"യുവകോമള എംഎൽഎ.. എത്ര അഴുകിയാലും ചാണകം വളമല്ലാതാകുന്നില്ല!
വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ ഫേസ്ബുക്കില്‍ പരിഹാസ കമന്‍റിട്ട മന്ത്രി കെടി ജലീലും അതിന് മറുപടിയുമായി എത്തിയ തൃത്താല എംഎല്‍എ വിടി ബല്‍റാമും തമ്മിലുള്ള ഫേസ്ബുക്ക് യുദ്ധം കൊഴുക്കുകയാണ്. എലിയെ മാളത്തില്‍ എത്തിയല്ല പുലിമടയില്‍ പോയി അടിക്കണമെന്നും സാധാരണ പണിക്ക് മാത്രമല്ല ഇലക്ഷന് മത്സരിക്കാന്‍ കൂടി ഹിന്ദിക്കാരെ കിട്ടിയോ എന്നുമായിരുന്നു മന്ത്രി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
എന്നാല്‍ ഇതിന് ചുട്ട മറുപടിയുമായി വിടി ബല്‍റാം എംഎല്‍എത്തി. ഇതോടെ ഫേസ്ബുക്കില്‍ ഇരുവരും തമ്മില്‍ തുറന്ന യുദ്ധമായി. അതിനിടെ സംഭവം വിശദീകരിച്ചുള്ള മന്ത്രിയുടെ ഒരു പോസ്റ്റില്‍ അഴുകിയ ചാണകമാകരുത് മന്ത്രി എന്ന് ബല്‍റാം കമന്‍റിട്ടു. ആ കമന്‍റിന് മറപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി. മന്ത്രിയുടെ കുറിപ്പ് വായിക്കാം

കയ്യും കണക്കുമുണ്ടോ?
സയ്യിദ് ശഹീദ് ടിപ്പു സുൽത്താൻ, ഔറാംഗസേബ്, ഈദി അമീൻ, സദ്ദാം ഹുസൈൻ, മുഹമ്മദ് ഗദ്ദാഫി, വാരിയം കുന്നത് കുഞ്ഞഹമ്മദാജി, ആലി മുസ്ല്യാർ തുടങ്ങി നിരവധി ആളുകളെ കുറിച്ച് സാമ്രാജ്യത്വ ചരിത്രകാരൻമാരും വലതുപക്ഷ പിന്തിരിപ്പൻമാരും മെനഞ്ഞെടുത്ത് പ്രചരിപ്പിച്ച കള്ളക്കഥകൾക്ക് കയ്യും കണക്കുമുണ്ടോ?

നുണകൾ പ്രചരിപ്പിച്ചത്
സമാനമായ രീതിയിലാണ് കമ്മ്യൂണിസ്റ്റ് നേതാക്കളെക്കുറിച്ചും ഭരണാധികാരികളെ കുറിച്ചും മുതലാളിത്ത ഏജന്റുമാരും മാർക്സിസ്റ്റ് വിരുദ്ധ ബുദ്ധിജീവികളും നിറം പിടിപ്പിച്ച നുണകൾ പ്രചരിപ്പിച്ചത്. രണ്ടിന്റെയും ലക്ഷ്യം മനുഷ്യരോട് സംവദിക്കുന്ന രണ്ടു പ്രത്യയശാസ്ത്രങ്ങളെ ജനഹൃദയങ്ങളിൽ അങ്ങേയറ്റം വികൃതമാക്കി പ്രതിഷ്ഠിക്കലായിരുന്നു.

കഴിഞ്ഞു കൊള്ളണമെന്നില്ല
ഇതു മനസ്സിലാക്കാൻ അന്ധമായ ഇസ്ലാം വിരോധവും കടുത്ത കമ്മ്യൂണിസ്റ്റ് ശത്രുതയും പേറുന്നവർക്ക് കഴിഞ്ഞു കൊള്ളണമെന്നില്ല. മനുഷ്യ നന്മക്കായി പ്രവർത്തിക്കുന്ന വിശ്വാസങ്ങളും ദർശനങ്ങളും ഉന്മൂലനം ചെയ്യപ്പെടണമെന്ന് ആഗ്രഹിക്കുന്നവർ മാനവികതയുടെ ബദ്ധവൈരികളല്ലാതെ മറ്റാരാണ് ?

