മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ ലീഗിന് കടുത്ത അതൃപ്‌തി; വിജയത്തിന്റെ ശോഭ കെടുത്തിയെന്ന് ആക്ഷേപം
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് ആഴ്‌ച ഒന്ന് പിന്നിട്ടെങ്കിലും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്ന കോൺഗ്രസ് നയത്തിൽ ലീഗിന് കടുത്ത അതൃപ്‌തിയെന്ന് റിപ്പോർട്ടുകൾ. പലരും ഇക്കാര്യത്തിൽ പരസ്യ പ്രതികരണങ്ങൾക്ക് മുതിരുന്നില്ലെങ്കിലും എതിർപ്പുകൾ പല കോണുകളിൽ നിന്ന് ശക്തമാണ് എന്നാണ് പുതിയ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. അതിനിടയിൽ ചില നിർണായക കേന്ദ്രങ്ങൾ ഇത് തുറന്നടിച്ചു പറയുകയും ചെയ്‌തിട്ടുണ്ട്.
മുസ്ലീം ലീഗിന് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയാണ് ഇപ്പോൾ പരസ്യ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. മുൻ എംഎൽഎ കൂടിയായ പി അബ്‌ദുൾ ഹമീദ് ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നത് തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശോഭ കെടുത്തിയെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇക്കാര്യത്തിൽ അണികൾക്കെല്ലാം വലിയ നിരാശയുണ്ടെന്നാണ് അബ്‌ദുൾ ഹമീദിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.

ഇപ്പോൾ തന്നെ എട്ടുദിവസം നീണ്ടു. ഒരുപരിഹാരം പെട്ടെന്നുണ്ടാകുമെന്നുള്ള പ്രതീക്ഷയിൽ ഞങ്ങളെല്ലാവരും കാത്തിരിക്കുകയാണ്. നീണ്ടുപോകുന്നതിൽ ഞങ്ങൾക്ക് അസംതൃപ്‌തിയുണ്ട്. മലപ്പുറത്തും പരിസരപ്രദേശത്തും ഞങ്ങളുടെ നിയമസഭാ സാമാജികരുടെ ആഹ്ളാദപ്രകടനമൊക്കെ അരങ്ങു തകർത്തിരുന്നു. അതിന്റെ മാറ്റ് വരെ കെടുത്തിയതായി ഇപ്പോഴത്തെ സംഭവങ്ങൾ. അണികൾക്ക് വലിയ നിരാശയാണ്; അദ്ദേഹം പറയുന്നു.
അണികളാണല്ലോ യുഡിഎഫിനെ ഈ നിലയിലെത്തിച്ചത്. അവർക്ക് നമ്മളോടെല്ലേ പറയാൻ കഴിയുകയുള്ളൂ. ഇതിനാണോ ഹമീദ് മാഷേ നമ്മളെക്കൊണ്ട് വോട്ട് ചെയ്യിപ്പിച്ചതെന്ന് ആളുകൾ ചോദിക്കുന്നു. സ്ത്രീകൾ വരെ ഇക്കാര്യം വിളിച്ചു ചോദിക്കുകയാണ്. അവരിൽ പലരിലും അമർഷം കാണാനുണ്ട്. വിജയത്തിന്റെ പ്രഭ നേരത്തേ കെട്ടു. വളരെ പെട്ടെന്ന് സർക്കാർ അധികാരത്തിൽ വരണമെന്നാണ് ആഗ്രഹം; ഹമീദിനെ ഉദ്ധരിച്ച് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്‌തു.
ലീഗിന് തുടക്കം മുതൽ ഈ വിവാദങ്ങളിൽ കടുത്ത അതൃപ്‌തി ഉണ്ടായിരുന്നു. എന്നാൽ തർക്കങ്ങൾ എല്ലാം പെട്ടെന്നു തന്നെ പരിഹരിച്ചുകൊണ്ട് സത്യപ്രതിജ്ഞ അടക്കമുള്ള നടപടികളിലേക്ക് കോൺഗ്രസ് കടക്കുമെന്നാണ് കരുതിയത്. എന്നാൽ ദിവസങ്ങൾ പിന്നിടുമ്പോഴും അനിശ്ചിതത്വം തുടർന്നതോടെയാണ് ലീഗ് അതൃപ്‌തി പരസ്യമാക്കുന്നത്. മാത്രമല്ല ഇക്കാര്യത്തിൽ ലീഗിനെയും സാമൂഹ്യ മാധ്യമങ്ങളിൽ വിമർശിക്കുന്നുണ്ട്.
കോൺഗ്രസിന് ആവശ്യമെങ്കിൽ ലീഗില്ലാതെ ഭരിക്കാനുള്ള സാഹചര്യം ഇപ്പോഴുണ്ടെന്നും അതുകൊണ്ട് മൗനം പാലിക്കുന്നതാണ് ലീഗിന് നല്ലതെന്നുമാണ് അവർ അഭിപ്രായപ്പെട്ടത്. ഇതും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നാണ് വിമർശനം. മാത്രമല്ല ലീഗിന്റെ താൽപര്യം വിഡി സതീശനാണെങ്കിൽ എംഎൽഎമാരുടെ പിന്തുണ അധികവും കെസി വേണുഗോപാലിനാണ്. ഇത് കൂടിയായതോടെ അണികൾ ഒന്നടങ്കം മുറുമുറുപ്പിലാണ്.
അതിനിടെ തിരഞ്ഞെടുപ്പ് ഫലത്തിന് മുൻപ് തന്നെ ഉപമുഖ്യമന്ത്രി പദത്തെക്കുറിച്ചാണ് ലീഗ് നേതാക്കൾ പരസ്യമായി സംസാരിച്ചു കൊണ്ടിരുന്നത് യുഡിഎഫ് സർക്കാർ രൂപീകരിക്കുകയാണെങ്കിൽ, പാർട്ടിയുടെ മികച്ച പ്രകടനവും മുന്നണിയിലെ ദീർഘകാല പങ്കാളിത്തവും പരിഗണിച്ച് ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിൽ ന്യായമായ അവകാശമുണ്ടെന്ന് കെഎൻഎ ഖാദർ അടക്കമുള്ളവർ പറഞ്ഞിരുന്നു. ഇതും വൈകുകയാണ്.
അതേസമയം, മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കേണ്ടത് കോൺഗ്രസാണെന്ന് മുതിർന്ന നേതാക്കൾ പരസ്യമായി സമ്മതിക്കുന്നുണ്ട്. എന്നാൽ മത്സരരംഗത്തില്ലാത്ത ഒരു മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് പോലുള്ള തീരുമാനങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡിലാണ് നിക്ഷിപ്‌തമെന്നും, ലീഗ് അന്തിമ തീരുമാനം അംഗീകരിക്കുമെന്നും പറയുമ്പോഴും വിഡി സതീശൻ വരണമെന്നാണ് ലീഗിലെ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.












Click it and Unblock the Notifications