അമിത് ഷായെ കുമ്മനം അസ്സലായി പറ്റിച്ചു?മെഡിക്കൽ കോഴ അന്വേഷണ റിപ്പോർട്ടിൽ വെട്ടലും തിരുത്തലും...
ബിജെപി കേന്ദ്രനേതൃത്വത്തിന് സമർപ്പിച്ച റിപ്പോർട്ട് ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കൾ പരിശോധിക്കും.
തിരുവനന്തപുരം: മെഡിക്കൽ കോഴ ആരോപണം സംബന്ധിച്ച ബിജെപി അന്വേഷണ കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ വെട്ടിതിരുത്തിയതായി സൂചന. സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന്
കഴിഞ്ഞദിവസം നൽകിയ റിപ്പോർട്ടിൽ നിന്നാണ് വിവാദ ഭാഗങ്ങളെല്ലാം നീക്കം ചെയ്തിരിക്കുന്നത്.
ബിജെപി കേന്ദ്രനേതൃത്വത്തിന് സമർപ്പിച്ച റിപ്പോർട്ട് ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കൾ പരിശോധിക്കും. അതേസമയം, തിരുത്തുന്നതിന് മുൻപുള്ള റിപ്പോർട്ട് അന്വേഷണ കമ്മീഷനിലെ ഒരംഗം നേരത്തെ തന്നെ അമിത് ഷായ്ക്ക് കൈമാറിയിരുന്നതായും സൂചനയുണ്ട്. അങ്ങനെയാണെങ്കിൽ ഈ രണ്ട് റിപ്പോർട്ടുകളിലെയും വൈരുദ്ധ്യം കേന്ദ്രനേതൃത്വം വിശദമായി പരിശോധിക്കും.

സംസ്ഥാന പ്രസിഡന്റിന്റെ സഹായി....
ആദ്യം തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ പരാമർശിച്ചിരുന്ന സംസ്ഥാന പ്രസിഡന്റിന്റെ സഹായിയുടെ പേര് വെട്ടിയ ശേഷമാണ് പുതിയ റിപ്പോർട്ട് കേന്ദ്രനേതൃത്വത്തിന് സമർപ്പിച്ചിരിക്കുന്നത്.

കൺസൾട്ടൻസി ഫീസ്...
കോഴയായി പണം നൽകിയെന്നാണ് ആദ്യത്തെ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ടിൽ കൺസൾട്ടൻസി ഫീസായാണ് പണം നൽകിയതെന്നാണ് തിരുത്തി ചേർത്തിട്ടുള്ളത്.

വിജിലൻസിൽ നിന്ന് രക്ഷപ്പെടാൻ...
ആദ്യ റിപ്പോർട്ട് തിരുത്തുന്നതോടെ സംസ്ഥാന സർക്കാർ ആരംഭിച്ച വിജിലൻസ് അന്വേഷണവും നിഷ്ഫലമാകുമെന്നാണ് സൂചന. റിപ്പോർട്ട് തിരുത്തുന്നതോടെ ആദ്യം തയ്യാറാക്കിയ റിപ്പോർട്ട് വ്യാജമാണെന്ന് വരുത്തി തീർക്കാനാകും.

നേരിട്ടെത്തി കൈമാറി...
സംസ്ഥാനത്തെ പ്രമുഖരായ രണ്ട് ബിജെപി നേതാക്കൾ ദില്ലിയിൽ നേരിട്ടെത്തിയാണ് പുതിയ റിപ്പോർട്ട് പാർട്ടി കേന്ദ്രനേതൃത്വത്തിന് കൈമാറിയത്.

പരിശോധിക്കും...
ദേശീയതലത്തിൽ വരെ പാർട്ടിക്ക് ക്ഷീണമായ മെഡിക്കൽ കോഴ ആരോപണത്തിൽ ബിജെപി കേന്ദ്ര നേതൃത്വം വിശദമായ അന്വേഷണം നടത്തുമെന്നാണ് സൂചന. തിരുത്തുന്നതിന് മുൻപുള്ള റിപ്പോർട്ടും അമിത് ഷായുടെ കൈവശമുള്ളതിനാൽ രണ്ട് റിപ്പോർട്ടുകളിലെയും വൈരുദ്ധ്യം പാർട്ടി വിശദമായി പരിശോധിക്കും.

തപാലിൽ അയച്ച റിപ്പോർട്ട്...
മെഡിക്കൽ കോഴയിൽ അന്വേഷണം നടത്തിയ കമ്മീഷനിലെ അംഗമായ എകെ നസീർ രജിസ്ട്രേർഡ് തപാലിലാണ് കുമ്മനത്തിനും രണ്ട് സെക്രട്ടറിമാർക്കും റിപ്പോർട്ട് അയച്ചത്. ഇതിനുപുറമേ നസീറിന്റെ ഇമെയിൽ ഐഡിയിൽ നിന്നും ആലുവയിലെ ഹോട്ടലിന്റെ ഇമെയിലിലേക്കും അയച്ചിരുന്നു.

ഒടുവിൽ നടപടി...
നസീറിന്റെ മെയിൽ ഐഡിയിൽ നിന്നാണ് റിപ്പോർട്ട് ചോർന്നതെന്നായിരുന്നു ആദ്യമുയർന്ന സംശയം. എന്നാൽ പ്രിന്റ് എടുക്കാനായി ഓഫീസിൽ നിന്നും താഴത്തെ നിലയിലെ പ്രിന്റിങ് സൗകര്യമുള്ള കമ്പ്യൂട്ടറിലേക്ക് മെയിൽ
അയച്ചിരുന്നുവെന്ന് നസീർ വ്യക്തമാക്കിയതോടെയാണ് വിവി രാജേഷിനെതിരെ സംശയമുയർന്നത്. ഇതിനു പിന്നാലെ വിവി രാജേഷിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.












Click it and Unblock the Notifications