മുസ്ലീമും കമ്മ്യൂണിസ്റ്റും
ഇസ്ലാമിനെ സ്നേഹിച്ച മഹാത്മജിയും കമ്മ്യൂണിസത്തെ കാമിച്ച ജവഹർലാലും ബഹുസ്വരതയുടെ വിളനിലത്തിൽ നിന്നുള്ളവരായിരുന്നു. മൗലാനാ അബുൽകലാം ആസാദും എ.കെ. ഗോപാലനും നമ്മുടെ കൺവെട്ടത്ത് കൂടെ നടന്നുപോയ മഹത്തുക്കളാണ്.

പഠിക്കേണ്ടത്
ഒരാൾ അടിയുറച്ച മുസ്ലിം. രണ്ടാമത്തെയാൾ തികഞ്ഞ കമ്മ്യൂണിസ്റ്റ്. സാമുവൽ ഹണ്ടിംഗ്ടൺ മാർ എഴുതി വെച്ച നുണ പുസ്തങ്ങളിൽ നിന്നല്ല നാം മുസ്ലിങ്ങളെയും കമ്മ്യൂണിസ്റ്റ്കാരെയും പഠിക്കേണ്ടത്.

അറിവും കഴിവും
നമുക്ക് ചുറ്റും ജീവിക്കുന്ന പച്ച മനുഷ്യരുടെ ജീവിതങ്ങളിൽ നിന്നാണ്. പകയും വിരോധവും ജനങ്ങൾക്കിടയിൽ ഉണ്ടാക്കാനല്ല സൗഹൃദവും സ്നേഹവും ആളുകളുടെ മനസ്സിൽ സൃഷ്ടിക്കാനാണ് അറിവും കഴിവും ഉപയോഗപ്പെടുത്തേണ്ടത്.

ഖദറിട്ട ചില അകം കറുത്തവർ
ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കുമിടയിൽ വിദ്വേഷം ജനിപ്പിക്കാനാണ് സംഘികൾ ശ്രമിക്കുന്നതെങ്കിൽ മുസ്ലിങ്ങളെയും കമ്യൂണിസ്റ്റ്കാരെയും രണ്ടു ധ്രുവങ്ങളിൽ നിർത്താനാണ് ഖദറിട്ട ചില അകം കറുത്തവർ ശ്രമിക്കുന്നത്.

ചാണകം വളമല്ലാതാകുന്നില്ല
അതിൽ വീഴാതെ നോക്കണം വൈവിധ്യങ്ങളെ നെഞ്ചോട് ചേർത്ത് വെക്കണമെന്ന് ആഗ്രഹിക്കുന്നവർ.മഹാനായ എ.കെ.ജിയെ ബാലപീഢനം നടത്തിയവൻ എന്നാക്ഷേപിച്ചവർക്ക് എന്നെ അഴുകിയ ചാണകമായി കാണാം. എനിക്കതിൽ സന്തോഷമേ ഉള്ളു. എത്ര അഴുകിയാലും ചാണകം വളമല്ലാതാകുന്നില്ല.
Recommended Video


യുവകോമള എം.എൽ.എ.
ചീഞ്ഞാൽ ഒന്നിനും കൊള്ളാതെ അസഹ്യമാകുന്നത് മനുഷ്യന്റെ ഉള്ളിലുള്ളതാണ്. അതാകാതിരുന്നാൽ മതി എന്റെ യുവ സുഹൃത്തുകൂടിയായ യുവകോമള എം.എൽ.എ.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം












Click it and Unblock the Notifications