വടകരയിൽ വൻ കള്ളനോട്ട് വേട്ട-ബംഗളുരുവിലെ അന്തർദേശീയ റാക്കറ്റുമായി ബന്ധം
വടകരയിൽ വൻ കള്ളനോട്ട് വേട്ട; 3,16,500 രൂപയുമായി രണ്ടുപേര്‍ പിടിയില്‍
വടകര: കള്ളനോട്ട് വിതരണത്തിനിടെ വടകരയിൽ രണ്ടു പേർ അറസ്റ്റിലായി.വടകര താഴെ അങ്ങാടി ബൈത്തുൽ മശ്‌ഹൂറയിൽ സുല്ലു എന്ന സലീം(38),മലപ്പുറം പെരിന്തൽമണ്ണ മേലാറ്റൂർ കളത്തിൽ അബ്ദുൾ ലത്തീഫ്(42),എന്നിവരെയാണ് വടകര ഡിവൈഎസ് പി ടിപി പ്രേമരാജൻ,സിഐ ടി മധുസൂദനൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അംഗങ്ങൾ അറസ്റ്റ് ചെയ്തത്.
ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത ബക്കറ്റുമായി വിടി ബൽറാം! എകെജിയും സരിതയും ഓർമ്മിപ്പിച്ച് സഖാക്കൾ.
പുതിയ ബസ്സ്റ്റാൻഡ് പരിസരത്തെ എംആർഎ ബേക്കറിയ്ക്ക് സമീപം വെച്ച് കള്ളനോട്ട് കൈമാറുന്നതിനിടയിലാണ് ഇരുവരും പിടിയിലായതെന്ന് റൂറൽ എസ് പി എംകെ പുഷ്ക്കരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .2000,500 എന്നിവയുടെ നോട്ടുകളാണ് പിടികൂടിയത്.വിതരണത്തിനിടയിൽ 2000 രൂപയുടെ 24 നോട്ടുകളും,500 രൂപയുടെ 2 നോട്ടുകളുമാണ് പിടിച്ചെടുത്തത്.പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ വീടുകളിൽ നടത്തിയ റെയ്‌ഡിൽ 2,67,500 രൂപയും കണ്ടെടുത്തു.
ഒറിജിനൽ നോട്ടുകളെ വെല്ലുന്ന രീതിയിലുള്ളതാണ് കള്ളനോട്ടുകൾ.ഒരേ നമ്പറിലാണ് പ്രിന്‍റ് ചെയ്ത നോട്ടുകളെല്ലാം.വാട്ടർ മാർക്കില്ലെങ്കിലും ഒറിജിനൽ നോട്ടാണെന്ന് കാണാൻ പാകത്തിൽ ത്രെഡുകളും പതിച്ചിട്ടുണ്ട്.വയനാട് കേന്ദ്രീകരിച്ചാണ് നോട്ടുകൾ അച്ചടിച്ചതെന്നും,ഇതുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പിടി കിട്ടാനുണ്ടെന്നും എസ് പി വ്യക്തമാക്കി. ജിദ്ദ,സൗദി എന്നിവിടങ്ങളിൽ ഗ്രാഫിക് ഡിസൈനറായി ഒന്നിച്ച് ജോലി ചെയ്ത പരിചയമാണ് ആറു മാസത്തിന് മുൻപ് നാട്ടിലെത്തിയ ശേഷം കള്ളനോട്ട് വ്യാപാരത്തിലേക്ക് എത്തിച്ചത്.
ബംഗളുരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്തർദേശീയ റാക്കറ്റുമായി ഇവർക്ക് ബന്ധമുള്ളതായി പോലീസ് പറഞ്ഞു.മൂന്നര ലക്ഷം കള്ളനോട്ട് കൈമാറിയാൽ ഒന്നര ലക്ഷം രൂപയുടെ ഒർജിനൽ നോട്ട് ഇവർക്ക് ലഭിക്കും.മലപ്പുറം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും സ്ഥിരമായി കള്ള നോട്ടുകൾ വിതരണം ചെയ്തതായി പ്രതികൾ മൊഴി നൽകിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ തകിടം മറിക്കുന്ന പ്രവർത്തനങ്ങൾ നടത്തിയ ഈ കേസ് മറ്റു ഏജൻസികൾക്ക് കൈമാറുന്നതിനെപ്പറ്റി ആലോചിക്കുമെന്ന് എസ് പി പറഞ്ഞു.
റൂറൽ ജില്ലയിൽ ഇത് മൂന്നാം തവണയാണ് കള്ളനോട്ടുകൾ പിടികൂടുന്നത്.ഇവയ്‌ക്കെല്ലാം ബംഗളൂരുവുമായി ബന്ധമുണ്ട്.ഇതേകുറിച്ച് സമഗ്രമായി അന്വേഷണം നടത്തും.പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയത് പ്രിൻറർ അടക്കമുള്ള തൊണ്ടി മുതലുകൾ കണ്ടെടുക്കാൻ നടപടി സ്വീകരിക്കും.പോലീസ് സംഘത്തിൽ ജൂനിയർ എസ്ഐ കെ.മുരളീധരൻ,എ.എസ്.ഐമാരായ ബാബു കക്കട്ടിൽ,സിഎച്ച് ഗംഗാധരൻ,സീനിയർ സിപിഒ .കെപി രാജീവൻ,സിപിഒ മാരായ കെ യൂസഫ്,വി വിഷാജി,എൻ കെപ്രദീപൻ എന്നിവരും ഉണ്ടായിരുന്നു.