ആഘോഷം മതി, അഭ്യാസം വേണ്ട.. വിദ്യാലയങ്ങളിലെ ഓണാഘോഷത്തിന് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്
ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പൊതുനിരത്തുകളിലോ വാഹനങ്ങളില്‍ രൂപം മാറ്റം വരുത്തി ഉപയോഗിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. രൂപമാറ്റം വരുത്തുന്നതിന് പുറമേ അമിത ശബ്ദ വെളിച്ച സംവിധാനങ്ങള്‍ ഘടിപ്പിച്ചോ, വാഹന നിയമങ്ങള്‍, ചട്ടങ്ങള്‍, റോഡ് റെഗുലേഷനുകള്‍ എന്നിവയ്ക്ക് വിരുദ്ധമായി പരിപാടികള്‍ സംഘടിപ്പിക്കുന്നത് നിരോധിച്ചതായും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം നിയമ വിരുദ്ധമായ അഭ്യാസ പ്രകടനങ്ങള്‍ നടക്കുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ ശ്രദ്ധയില്‍പ്പെടുത്തണം. കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി മാതാപിതാക്കളും ഇവരുടെ വാഹനം ഉപയോഗം നിരീക്ഷിക്കണമെന്ന് എംവിഡി അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ ഫോട്ടോ/ വീഡിയോ സഹിതം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒമാരെ അറിയിക്കാം.
മുന്‍ വര്‍ഷങ്ങളില്‍ ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തിലാണ് എംവിഡിയുടെ നിര്‍ദേശം. വാഹനം ദുരുപയോഗം ചെയ്തതുമൂലം ഗുരുതര അപകടങ്ങള്‍ സംഭവിച്ചിരുന്നു. ഈ വര്‍ഷത്തെ ഓണാഘോഷങ്ങളില്‍ ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പദ്ധതിയിടുന്നതായി വിവരം ലഭിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിസരത്തും മോട്ടോര്‍ വകുപ്പ് പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.
സ്കൂളുകളിലെയും കോളേജുകളിലേയും ഓണോഘോങ്ങളും പാർട്ടികളും അതിരുവിട്ട് തുടങ്ങിയ പശ്ചാത്തലത്തിലാണ് സർക്കാരും മോട്ടോർ വാഹന വകുപ്പും നടപടി കർശനമാക്കുന്നത്. മുക്കം കളൻതോട് എംഇഎസ് കോളജിൽ കോളജ് ഡേയോട് അനുബന്ധിച്ചു ജെസിബിയുടെ മുകളിൽ കയറി വിദ്യാർഥികൾ നടത്തിയ യാത്ര നേരത്ത വലിയ വിവാദമായ സംഭവങ്ങളിൽ ഒന്നാണ്. സംഭവത്തിൽ 3 വാഹനങ്ങളുടെ ഉടമകൾക്കെതിരെ കേസെടുക്കുകയും. ഓടിച്ച കുട്ടികളുടെ ലൈസൻസ് റദ്ദ് ചെയ്യുകയും ചെയ്തിരുന്നു.
തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ 7 വർഷം മുൻപ് അതിരുവിട്ട 'ആഘോഷങ്ങളുടെ' ഞെട്ടലിൽ നിന്നു കേരളം ഇതുവരെ മുക്തമായിട്ടില്ല. ഓണാഘോഷങ്ങൾക്കിടെ 2015 ഓഗസ്റ്റ് 20ന് തസ്നി ബഷീർ എന്ന ആറാം സെമസ്റ്റർ വിദ്യാർഥിനിയാണ് മരണപ്പെട്ടത്. ഓണാഘോഷ ലഹരിയിൽ പാഞ്ഞ വിദ്യാർഥിസംഘത്തിന്റെ ജീപ്പിടിച്ചായിരുന്നു തസ്നിയുടെ മരണം.
2002 ജനുവരി 24ന് അലക്ഷ്യമായി ഇതേ ക്യാംപസിനുള്ളിലൂടെ ഓടിച്ച വാഹനം അമിത ശങ്കർ എന്ന വിദ്യാർഥിയുടെ ജീവനാണ് എടുത്തത്. അതേ വർഷം അടൂർ എൻജിനീയറിങ് കോളജിലും വ്യത്യസ്തമായൊരു ഓണാഘോഷം നടന്നിരുന്നു. അഗ്നിശമനസേനയുടെ ഫയർ എൻജിനും ക്രെയിനും ട്രാക്‌ടറുമൊക്കെ വാടകയ്‌ക്കെടുത്ത് അതിൻമേൽ കയറിനിന്ന് ഘോഷയാത്ര നടത്തിയാണ് വിദ്യാർഥികൾ ഓണമാഘോഷിച്ചത് .
സ്റ്റൈലിഷ് ലുക്കും ക്യൂട്ട് പോസും... പുത്തൻ ചിത്രങ്ങളിലും തിളങ്ങി ദേവിക സഞ്ജയ്