രാജ്യത്തിന്റെ നിയമങ്ങള്‍ വെച്ച് കാനോന്‍ നിയമത്തില്‍ ഇടപെടരുതെന്ന് ആലഞ്ചേരി! പരാമർശം വിവാദത്തിൽ
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി. രാജ്യത്തിന്റെ നിയമങ്ങള്‍ വെച്ച് കാനോന്‍ നിയമത്തില്‍ ഇടപെടരുത് എന്നാണ് ദുഖവെള്ളി പ്രാര്‍ത്ഥനയ്ക്കിടെ നല്കിയ സന്ദേശത്തില്‍ മാര്‍ ആലഞ്ചേരി പറഞ്ഞത്. വിശ്വാസിയായ ആള് സഭാ നിയമങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കുക എന്നത് പൗരന്റെ കടമയാണ്. എന്നാല്‍ വിശ്വാസി ദൈവത്തിന്റെ നിയമങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
വിവാദ ഭൂമി ഇടപാടില്‍ ആലഞ്ചേരിക്കെതിരെ കേസെടുക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ കേസ് പരിഗണിക്കവേ കര്‍ദിനാള്‍ രാജാവല്ലെന്നും നിയമങ്ങള്‍ എല്ലാവര്ക്കും ബാധകമാണെന്നും കോടതി പറഞ്ഞിരുന്നു. സഭയുടെ സ്വത്തുക്കള്‍ നോക്കി നടത്തുക മാത്രമാണ് കര്‍ദിനാള്‍ ചെയ്യേണ്ടുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കര്‍ദിനാളിനെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് സുപ്രീം കോടതിയും നിരീക്ഷണം നടത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന കര്‍ദിനാളിന്റെ വിവാദ പരാമര്‍ശം പുറത്ത് വന്നിരിക്കുന്നത്. സഭയെ നിയന്ത്രിക്കാന്‍ കോടതി വിധി കൊണ്ടാകുമെന്ന് കരുതുന്നവരുണ്ടെന്നും അത്തരക്കാരെ ജനം ഹൃദയത്തിലേറ്റില്ലെന്നും ആലഞ്ചേരി പറഞ്ഞു. രാജ്യത്തിന്റെ നീതി കൊണ്ട് ദൈവത്തിന്റെ നീതി അളക്കുന്നത് തെറ്റാണ് എന്നും സഭയില്‍ അത്തരക്കാരുണ്ടെന്നും കര്‍ദിനാള്‍ പറഞ്ഞു. കുരിശില്‍ കിടക്കുന്നത് നീതിമാനാണ് എന്നും അവനെ ഇല്ലാതാക്കി തനിക്ക് വലിയവനാകണം എന്ന ചിന്ത സഭയിലെ പലര്‍ക്കും ഉണ്ടെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറ്റപ്പെടുത്തി. ഭൂമി ഇടപാടില്‍ തെറ്റ് പറ്റിയെന്ന് സമ്മതിച്ച കര്‍ദിനാളാണ് ഇപ്പോള്‍ വ്യത്യസ്ത നിലപാടുമായി രംഗത്ത് വന്നിരിക്കുന്നത്.
ദൃശ്യങ്ങൾ എഡിറ്റ് ചെയ്തിട്ടില്ല.. സ്ത്രീ ശബ്ദവുമില്ല.. ദിലീപിനെതിരെ നിലപാട് കടുപ്പിച്ച് പ്രോസിക്യൂഷൻ
അമ്പലപ്പറമ്പിൽ ഡപ്പാംകൂത്തിന്റെ കൂട്ടക്കലാശം.. ഇതും മത ഭീകരത തന്നെ! ആഞ്ഞടിച്ച് ഫേസ്ബുക്ക് പോസ്റ്റ്