'മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതാവ് അമിത് ഷായാണോ സോണിയാ ഗാന്ധിയാണോ?' ട്രോളി മന്ത്രി എംഎം മണി
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ രാജ്യമെമ്പാടും പലവിധ സമരങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ച് സമരം ചെയ്തത് ഒരുപക്ഷേ കേരളത്തില്‍ മാത്രമായിരിക്കും. ഭരണഘടനാ വിരുദ്ധമെന്ന് വിലയിരുത്തപ്പെടുന്ന നിയമത്തിന് എതിരെ കേരളം ഒറ്റക്കെട്ടാണ് എന്ന സന്ദേശമാണ് തങ്ങള്‍ നല്‍കിയതെന്ന് സിപിഎമ്മും കോണ്‍ഗ്രസും പറയുന്നു.
എന്നാല്‍ സിപിഎമ്മുമായി ചേര്‍ന്ന് സമരം നടത്തിയതിന് എതിരെ കോണ്‍ഗ്രസിനുളളില്‍ കലാപം ഉയര്‍ന്നിരിക്കുകയാണ്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ തന്നെയാണ് വാളെടുത്തിരിക്കുന്നത്. മുല്ലപ്പളളിയെ തേച്ചൊട്ടിച്ച് രംഗത്ത് വന്നിരിക്കുകയാണ് മന്ത്രി എംഎം മണി.
മുല്ലപ്പളളിക്കെതിരെ സതീശൻ
സിപിഎം സമരം പ്രഹസനമാണ് എന്നും ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുളള തന്ത്രമാണ് എന്നുമാണ് മുല്ലപ്പളളിയുടെ ആരോപണം. ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും അടക്കമുളള നേതാക്കള്‍ സംയുക്ത സമരത്തിന് അനുകൂലമാണ്. കഴിഞ്ഞ ദിവസം വിഡി സതീശനും മുല്ലപ്പളളിക്കെതിരെ രംഗത്ത് വന്നിരുന്നു. ദില്ലിയില്‍ സോണിയാ ഗാന്ധിയും സീതാറാം യെച്ചൂരിയും ഒരുമിച്ച് രാഷ്ട്രപതിയെ കണ്ട് പരാതി പറയാമെങ്കില്‍ തിരുവനന്തപുരത്ത് പിണറായി വിജയനും രമേശ് ചെന്നിത്തലയും ഒരുമിച്ച് ഇരുന്നത് കൊണ്ട് ഒരു ചുക്കും സംഭവിക്കാനില്ലെന്ന് സതീശൻ തുറന്നടിച്ചു.
പുര കത്തുമ്പോൾ മുല്ലപ്പള്ളിയുടെ വാഴവെട്ട്
'പുര കത്തുമ്പോൾ മുല്ലപ്പള്ളിയുടെ വാഴവെട്ട്!' എന്ന തലക്കെട്ടിലാണ് എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം: '' ഇന്ത്യയുടെ മത നിരപേക്ഷത തകർക്കുന്നതിനും വിഭാഗീയത സൃഷ്ടിക്കുന്നതിനും ലക്ഷ്യം വച്ച് ബിജെപിയുടെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ബില്ലിനെതിരെ കേരളത്തിൽ LDF ഉം UDF ഉം സംയുക്തമായി രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ സംഘടിപ്പിച്ച സമരം ദേശീയ തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയതും കക്ഷിഭേദമെന്യ എല്ലാവരിൽ നിന്നും അംഗീകാരം നേടിയതുമായിരുന്നു.
യോജിച്ചുളള സമരം
ഡൽഹിയിൽ സി.പി.എം. നേതാവ് സ: സീതാറാം യെച്ചൂരിയും, കോൺഗ്രസ് നേതാവ് ശ്രീമതി സോണിയാ ഗാന്ധിയും ഉൾപ്പെടെ വിവിധ കക്ഷി നേതാക്കളും ഒരുമിച്ച് സമരത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ യോജിച്ചുള്ള സമരത്തെ സോണിയാ ഗാന്ധി ഉൾപ്പെടെ ദേശീയ തലത്തിലും, കേരളത്തിലും കോൺഗ്രസിന്റെ മിക്കവാറും എല്ലാ നേതാക്കൻമാരും അനുകൂലിക്കുകയാണ്. സ്വാഭാവികമായും ബി ജെപി നേതാക്കൾ എതിർക്കുകയും ചെയ്യുന്നു.
സോണിയയാണോ അമിത് ഷായോ
എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ബിജെപി യുടെ വഴിയേ ഇത്തരം സമരത്തെ എതിർക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് രംഗത്തെത്തിയിരിക്കുന്നു. ശബരിമല വിഷയത്തിൽ ഇതേ മുല്ലപ്പള്ളി തന്നെയാണ് RSS മായി കൈകോർത്ത് സമരം ചെയ്യാൻ അണികളോട് ആഹ്വാനം ചെയ്തതെന്ന കാര്യവും ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്. ഇതെല്ലാം കാണുന്ന ജനങ്ങൾ ചോദിക്കുന്നുണ്ട്; മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതാവ് അമിത് ഷായാണോ സോണിയാ ഗാന്ധിയാണോ ?''
താൻ പറയുന്നതാണ് പാർട്ടി നിലപാട്
അതേസമയം സംയുക്ത സമരവുമായി ബന്ധപ്പെട്ട നിലപാട് ആവര്‍ത്തിച്ച് പറയുകയാണ് കെപിസിസി പ്രസിഡണ്ട് മുല്ലപ്പളളി രാമചന്ദ്രന്‍. താന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാട് എന്ന് മുല്ലപ്പളളി വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു. നിലപാട് മാറ്റണമെങ്കില്‍ പാര്‍ട്ടി യോഗം ചേര്‍ന്ന് തീരുമാനിക്കണമെന്നും രമേശ് ചെന്നിത്തലയുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യുന്നില്ലെന്നും മുല്ലപ്പളി പറഞ്ഞു. സിപിഎമ്മുമായി സഹകരിച്ച് സമരം ഇല്ലെന്നും മുല്ലപ്പളളി ആവർത്തിച്ചു.