'ദുരന്തമുഖത്ത് ഇത് വേണ്ടായിരുന്നു, കേന്ദ്രത്തിന്റെ സമീപനം നിർഭാഗ്യകരം'; വിമർശിച്ച് മന്ത്രി വീണാ ജോർജ്
കൊച്ചി: കുവൈത്ത് യാത്രയ്ക്ക് അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ദുരന്തമുഖത്ത് കേരളത്തോട് ഇത് വേണ്ടായിരുന്നുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നിലപാട് തികച്ചും ദൗർഭാഗ്യകരമാണ് എന്നും വീണ ജോർജ് വിമർശനം ഉന്നയിച്ചു. അവസാന നിമിഷം വരെ കാത്തെങ്കിലും കുവൈത്ത് യാത്രയ്ക്ക് കേന്ദ്രം പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കിയില്ല. ഈ ദുഃഖത്തിന്റെ സമയത്ത് ഇങ്ങനെ ചെയ്‌തത് ശരിയല്ലെന്നും അവർ ആരോപിച്ചു.
രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനാണ് കുവൈത്തില്‍ പോകാനിരുന്നതെന്ന് പറഞ്ഞ മന്ത്രി കേരളത്തോടുള്ള കേന്ദ്രത്തിന്റെ സമീപനം നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞു. വൈകീട്ടോടെ മന്ത്രി യാത്രയ്ക്കായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയെങ്കിലും കേന്ദ്രം അനുമതി നിഷേധിച്ചതോടെ യാത്ര അവസാന നിമിഷം റദ്ദാക്കുകയായിരുന്നു.

ഉറങ്ങി എഴുന്നേൽക്കുമ്പോൾ മക്കളില്ലാതാവുന്ന സാഹചര്യം, സഹോദരങ്ങളില്ലാത്ത സാഹചര്യം, അല്ലെങ്കിൽ ഭർത്താവ് ഇല്ലാതാകുന്ന സാഹചര്യം, എന്തൊരു വേദനാജനകമാണ് അത്. സ്‌റ്റേറ്റ് മറ്റൊന്നും ആവശ്യപ്പെട്ടിരുന്നില്ലലോ? നമ്മൾ ചോദിച്ചത് ഈ ആളുകൾക്ക് ഒപ്പം നിൽക്കുന്നതിന് വേണ്ടി, അവിടെ കഷ്ട്ടപ്പെടുന്ന ആളുകൾക്ക് ഒപ്പം നിൽക്കുന്നതിനും പ്രവർത്തനം ഏകോപിക്കാൻ വേണ്ടിയുമാണ്; മന്ത്രി വീണ ജോർജ് ചൂണ്ടിക്കാട്ടി.
അതേസമയം, പൊളിറ്റിക്കൽ ക്ലിയറൻസ് ലഭിക്കാതെ വന്നതോടെയാണ് മന്ത്രിയുടെ യാത്ര അവസാന നിമിഷം മുടങ്ങിയത്. ഡല്‍ഹിയിലെ റെസിഡന്റ് കമ്മീഷണര്‍ മുഖാന്തരം നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് യാത്ര ഉപേക്ഷിക്കേണ്ട സാഹചര്യം വന്നത്. ഓരോ സംസ്ഥാനങ്ങളും പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാരെന്നാണ് സൂചന.
അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ രാവിലെ 8.30യോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും അന്തിമോപചാരം അര്‍പ്പിക്കും. കൊച്ചിയില്‍ നിന്ന് മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിക്കാന്‍ പ്രത്യേക ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് നോര്‍ക്ക സിഇഒ അറിയിച്ചിരുന്നു.
അതിനിടെ മംഗഫ് ദുരന്തത്തിൽ ജീവൻ നഷ്‌ടപ്പെട്ട 46 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടു പോകുന്നതിന് വേണ്ടി ഇന്ത്യൻ വ്യോമസേനാ വിമാനം കുവൈത്തിലെത്തിയിരുന്നു. കേന്ദ്ര സർക്കാരിന്റെ തീരുമാന പ്രകാരമാണ് മൃതദേഹങ്ങൾ കൊണ്ട് പോകുന്നതിനു ഇന്ത്യൻ വ്യോമസേന വിമാനം തന്നെ അയച്ചത്.
മരിച്ചവരുടെ മൃതദേഹങ്ങൾ കൊണ്ടുപോകുവാൻ കുവൈത്തി വിമാനങ്ങൾ ക്രമീകരിക്കാൻ കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ കേന്ദ്രം അപ്പോഴേക്കും വ്യോമസേനാ വിമാനം സജ്ജമാക്കിയിരുന്നു. നാളെ രാവിലെയോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്.












Click it and Unblock the Notifications