് കാണിച്ച് തരാമെന്ന പലരും കമന്റുകളില്‍ പറയുന്നത്. നാല് ആണോ 400 ആണോ വലുതെന്നും മെന്‍ ഇന്‍ സിനിമ കളക്ടീവിന്റെ മുമ്പത്തെ പോസ്റ്റില്‍ ചോദിച്ചിരുന്നു. ചൊറിയും കുത്തി ഇരിക്കുന്നവര്‍ പബ്ലിസിറ്റി കിട്ടാന്‍ വേണ്ടി പല കോപ്രായങ്ങളും കാണിക്കുന്നു. ഏറ്റുതുള്ളാന്‍ കുറെ പാവാട വള്ളികളും. നീതിക്കൊപ്പം നിന്നവര്‍ ഗുണ്ടകളാവുന്ന കാലമാണിത്. എന്ന് വെച്ചാല്‍ മലയാളികളെല്ലാം ഗുണ്ടകള്‍. ഇരയോടൊപ്പം അല്ല നീതിക്കൊപ്പം ആണ് ഉണ്ടാവേണ്ടത്. ഇര ആര് പ്രതി ആര് കോടതി തീരുമാനിക്കട്ടെ. മലയാള സിനിമയെ അമ്മ ഭരിക്കുക തന്നെ ചെയ്യുമെന്നും ഇവരുടെ പോസ്റ്റില്‍ പറയുന്നു.
മറക്കണോ എന്താ ഞാന്‍ മറക്കേണ്ടത്
നേരത്തെ പാര്‍വതിയും ഗീതു മോഹന്‍ദാസും കസബയെ വിമര്‍ശിക്കുന്ന വീഡിയോ ഇട്ടിട്ട് മറക്കണോ എന്താ ഞാന്‍ മറക്കേണ്ടത് എന്ന അഞ്ഞൂറാന്റെ ഡയലോഗും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. കസബയെയും മമ്മൂട്ടിയെയും വിമര്‍ശിച്ചത് ഒരിക്കലും മറക്കില്ലെന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം ഫാന്‍സുകാരെ ന്യായീകരിക്കുന്ന പോസ്റ്റും ഇവരുടേതായിട്ടുണ്ട്. താരാരാധന അപകടവും ഫാന്‍സുകാര്‍ ഗുണ്ടകളും ആണെങ്കില്‍ കേരളത്തില്‍ ഫാന്‍സുകാര്‍ തല്ലിക്കൊന്ന എത്ര രക്തസാക്ഷികള്‍ ഉണ്ടെന്നാണ് ഇവരുടെ ചോദ്യം. കഴിഞ്ഞ ദിവസം കൂടി ഒരാളെ കൊലയ്ക്ക് കൊടുത്തില്ലെടാ രാഷ്ട്രീയക്കാരെ എന്നാണ് ഇവരുന്നയിക്കുന്നത്.
ദിലീപുമായി സിനിമയില്ലെന്ന് ഉണ്ണികൃഷ്ണന്‍, നുണകള്‍ പ്രചരിപ്പിക്കുകയാണെന്ന് ദിലീപ് ഓണ്‍ലൈന്‍
സഹപ്രവർത്തകരാൽ പീഡിപ്പിക്കപ്പെട്ടു.. അവർ ക്രിമിനലുകൾ.. പുതിയ വെളിപ്പെടുത്തലുമായി പാർവ്വതി!