നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകം; വധശിക്ഷക്കെതിരെ അപ്പീലുമായി അമീറുൾ ഇസ്ലാം സുപ്രീം കോടതിയിൽ
കൊച്ചി: പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുൾ ഇസ്ലാം വധ ശിക്ഷക്കെതിരെ സുപ്രീം കോടതിയിൽ. താൻ നിരപരാധിയെന്ന് തെളിയിക്കാൻ കഴിയുന്ന തെളിവുകൾ കൈവശം ഉണ്ടെന്ന് ഹർജിയിൽ അമീറുൽ ഇസ്ലാം ചൂണ്ടിക്കാണിക്കുന്നു. വധശിക്ഷയുടെ ഭരണഘടന സാധുത ഉൾപ്പെടെ ചോദ്യം ചെയ്‌താണ് അമീറുൾ ഇസ്ലാം പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്.
അഭിഭാഷകരായ സതീഷ് മോഹനൻ, സുഭാഷ് ചന്ദ്രൻ, ശ്രീറാം പാറക്കാട്ട് എന്നിവരാണ് അമീറുളിന് വേണ്ടി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. ഈ വർഷം മെയ് 20നാണ് ഹൈക്കോടതി അമീറുൾ ഇസ്‌ലാമിന്റെ വധശിക്ഷ ശരിവച്ചത്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുൾ ഇസ്ലാം നൽകിയ അപ്പീൽ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ സൂപ്രധാന വിധി.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 2017 ഡിസംബറിലാണ് അപൂർവങ്ങളിൽ അപൂർവമായ കേസെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു കൊണ്ട് അസം സ്വദേശി അമീറുൾ ഇസ്ലാമിനെ വധശിക്ഷക്ക് വിധിച്ചത്. ഡിഎൻഎ ഉൾപ്പെടെ സർക്കാർ ഹാജരാക്കിയ സുപ്രധാന തെളിവുകളെല്ലാം വിശ്വസനീയമാണെന്ന് വിധിന്യായത്തിൽ പ്രത്യേകം പറഞ്ഞിരുന്നു.
2016 ഏപ്രിൽ 28നായിരുന്നു പെരുമ്പാവൂർ കുറപ്പുംപടിയ്ക്കടുത്ത് ഇരിങ്ങോളിൽ നിയമ വിദ്യാർത്ഥിനിയായ യുവതി ബലാത്സംഗത്തിനിരയായി അതിക്രൂരമായി കൊല്ലപ്പെട്ടത്. ഒന്നര മാസത്തിന് ശേഷം 2016 ജൂൺ 14നാണ് പ്രതിയായ അമീറുൾ ഇസ്ലാമിനെ തമിഴ്‌നാട്-കേരള അതിർത്തിയിൽ നിന്ന് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
പെരുമ്പാവൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലായിരുന്നു പ്രത്യേക സംഘം രൂപീകരിച്ചത്. എന്നാൽ ഇതിൽ വീഴ്‌ച കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുകയായിരുന്നു. ആദ്യഘട്ടത്തിൽ പോലീസിനെ കുഴക്കിയ കേസിൽ നിർണായക വഴിത്തിരിവായത് നിർമ്മാണ തൊഴിലാളികൾ ധരിക്കുന്ന തരത്തിലുള്ള ചെരുപ്പാണ്.
കൊലയാളിയുടെ ഡിഎൻഎ വിവരങ്ങൾ വരെ പോലീസിന് കിട്ടിയെങ്കിലും അതുവരെ സംശയിക്കുന്നവരുടെ പട്ടികയിൽ ഉണ്ടായിരുന്ന ആരുമായും ഒത്തുപോവാതെ വന്നതോടെ വീണ്ടും അന്വേഷണം വഴിമുട്ടുകയായിരുന്നു. നിർമ്മാണ തൊഴിലാളികളെ കേന്ദ്രീകരിച്ചു തന്നെ വീണ്ടും അന്വേഷണം നടന്നെങ്കിലും എവിടെയും എത്തിയില്ല.
ഒടുവിൽ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘം ചുമതല ഏറ്റെടുക്കുകയായിരുന്നു. പിന്നീട് നിരന്തരമായ ചോദ്യം ചെയ്യലുകൾക്കും അന്വേഷണങ്ങൾക്കും അവസാനം ജൂൺ മാസത്തിലാണ് പ്രതിയായ അമീറുൾ ഇസ്ലാമിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
2016 സെപ്റ്റംബർ 16ന് കുറ്റപത്രം സമർപ്പിച്ച കേസിൽ 2017 മാർച്ച് 13ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങിയിരുന്നു. പിന്നീട് 2017 ഡിസംബർ 14നാണ് അമീറുൾ ഇസ്ലാമിനെ വധ ശിക്ഷയ്ക്ക് വിധിച്ചത്.












Click it and Unblock the Notifications