മന്ത്രി റിയാസിന്റെ സ്റ്റാഫുകളുടെ എണ്ണം കൂട്ടി; സജി ചെറിയാന്റെ സ്റ്റാഫിലെ 5 പേര്‍, ആകെ 29 പേര്‍
തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയതിന് രാജിവയ്‌ക്കേണ്ടി വന്ന മുന്‍ മന്ത്രി സജി ചെറിയാന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പുനര്‍ നിയമനം. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെയും കായിക മന്ത്രി വി അബ്ദുറഹ്മാന്റെയും സ്റ്റാഫായാണ് പുനര്‍ നിയമനം ലഭിച്ചിരിക്കുന്നത്. സജി ചെറിയാന്റെ സ്റ്റാഫിലുണ്ടായിരുന്ന അഞ്ച് പേരെ വീതമാണ് മന്ത്രി റിയാസിന്റെയും അബ്ദുറഹിമാന്റെയും സ്റ്റാഫില്‍ നിയമിച്ചിരിക്കുന്നത്.
മാൽദ്വീവ്സ് ചിത്രങ്ങൾ അവസാനിക്കുന്നില്ല: അടിപൊളി ലുക്കിൽ അഹാന, വൈറൽ ചിത്രങ്ങൾ

രണ്ട് മന്ത്രിമാര്‍ക്കും പുതിയ സ്റ്റാഫുകള്‍ വന്നതോടെ ആകെ സ്റ്റാഫുകളുടെ എണ്ണം 25 ല്‍ നിന്ന് 30 ആയി ഉയര്‍ന്നു. നിലവില്‍ മന്ത്രിമാരുടെ സ്റ്റാഫിന്റെ എണ്ണം 25 ആണ്. സജി ചെറിയന്റെ പ്രൈവറ്റ് സെക്രെട്ടറി മനു സി പുളിക്കലിനെ അബ്ദു റെഹ്മാന്റെ പ്രൈവറ്റ് സെക്രട്ടറി ആയി നിയമിച്ചിട്ടുണ്ട്. സജി ചെറിയാന്‍ രാജിവച്ചതിന് പിന്നാലെ ഈ മാസം 20 വരെ സ്റ്റാഫ് അംഗങ്ങളുടെ കാലാവധി നീട്ടിയിരുന്നു.

ഈ മാസം 21 മുതലാണ് മന്ത്രി റിയാസിന്റെയും അബ്ദുറഹിമാന്റെയും സ്റ്റാഫിലേക്ക് മാറ്റിയത്. സ്റ്റാഫുകള്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കാന്‍ വേണ്ടിയാണ് ഈ മാറ്റമെന്നാണ് പുറത്തുയരുന്ന ആക്ഷേപം. ഭരണഘടന വിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് ഈ മാസം ആറാം തീയതിയാണ് സജി ചെറിയാന്‍ രാജിവച്ചത്.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് ആ പദവിയില്‍ വരുന്ന ചെറിയ ഒരു ഇടവേള പോലും പെന്‍ഷന്‍ ആനുകൂല്യങ്ങലെ ബാധിക്കും. അതുകൊണ്ടാണ് ആദ്യം പേഴ്‌സണല്‍ സ്റ്റാഫിന്റെ കാലാവധി നീട്ടുകയും പിന്നാലെ മന്ത്രി മുഹമ്മദ് റിയാസിന്റെ സ്റ്റാഫില്‍ നിയമിക്കുകയും ചെയ്തത് എന്നാണ് ഉയരുന്ന ആരോപണം. ഒരു വര്‍ഷത്തെ തുടര്‍ച്ചയായ സര്‍വീസാണ് പെന്‍ഷന് വേണ്ടി പരിഗണിക്കുക.

അതേസമയം, ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്ന് യാതൊരുവിധ പ്രതികരണവും പുറത്തുവന്നിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും അധികം ഫയലുകള്‍ കൈകാര്യം ചെയ്യുന്നത് ധനമന്ത്രിയുടെ ഓഫീസിലാണ്. ധനമന്ത്രിയുടെ ഓഫീസില്‍ ആകെ 19 സ്റ്റാഫുകളാണുള്ളത്. അപ്പോഴാണ് മുഹമ്മദ് റിയാസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ 29 പേരുള്ളത്.

അതേസമയം, ഭരണഘടനയെ വിമര്‍ശിച്ചതിന്റെ പേരിലാണ് മന്ത്രി സജി ചെറിയാന്‍ രാജിവച്ചത്. പരമാര്‍ശം വിവാദമായതിന് പിന്നാലെ സജി ചെറിയാന്‍ രാജിവച്ച് ഒഴിയുകയായിരുന്നു. പകരം പുതിയ മന്ത്രിയെ തിരഞ്ഞെടുത്തിരുന്നില്ല. സജി ചെറിയാന്റെ വകുപ്പ് മറ്റുള്ള മന്ത്രിമാര്‍ക്ക് വീതിച്ചുനല്‍കുകയായിരുന്നു.

സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സജി ചെറിയാന്‍ രംഗത്തെത്തിയിരുന്നു മല്ലപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ ഞാന്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. നമ്മുടെ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍. ഞാനുള്‍പ്പെടുന്ന പ്രസ്ഥാനം നമ്മുടെ ഭരണഘടനയെയും അതില്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന ആവശ്യം രാജ്യത്തെമ്പാടും ഉയര്‍ത്തിപ്പിടിക്കുന്നവരുടെ മുന്‍പന്തിയിലാണെന്നും അദ്ദേഹം പറഞ്ഞ്ിരുന്നു.

നമ്മുടെ ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങള്‍ സാമൂഹ്യനീതിയും സാമ്പത്തിക സുരക്ഷയും എല്ലാവര്‍ക്കും ഉറപ്പുവരുത്തണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഇവ നടപ്പിലാക്കിക്കിട്ടണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനുള്ള അവകാശം ഭരണഘടനയില്‍ എഴുതി ചേര്‍ക്കപ്പെട്ടിട്ടില്ല.

രാജ്യത്തെ ചൂഷണം ചെയ്യപ്പെടുന്ന ജനകോടികള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങള്‍ക്ക് കൂടുതല്‍ ശാക്തീകരണം അനിവാര്യമാണ്. അല്ലെങ്കില്‍ വര്‍ദ്ധിച്ചു വരുന്ന അസമത്വങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതില്‍ ഭരണഘടനയ്ക്ക് ശക്തിയുണ്ടാവില്ല എന്ന ആശങ്കയാണ് ഞാന്‍ എന്റേതായ വാക്കുകളില്‍ പ്രകടിപ്പിച്ചത്. ഒരിക്കല്‍പ്പോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ അതിനെതിരായ കാര്യങ്ങള്‍ പറയാനോ ഞാന്‍ ഉദ്ദേശിച്ചിട്ടേയില്ല എന്നാണ് സജി ചെറിയാന്‍ പറഞ്ഞത്.












Click it and Unblock the Notifications