'അപ്പച്ചാ അവൻ പോയി'; അറിയിച്ചത് മൂത്തമകൻ, മരണത്തിന് തൊട്ടുമുൻപ് സംസാരിച്ചുവെന്ന് നിബിന്റെ പിതാവ്
കൊല്ലം: ഇസ്രായേലിൽ ഹിസ്ബുള്ള ഭീകരവാദികളുടെ മിസൈലാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നിബിൻ മാക്‌സ്‌വെല്ലിന്റെ വിയോഗത്തിൽ വിറങ്ങലിച്ച് കുടുംബം. ഇന്നലെ വൈകീട്ടോടെ അപകടത്തിന്റെ വിവരം അറിഞ്ഞെങ്കിലും കാര്യമായ പരിക്കുകൾ ഇല്ലെന്നാണ് കരുതിയതെന്നും അർധരാത്രിയോടെ മൂത്തമകനാണ് മരണ വിവരം വിളിച്ചറിയിച്ചതെന്നും നിബിന്റെ പിതാവ് മാക്‌സ്‌വെൽ പറഞ്ഞു. നിബിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് കുടുംബം.
രണ്ട് മാസം മുൻപാണ് നിബിൻ ഉപജീവനം തേടി ഇസ്രായേലിൽ എത്തിയത്. എന്നാൽ അത് ഓർക്കാപ്പുറത്തെ മരണത്തിലേക്ക് തള്ളിവിടുന്ന തീരുമാനമായിരുന്നുവെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അപകടത്തിന്റെ തൊട്ട് മുൻപ് വരെ പിതാവ് മാക്‌സ്‌വെല്ലുമായി നിബിൻ സംസാരിച്ചിരുന്നു. പിന്നീടാണ് ജോലി സ്ഥലത്ത് വച്ച് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.

'ഇന്നലെ നാലരയോടെ മൂത്തമകനാണ് എന്നെ വിളിക്കുന്നത്. വീട്ടിൽ നിന്ന് മാറിനിൽക്കാൻ പറഞ്ഞു. അവിടെ ബ്ലാസ്‌റ്റ് നടന്നെന്നും മകന് പരിക്ക് പറ്റിയെന്നും അവൻ പറഞ്ഞു. ഇപ്പോൾ ചികിത്സയിൽ ആണെന്നും പറഞ്ഞിരുന്നു. കൂടെ ആര് പോയെന്ന് ചോദിച്ചപ്പോൾ ഇസ്രയേലിലുള്ള നിബിന്റെ ഭാര്യയുടെ ബന്ധു പോയെന്ന് മകൻ പറഞ്ഞു.' നിബിന്റെ പിതാവ് മാക്‌സ്‌വെൽ പറഞ്ഞു.
'എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാമെന്നായിരുന്നു മൂത്തമകൻ പറഞ്ഞത്. ഞാൻ വീണ്ടും ചോദിച്ചപ്പോൾ ചെറിയ പരിക്കുകൾ ഉണ്ടെന്നാണ് പറഞ്ഞത്. തായ്‌വാൻകാർ രണ്ട് പേർ മരിച്ചെന്നും കൂടെയുള്ള ഒരു മലയാളിക്ക് സാരമായി പരിക്കേറ്റുവെന്നും പറഞ്ഞു. രാത്രി പന്ത്രണ്ട് മുക്കാൽ ആയപ്പോഴേക്കും വീണ്ടും മൂത്ത മകൻ വിളിച്ചു പറഞ്ഞു അവൻ മരിച്ചെന്ന്' മാക്‌സ്‌വെൽ പറഞ്ഞു.
അതിനിടെ കൊല്ലം എംഎൽഎ മുകേഷ് കൊല്ലപ്പെട്ട നിബിന്റെ കുടുംബാംഗങ്ങളെ കാണാനെത്തി. നിബിന്റെ വീട്ടിലെത്തിയ മുകേഷ് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. നിബിന്റെ ഭാര്യയും അഞ്ച് വയസുള്ള മകളും ഇവിടെയാണ് കഴിയുന്നത്. ഏഴ് മാസം ഗർഭിണിയുമാണ് നിബിന്റെ ഭാര്യ.
അതേസമയം, വടക്കൻ ഇസ്രായേലിലെ മാർഗലിയറ്റിൽ ഹിസ്ബുള്ള നടത്തിയ മിസൈൽ ആക്രമണത്തിലാണ് കൊല്ലം സ്വദേശിയായ നിബിൻ മാക്‌സ്‌വെൽ മരണപ്പെട്ടത്. ഹിസ്ബുള്ളയുടെ ഭീരുത്വ നടപടിയിൽ മറ്റ് രണ്ട് പേർക്ക് പരിക്കേറ്റതായും ഇന്ത്യയിലെ ഇസ്രായേൽ എംബസി ഇന്ന് രാവിലെ പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു.
ലെബനനിൽ നിന്നാണ് ടാങ്ക് വേധ മിസൈൽ തൊടുത്തതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തു. യുദ്ധം തുടങ്ങിയത് മുതൽ ഹമാസിനെ പിന്തുണച്ച് ഹിസ്ബുള്ളയുടെ ഷിയാ വിഭാഗം വടക്കൻ ഇസ്രായേലിൽ റോക്കറ്റ് ആക്രമണങ്ങളും ഡ്രോൺ ആക്രമണങ്ങളും നടത്തുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ നടന്ന ആക്രമണവും.












Click it and Unblock the Notifications