കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ? 12 വയസ്സുകാരൻ നിപ ലക്ഷണങ്ങളോടെ ആശുപത്രിയിൽ
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ സ്ഥിരീകരിച്ചതായി സൂചന. പന്ത്രണ്ട് വയസ്സുകാരനാണ് നിപ വൈറസ് ബാധ സംശയിക്കുന്നത്. കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ചികിത്സയില്‍ കഴിയുന്നത്. നേരത്തെ കുട്ടി കൊവിഡ് പോസിറ്റീവ് ആയിരുന്നു. കൊവിഡ് മുക്തനായിട്ടും പനി വിട്ട് മാറാത്തതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആയിരുന്നു കുട്ടിയെ ചികിത്സിച്ചിരുന്നത്. രണ്ട് ദിവസം മുന്‍പാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഇപ്പോള്‍ വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിപ ബാധ സംശയിക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ച് ചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.

കുട്ടിക്ക് ഛര്‍ദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ചിരുന്നു. തുടര്‍ന്നാണ് സ്രവ പരിശോധന നടത്തിയത്. ഇത്തരത്തില്‍ രോഗികളില്‍ മസ്തിഷ്‌ക ജ്വരവും ഛര്‍ദ്ദിയും വരുന്ന കേസുകള്‍ നിപ പരിശോധന നടത്തണം എന്ന് നിര്‍ദേശമുളളതാണ്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയുടെ ഫലം രാത്രിയോടാണ് ആരോഗ്യ വകുപ്പിന് ലഭിച്ചിരിക്കുന്നത് എന്നാണ് സൂചന. ഇനി രണ്ട് സാംപിളുകള്‍ കൂടി പരിശോധന നടത്തി. ഈ സാംപിളുകളിലും നിപ വൈറസ് ബാധ സ്ഥിരീകരിച്ചാല്‍ മാത്രമേ ആശങ്കപ്പെടേണ്ടതുളളൂ എന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്.
രോഗലക്ഷണങ്ങളുളള കുട്ടിയെ ഇന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. പ്രത്യേക മെഡിക്കല്‍ സംഘവും കേന്ദ്ര മെഡിക്കല്‍ സംഘവും കോഴിക്കോട് എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജും കോഴിക്കോട് എത്തിയേക്കും എന്നാണ് സൂചന. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2018 മെയിലാണ് കോഴിക്കോട് ആദ്യമായി നിപ വൈറസ് ബാധ കണ്ടെത്തിയത്. പേരാമ്പ്രയിലെ ചങ്ങരോത്ത് ആയിരുന്നു ആദ്യത്തെ കേസ്. നിപ അന്ന് ഇരുപതോളം പേരുടെ ജീവനെടുത്തു. അന്ന് നിപയെ പിടിച്ച് കെട്ടാനും കേരളത്തിന് സാധിച്ചു. കേരളം നിപാ വൈറസിന് എതിരെ നടത്തിയ പോരാട്ടം അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് ആരോഗ്യവകുപ്പ് മന്ത്രി ആയിരുന്ന കെകെ ശൈലജയുടെ കാര്യക്ഷമമായ ഇടപെടല്‍ കയ്യടി നേടി. മരണനിരക്ക് വളരെ കൂടുതലുളള രോഗമാണ് എന്നതാണ് നിപയെ അപകടകാരിയാക്കുന്നത്. ലോകാരോഗ്യ സംഘടന തയ്യാറാക്കിയ മാരക രോഗങ്ങളുടെ പട്ടികയിലുളള രോഗം കൂടിയാണ് നിപ.
മഞ്ജുവിനെ ചേര്‍ത്തുപിടിച്ച് ഗീതുവും സംയുക്തയും; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ചിത്രങ്ങള്‍












Click it and Unblock the Notifications