മുനമ്പത്തിന്റെ മുഖം അടിമുടി മാറും; ആധുനികവൽക്കരണം നടത്താൻ സർക്കാർ, വരുന്നത് 200 കോടിയുടെ പദ്ധതി
കൊച്ചി: കേരളത്തിലെ മത്സ്യബന്ധന മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ മാറ്റം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ മുനമ്പം മത്സ്യബന്ധന തുറമുഖത്തിന്റെ ആധുനികവൽക്കരണത്തിനായി 200 കോടിയുടെ പദ്ധതി തയ്യാറാക്കുന്നു. തൊപ്പുംപടി തുറമുഖത്തിന്റെ മാതൃകയിൽ "സ്‌മാർട്ട് ആൻഡ് ഗ്രീൻ ഹാർബർ" ആയി മുനമ്പത്തെ വികസിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി കേന്ദ്ര ധനസഹായം ഉറപ്പാക്കാനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കി.
കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ ഫിഷറീസ് മന്ത്രി വിഎ അബ്‌ദുൽ ഗഫൂറിന്റെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിലാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോകാനുള്ള നിർണായക തീരുമാനങ്ങൾ എടുത്തത്. പദ്ധതിക്ക് ആവശ്യമായ വിശദമായ പ്രോജക്റ്റ് റിപ്പോർട്ട് (ഡിപിആർ) ഒരു മാസത്തിനകം തയ്യാറാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സെപ്റ്റംബർ മാസത്തിൽ പിഎംഎംഎസ്‌വൈ പദ്ധതിയുടെ ഫണ്ടിംഗ് അലോക്കേഷൻ അന്തിമമാകുന്നതിനാൽ അതിനുമുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്നതാണ് പ്രധാന നിർദേശം.

എറണാകുളം എംപി ഹൈബി ഈഡൻ ഈ പദ്ധതിക്കായി കേന്ദ്ര സർക്കാരിൽ തുടർച്ചയായി സമ്മർദ്ദം ചെലുത്തി വരികയാണ്. കഴിഞ്ഞ വർഷം തന്നെ അദ്ദേഹം കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യനെ സമീപിച്ച് പിഎംഎംഎസ്‌വൈ പദ്ധതിയിലൂടെ മുനമ്പം തുറമുഖ വികസനത്തിന് പിന്തുണ തേടിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ ടെക്‌നോ-ഫിനാൻഷ്യൽ റിപ്പോർട്ട്, ഭൂമി ഉറപ്പ്, നിയമാനുമതികൾ എന്നിവ സമയബന്ധിതമായി നൽകാത്തത് കാരണം പദ്ധതി നീണ്ടുപോയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാർ വ്യക്തമാക്കിയതനുസരിച്ച് പിഎംഎംഎസ്‌വൈ പദ്ധതിയിൽ കേന്ദ്രവും സംസ്ഥാനവും 60:40 അനുപാതത്തിലാണ് ചെലവ് പങ്കിടുന്നത്. അതിനാൽ സംസ്ഥാന സർക്കാർ തന്റെ പങ്ക് ഉറപ്പാക്കുകയും ആവശ്യമായ രേഖകൾ സമർപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. നേരത്തെ ഡയറക്‌ടറേറ്റും സെക്രട്ടേറിയറ്റും തമ്മിലുള്ള ഫയൽ നീക്കം മന്ദഗതിയിലായതും പദ്ധതിയുടെ പുരോഗതിയെ ബാധിച്ചുവെന്ന് വിലയിരുത്തപ്പെടുന്നു.
പുതിയ പദ്ധതി പ്രകാരം മുനമ്പം തുറമുഖം ആധുനിക സൗകര്യങ്ങളുള്ള ഒരു പ്രധാന മത്സ്യബന്ധന കേന്ദ്രമായി മാറും. 12 മീറ്റർ വീതിയുള്ള റോഡുകൾ, ഭാരവാഹനങ്ങൾക്ക് മൾട്ടിലെവൽ പാർക്കിംഗ് സൗകര്യം, മെച്ചപ്പെട്ട ലോജിസ്‌റ്റിക് സംവിധാനങ്ങൾ എന്നിവ ഉൾപ്പെടും. കൂടാതെ പരിസ്ഥിതി സൗഹൃദ നിർമാണ രീതികൾ, ഊർജക്ഷമ സംവിധാനങ്ങൾ, ആധുനിക മാലിന്യ സംസ്‌കരണ സംവിധാനം എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
തുറമുഖ പ്രവർത്തനങ്ങളുടെ സുരക്ഷ വർധിപ്പിക്കാൻ പ്രത്യേക സിഗ്നൽ സ്‌റ്റേഷൻ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇത് നാവിഗേഷൻ സുരക്ഷ മെച്ചപ്പെടുത്തുകയും മത്സ്യബന്ധന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. അതിനൊപ്പം മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ സൗകര്യങ്ങളും അടിസ്ഥാന സേവനങ്ങളും ഉറപ്പാക്കുന്ന തരത്തിലാണ് വികസന രൂപരേഖ തയ്യാറാക്കുന്നത്.
ധനസഹായത്തിനായി പിഎംഎംഎസ്‌വൈക്കൊപ്പം സാഗരമാല പദ്ധതി, ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് ഫണ്ട് എന്നിവയും പരിഗണനയിലാണ്. എന്നാൽ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് ഫണ്ട് വായ്‌പ അടിസ്ഥാനത്തിലുള്ളതായതിനാൽ അത് പൂർണമായി പ്രയോജനകരമാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഈ സാഹചര്യത്തിൽ തൊപ്പുംപടി തുറമുഖത്തെ മാതൃകയായി സ്വീകരിച്ച് ഉയർന്ന നിലവാരത്തിലുള്ള വികസനമാണ് ലക്ഷ്യമിടുന്നത്.














Click it and Unblock the Notifications