'വ്യവസായ സ്ഥാപനങ്ങളുടെ മുന്നില്‍ കുത്താനുള്ളതല്ല രാഷ്ട്രീയപാര്‍ട്ടികളുടെ കൊടി': പി. രാജീവ്
തിരുവനന്തപുരം: വ്യവസായ സ്ഥാപനങ്ങളുടേയും പുതിയ പദ്ധതികളുടേയും മുന്നിൽ കുത്താനുള്ളതല്ല രാഷ്ട്രീയപാർട്ടികളുടെ കൊടിയെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഏത് പാർട്ടിയുടേത് ആയാലും അങ്ങനെ പാടില്ല. തലശ്ശേരിയിൽ വ്യവസായികളായ ദമ്പതിമാർ നാടുവിട്ട സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ന്യായീകരണം ശരിയല്ല എന്നും പി. രാജീവ് നിയമസഭയിൽ പറഞ്ഞു.
കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുമായി ബന്ധപ്പെട്ട ചർച്ചയുടെ മറുപടിയിലായിരുന്നു മന്ത്രിയുടെ പരാമർശം. തലശ്ശേരിയിൽ വ്യവസായികളായ ദമ്പതിമാർ നാടുവിട്ട സംഭവം പ്രതിപക്ഷ എംഎൽഎമാർ ചൂണ്ടിക്കാണിച്ചിരുന്നു. വ്യവസായ സംരഭക സംസ്ഥാനമാണ് കേരളമെന്ന് അവകാശപ്പെടുമ്പോഴും സംരഭം നടത്താൻ എത്തുന്നവർക്ക് എതിർപ്പുകൾ മൂലം ഭയന്ന് ഓടുന്ന സ്ഥിതിയാണ് ഉണ്ടായത് എന്നായിരുന്നു പ്രതിപക്ഷം ഉന്നയിച്ചത്.

എന്നാൽ ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് എ.എൻ. ഷംസീർ എം.എൽ.എ. പ്രതിരോധിച്ചെങ്കിലും മന്ത്രി പിന്തുണച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ നടത്തിയ ന്യായീകരണങ്ങൾ പൂർണ്ണമായും ശരിയല്ല എന്നതു കൊണ്ടാണ് അവർക്കെതിരെ നടപടി ഉണ്ടായതെന്നാണ് മന്ത്രി വിശദീകരിച്ചത്. കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും തൊഴിലാളി യൂണിയനുകളുടേയും സഹകരണം വേണമെന്നാണ് പി. രാജീവ് ആവർത്തിച്ച് അഭ്യർഥിച്ചത്.
പ്രിയ താരത്തിനൊപ്പം ആരതി പൊടി; റോബിനെവിടെയെന്ന് ആരാധകർ
തലശ്ശേരിയിൽ വ്യവസായികളായ ദമ്പതിമാർരായ രാജ്കബീർ, ശ്രീവിദ്യ എന്നിവരാണ് നാടുവിട്ടിരുന്നത്. ഇവരുടെ ഫർണീച്ചർ സ്ഥാപനം തലശ്ശേരി നഗരസഭ പൂട്ടിയതിൽ മനംനൊന്ത് നാടുവിടുകയാണെന്ന് കത്തെഴുതിയ ശേഷമായിരുന്നു നാടുവിട്ടത്. നഗരസഭയുടെ പീഡനം കാരണം മുന്നോട്ട് പോകാനാകുന്നില്ലെന്ന് കത്തിൽ വ്യക്തമാക്കിയിരുന്നു. രാജ്കബീറിന്റെ ബന്ധുവും സ്ഥാപനത്തിലെ ജീവനക്കാരിയുമായ ദിവ്യക്ക് വാട്സ്ആപ്പിൽ കത്ത് അയക്കുകയായിരുന്നു.
2006ലാണ് തലശ്ശേരി വ്യവസായ പാർക്കിൽ ഫാൻസി ഫൺ എന്ന സ്ഥാപനം തുടങ്ങുന്നത്. 2018ൽ കടയുടെ മുന്നിൽ ഒരു ഷീറ്റ് ഇവർ ഇട്ടിരുന്നു. അത് നിയമവിരുമാണെന്ന് ചൂണ്ടിക്കാട്ടി നഗരസഭ പിഴ ഈടാക്കി. ഫർണിച്ചർ കെട്ടിടത്തിന് മുന്നിൽ ഷീറ്റിട്ടതിൽ പിഴയീടാക്കാനായിരുന്നു ഉത്തരവ്.
നാല് ലക്ഷം രൂപയാണ് നഗരസഭ പിഴ ഈടാക്കിയത്. പിന്നാലെ സ്ഥാപനം പൂട്ടിയ്ക്കുകയും ചെയ്തു. ഇതിനെതിരെ ഹൈക്കോടതി ഉത്തരവ് നേടിയിട്ടും നഗരസഭ സ്ഥാപനം തുറന്ന് നൽകിയില്ലെന്ന് കത്തിൽ പറയുന്നു. നാല് ലക്ഷം രൂപ അടിയന്തരമായി അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെയാണ് കുടുംബം നാടുവിട്ടതെന്നാണ് വിവരം. അതേസമയം നഗരസഭയുടെ സ്ഥലം കയ്യേറിയത് കൊണ്ടാണ് നോട്ടീസ് അയച്ചതെന്ന് നഗരസഭ അദ്ധ്യക്ഷ അറിയിച്ചു.












Click it and Unblock the Notifications