നരേന്ദ്ര മോദിയോ രാഹുൽ ഗാന്ധിയോ? മോദി മികച്ച ഭരണാധികാരിയെന്ന് ടിനി ടോം, പക്ഷേ രാഹുലിന്റെ ഫോളോവർ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി നടനും കോണ്‍ഗ്രസ് അനുഭാവിയുമായ ടിനി ടോം. നരേന്ദ്ര മോദി മികച്ച ഭരണാധികാരി ആണെന്നും വിദേശ രാജ്യങ്ങളില്‍ പോകുമ്പോള്‍ ആളുകള്‍ അതേക്കുറിച്ച് പറയാറുണ്ടെന്നും ടിനി ടോം പറയുന്നു. ഗാലറി വിഷന്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടിനി ടോമിന്റെ പരാമര്‍ശം.
നരേന്ദ്ര മോദിയെ ആണോ രാഹുല്‍ ഗാന്ധിയെ ആണോ കൂടുതല്‍ ഇഷ്ടം എന്നുളള ചോദ്യത്തിനുളള ഉത്തരമായാണ് നരേന്ദ്ര മോദിയെ ടിനി ടോം പ്രശംസിച്ചത്. ''ഒരു ഭരണാധികാരി എന്ന നിലയില്‍ മോദിജിയെ ഇഷ്ടമാണ്. അദ്ദേഹം ഒരുപാട് കാലമായി പ്രധാനമന്ത്രിയായിരിക്കുന്ന ആളല്ലേ. കാരണം പല രാജ്യങ്ങളില്‍ ചെന്ന് അവിടെയുളള മലയാളികളുമായി സംസാരിക്കുമ്പോള്‍ മനസ്സിലാകുന്നത് പ്രധാനമന്ത്രിയുടെ ഇടപെടല്‍ മൂലം ഒരുപാട് മാറ്റങ്ങള്‍ അവിടെ സംഭവിച്ചിട്ടുണ്ട് എന്നാണ്''.
''ആ രീതിയില്‍ മോദിജി ഒരു അഭിമാനമാണ്. പക്ഷേ രാഹുല്‍ ഗാന്ധിയുടെ ഫോളോവറാണ്. കോണ്‍ഗ്രസുകാരനായിരുന്നല്ലോ, ആണ്''. അതുകൊണ്ടാണെന്നും ടിനി ടോം പറഞ്ഞു. ഉമ്മൻചാണ്ടിയോ വിഎസ് അച്യുതാനന്ദനോ എന്ന ചോദ്യത്തിന് ഉമ്മൻചാണ്ടിയെന്നും ഇത് പോലെ വേദനിച്ചൊരു മനസ്സുണ്ടാകില്ലെന്നും അദ്ദേഹത്തെ വെറുതെ ക്രൂശിച്ചുവെന്നും ടിനി ടോം പറഞ്ഞു.

വിഡി സതീശനോ പിണറായി വിജയനോ രാജീവ് ചന്ദ്രശേഖറോ എന്ന ചോദ്യത്തിന് വിഡി സതീശൻ വളരെ അടുപ്പമുളള ആളാണെന്നും ജ്യേഷ്ഠ സഹോദരനെ പോലെ ആണെന്നും ടിനി ടോം പറഞ്ഞു. ''തന്റേത് കോണ്‍ഗ്രസ് കുടുംബമാണ്. പക്ഷേ ഒരു പ്രസ്ഥാനം ചെയ്യുന്ന എല്ലാ കാര്യങ്ങളും നല്ലതാണെന്ന് പറയുന്നത് അന്ധവിശ്വാസം ആണെന്നാണ് താന്‍ കരുതുന്നത്. എനിക്ക് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും അടുത്ത സുഹൃത്തുക്കളുണ്ട്.
വിയോജിപ്പുളളത് പറയാറുണ്ട്. ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറിനെ വളരെ അധികം പ്രശംസിക്കുകയാണ്. വിനീഷ് കാരക്കാട് എന്നൊരു പയ്യന്‍ തന്നോട് വന്ന് പറഞ്ഞു, ചേട്ടാ എന്റെയൊരു ചേട്ടന്‍ ആശുപത്രിയില്‍ കിടക്കുകയാണ്. പുള്ളിക്കാരന്റെ ഭാര്യയും കൂടെയുണ്ട്. ഭക്ഷണത്തിന് വകയില്ല, ഒരു നേരമെങ്കിലും ഭക്ഷണം കിട്ടുമോ എന്ന് ചോദിച്ചു. താന്‍ ഡിവൈഎഫ്‌ഐക്കാരനായ ഇടപ്പള്ളിയിലുളള ആദര്‍ശിനെ വിളിച്ചു, ഒരു നേരമെങ്കിലും ഭക്ഷണം കൊടുക്കാനാകുമോ എന്ന് ചോദിച്ചു. ആ കൊടുക്കാം ചേട്ടാ കുഴപ്പമില്ലെന്ന് ആദര്‍ശ് പറഞ്ഞു.
പിന്നീട് വിനീഷ് തന്നെ വിളിച്ചിട്ട് പറഞ്ഞു ഇന്ന് നൂറാമത്തെ ദിവസമാണ് അവര്‍ ചോറ് തരുന്നത്. ഉച്ചയ്ക്ക് മാത്രമല്ല വൈകിട്ടും രണ്ട് പൊതിച്ചോറ് വെച്ച് തന്നുകൊണ്ടിരുന്നു എന്ന് പറഞ്ഞു. അത് ഏത് പ്രസ്ഥാനം ആയാലും അംഗീകരിക്കണം'', ടിനി ടോം പറഞ്ഞു.



Click it and Unblock the Notifications