സമാധി ഇരുത്തിയെന്ന് മക്കൾ; നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണത്തിൽ ദുരൂഹത, മൃതദേഹം പുറത്തെടുക്കും
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വയോധികന്റെ മരണത്തിൽ ദുരൂഹത. സമാധി ഇരുത്തിയെന്ന് മക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും ബന്ധുക്കളും നാട്ടുകാരും പരാതിയുമായി രംഗത്ത് വന്നതോടെയാണ് വാർത്ത പുറംലോകം അറിഞ്ഞത്. ആറാലുമൂട് കാവുവിളാകം വീട്ടില്‍ ഗോപന്‍ സ്വാമിയുടെ (81) മരണത്തിലാണ് സംശയമുന നീളുന്നത്.
പിതാവ് സമാധിയായി എന്നാണ് അദ്ദേഹത്തിന്റെ മക്കള്‍ പറയുന്നത്. സ്വന്തം ഇഷ്‌ടപ്രകാരം അദ്ദേഹത്തെ സമാധി ഇരുത്തിയതാണെന്നാണ് മക്കൾ അവകാശപ്പെടുന്നത്. വര്‍ഷങ്ങളായി വീടിനോട് ചേര്‍ന്ന് നിർമ്മിച്ച ഒരു ശിവക്ഷേത്രത്തിൽ പൂജാകര്‍മ്മങ്ങള്‍ ചെയ്‌തു വരികയായിരുന്നു മരണപ്പെട്ട ഗോപന്‍ സ്വാമി. നാട്ടില്‍ എല്ലാവരും ഗോപന്‍ സ്വാമി എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്.

എന്നാൽ പെട്ടെന്നുണ്ടായ മരണത്തിൽ നാട്ടുകാരും ബന്ധുക്കളും ഒരുപോലെ സംശയമുന്നയിച്ചതോടെ ദുരൂഹത നീക്കാൻ ഒരുങ്ങുകയാണ് പോലീസ്. ഗോപൻ സ്വാമിയുടെ മൃതദേഹം പുറത്തെടുക്കുമെന്നാണ് ലഭ്യമായ വിവരം. ജില്ലാ കളക്‌ടറുടെ അനുമതി വാങ്ങി മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റുമോർട്ടം നടത്താനാണ് പോലീസ് ഒരുങ്ങുന്നത്.
അദ്ദേഹത്തിന്റെ സമാധി വിവരം ചൂണ്ടിക്കാട്ടി മക്കൾ തന്നെ പ്രദേശത്ത് മുഴുവൻ പോസ്‌റ്റർ ഒട്ടിച്ചതോടെയാണ് നാട്ടുകാരിൽ പലരും വിവരം അറിഞ്ഞത്. സമാധിയായി അടക്കം ചെയ്യാനുള്ള സ്ഥലം ഒരുക്കുകയും അവിടെ കല്ലുകൊണ്ട് സമാധിപണിയുകയും ചെയ്‌തിരുന്നു എന്നാണ് മക്കൾ പറയുന്നത്. താന്‍ മരിച്ചതിനുശേഷം ഈ സ്ഥലത്ത് സമാധി ആക്കണമെന്നും അതിനുശേഷം മാത്രമേ നാട്ടുകാരെ അറിയിക്കാന്‍ പാടുള്ളൂവെന്നും പിതാവ് പറഞ്ഞതായും മക്കൾ വ്യക്തമാക്കുന്നു.
എന്നാൽ ഗോപൻ സ്വാമിയുടെ രണ്ടു മക്കളും ചേര്‍ന്ന് ബന്ധുക്കളെയോ നാട്ടുകാരെയോ വാര്‍ഡ് അംഗത്തേയോ പോലും അറിയിക്കാതെ സാമാധിയെന്ന് വരുത്തിത്തീര്‍ത്ത് മണ്ഡപം കെട്ടി പീഠത്തിലിരുത്തി സ്ലാബിട്ട് മൂടിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇതിന് പിന്നാലെയാണ് പോലീസ് വിഷയം ഗൗരവമായി എടുത്തത്.
സംഭവ സ്ഥലത്തെത്തി മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചിട്ടുണ്ട്. ഗോപന്‍ സ്വാമിയെ സമാധി ഇരുത്തിയ സ്ഥലം പോലീസ് സീൽ ചെയ്‌തിട്ടുണ്ട്. വൈകാതെ മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റുമോര്‍ട്ടത്തിന് അയക്കുമെന്നാണ് സൂചന. ഇവിടെ പുലർച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും പൂജകൾ നടക്കാറുണ്ടെന്നും ദുർമന്ത്രവാദം ആണെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്.
അതേസമയം, പിതാവിന്റെ ആഗ്രഹപ്രകാരമാണ് ആരെയും അറിയിക്കാതെ ഇത് ചെയ്‌തതെന്നാണ് മകൻ രാജസേനൻ പറയുന്നത്. വളരെ ഊര്‍ജസ്വലനായി ഇരുന്നാണ് അച്ഛന്‍ സമാധിയായത്. ആ സമയം അദ്ദേഹത്തിന്റെ ശരീരത്തിന് അദ്ഭുതാവഹമായ തേജസുണ്ടായിരുന്നു. സമാധി ചെയ്യുന്നത് ആരും കാണാന്‍ പാടില്ല. അച്ഛന്‍ തന്നെയാണ് അതിനെക്കുറിച്ചൊക്കെ പറഞ്ഞുതന്നിട്ടുള്ളതെന്നും രാജസേനൻ പറയുന്നു.












Click it and Unblock the Notifications