മുള്ളന്‍പന്നിയുടെ ഇറച്ചിയുമായി നായാട്ട് സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍
കാസര്‍കോട്: മുള്ളന്‍പന്നിയുടെ ഇറച്ചിയും തോക്കുമായി രണ്ട് പേരെ കാസര്‍കോട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എന്‍. അനില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തു. നാലു പേര്‍ മൂന്ന് തോക്കുകളുമായി കാറില്‍ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ കുണ്ടംകുഴിയില്‍ വെച്ചാണ് സംഭവം. കുണ്ടംകുഴി നീര്‍ക്കയത്തെ സി. ഭാസ്‌കരന്‍(47), ബേഡഡുക്കത്തെ വി.കെ കൃഷ്ണന്‍ നായര്‍ (63) എന്നിവരാണ് അറസ്റ്റിലായത്. മുള്ളങ്കോട്ടെ മനോഹരന്‍, ബേഡഡുക്ക അമ്മങ്കോട്ടെ കമലാക്ഷന്‍, മുന്നാട്ടെ പൊക്കായി എന്ന രാമചന്ദ്രന്‍, കുറ്റിക്കോലിലെ അംബുജാക്ഷന്‍ എന്നിവരാണ് രക്ഷപ്പെട്ടതെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ തോക്കിന്റെ ഉടമ സുധീഷ് എന്നയാള്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ടെന്ന് റെയ്ഞ്ച് ഓഫീസര്‍ പറഞ്ഞു.
കാറിലും ജീപ്പിലുമായാണ് നാലു തോക്കുകളുമായി ആറംഗ സംഘം നായാട്ടിന് പോയത്. 25ന് രാത്രി കാടു കയറിയ സംഘം ഇന്നലെ പുലര്‍ച്ചെയാണ് ഇറങ്ങിയത്. മുള്ളന്‍പന്നിയെ ഇറച്ചിയാക്കി മസാലയിട്ട് വെക്കുന്നതിനിടെയാണ് ഭാസ്‌കരന്റെ വീട് വനം വകുപ്പ് അധികൃതര്‍ വളഞ്ഞത്. തോക്കും ഇറച്ചിയും കണ്ടെത്തി. ഇതിനിടയില്‍ ഒരു സംഘം കാറില്‍ കടന്ന് കളയുകയായിരുന്നു. ജീപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ വി.ആര്‍. സജീവ് കുമാര്‍, പരപ്പ സെക്ഷന്‍ ഓഫീസര്‍ വി.വി രാജഗോപാല്‍, സി.വി ജോഷി, രാജേഷ്, സുരേന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്. അറസ്റ്റിലായവരെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കി.
മലപ്പുറത്തെ ചരിത്ര ജുമുഅയ്ക്ക് നേതൃത്വം നൽകിയ ജാമിദ ടീച്ചറെ കൊല്ലുമെന്ന് ഭീഷണി! വിമർശനം വേണ്ടെന്ന്..