മോദിയുടെ ചലഞ്ച് ഏറ്റെടുത്ത് മോഹൻലാൽ; നന്ദി അറിയിച്ചു, മമ്മൂട്ടിക്കും രജനീകാന്തിനും ദുൽഖറിനും ക്ഷണം
തിരുവനന്തപുരം: അമിതവണ്ണത്തിന് എതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചലഞ്ച് ഏറ്റെടുത്ത് സൂപ്പർതാരം മോഹൻലാൽ. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ വിവിധ മേഖലകളിലെ പ്രഗത്ഭരായ വ്യക്തികളെ ക്യാംപയിനിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി ക്ഷണിച്ചത്. ഇതിന് പിന്നാലെ മോദിയുടെ ക്ഷണം മോഹൻലാൽ സ്വീകരിക്കുകയായിരുന്നു. തന്നെ ഇതിൽ പങ്കാളിയാക്കിയതിന് മോഹൻലാൽ പ്രധനമന്ത്രിക്ക് നന്ദി അറിയിക്കുകയും ചെയ്‌തു.
എക്‌സ് പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമിതവണ്ണത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നതിനും തന്നെ നാമനിര്‍ദേശം ചെയ്‌തതിലും മോഹന്‍ലാല്‍ നന്ദി പറഞ്ഞു. അധിക ഭക്ഷ്യ എണ്ണ ഉപഭോഗം കുറയ്ക്കുന്നത് ശരിയായ ദിശയിലെ അര്‍ഥവത്തായ ചുവടുവെപ്പാണ്, ഒരുമിച്ച്, കൂടുതല്‍ ആരോഗ്യമുള്ള ഇന്ത്യയെ കെട്ടിപ്പടുക്കാമെന്നും ലാൽ കുറിച്ചു.

അതിനിടെ ക്യാംപയിനിൽ പങ്കാളിയാവാന്‍ സിനിമാ മേഖലയിൽ നിന്ന് മറ്റ് പത്തുപേരെ കൂടി മോഹന്‍ലാല്‍ ക്ഷണിച്ചിട്ടുണ്ട്. സൂപ്പര്‍ താരങ്ങളായ രജനികാന്ത്, മമ്മൂട്ടി, ചിരഞ്ജീവി എന്നിവരെയും ഉണ്ണി മുകുന്ദന്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിരെ ലാൽ ക്ഷണിച്ചു. കൂടാതെ സംവിധായകരായ പ്രിയദര്‍ശന്‍, മേജര്‍ രവി എന്നിവരെയും മോഹൻലാൽ ക്യാംപയിനിന്റെ ഭാഗമാവാൻ ക്ഷണിച്ചു.
നിയന്ത്രണത്തോടെയും ആത്മസംയമനത്തോടെയും ജീവിച്ചാല്‍ ശരീരത്തെ ദുര്‍മേദസില്‍ നിന്ന് സംരക്ഷിച്ചുനിര്‍ത്താമെന്ന് അനുഭവിച്ചറിഞ്ഞയാളാണ് താനെന്ന് മോഹൻലാൽ പറഞ്ഞു. അത്തരമൊരു ശരീരത്തില്‍നിന്ന് ജീവിതത്തിന്റെ സംഗീതമുണ്ടാകും. അതിന് ജനങ്ങളെ ബോധവാന്‍മാരാക്കുന്നതാവട്ടെ ഈ ഉദ്യമമെന്നും ലാൽ തന്റെ പോസ്‌റ്റിൽ എഴുതി.
അതേസമയം, കഴിഞ്ഞ ദിവസമാണ് നരേന്ദ്ര മോദി മോഹൻലാൽ അടക്കം 10 പ്രമുഖരെ അമിത വണ്ണത്തിന് എതിരായ ക്യാംപയിനിലേക്ക് നിർദ്ദേശിച്ചത്. കശ്‌മീർ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള, ഗായിക ശ്രേയാ ഘോഷാല്‍, വ്യവസായി ആനന്ദ് മഹീന്ദ്ര, നടന്‍ മാധവന്‍, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേക്കനി, രാജ്യസഭാംഗം സുധാ മൂര്‍ത്തി, ഒളിമ്പിക് മെഡല്‍ ജേതാക്കളായ മനു ഭാക്കര്‍, മീരാഭായ് ചാനു, ഭോജ്‌പുരി ഗായകനും നടനുമായ നിരാഹുവ ഹിന്ദുസ്ഥാനി എന്നിവരെ മോദി ചലഞ്ചിൽ ഉൾപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വർഷങ്ങളിൽ അമിതവണ്ണം ഉള്ളവരുടെ എണ്ണം ഇരട്ടിയായെന്നും കുട്ടികളിൽ പോലും അമിതവണ്ണം നാല് മടങ്ങായി വർധിച്ചത് ആശങ്കാജനകമാണെന്നും നരേന്ദ്ര മോദി കഴിഞ്ഞ ദിവസത്തെ മൻ കി ബാത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എട്ടിൽ ഒരാൾ അമിത വണ്ണം കാരണമുള്ള ആരോഗ്യ പ്രശ്‌നം നേരിടുകയാണെന്നും കൗമാരക്കാരിൽ അമിതവണ്ണം ഉള്ളവരുടെ എണ്ണം ഇരട്ടിയായെന്നും മോദി പറഞ്ഞു.












Click it and Unblock the Notifications