കര്‍ദിനാളിന്റെ വാദം പൊളിഞ്ഞു.... പരാതി പുറത്തുവിട്ടു, ബിഷപ്പിന്റെ സംസാരം അറപ്പുളവാക്കുന്നു
കോട്ടയം: ജലന്ധര്‍ രൂപതാ ബിഷപ്പിനെതിരെ ഉയര്‍ന്ന പീഡനവും കുമ്പസാര രഹസ്യം മറയാക്കി യുവതിയെ പീഡിപ്പിച്ച സംഭവം സഭയ്ക്കുള്ളില്‍ വീണ്ടും കത്തുന്നു. ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പരാതി നല്‍കിയിട്ടില്ലെന്ന വാദം പൊളിഞ്ഞിരിക്കുകയാണ്. ഇതിന്റെ രേഖകള്‍ കന്യാസ്ത്രീ തന്നെ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം ബിഷപ്പിനെതിരെ സഭയ്ക്കകത്ത് തന്നെ പ്രതിഷേധം കത്തുന്നുണ്ട്. വൈദികരുടെ കേസില്‍ മുഖ്യപ്രതിയെ സഭ തന്നെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.
നേരത്തെ ബിഷപ്പിനെതിരെയാണ് പരാതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ ജലന്ധര്‍ രൂപതാ ബിഷപ്പിനെതിരെയും ഓര്‍ത്തഡോക്‌സ് സഭയിലെ നാല് വൈദികര്‍ക്കുമെതിരെ ഉയര്‍ന്ന വിവാദത്തില്‍ വൈദികരെ ന്യായീകരിച്ച് കത്തോലിക്കാ സഭയുടെ പ്രസിദ്ധീകരണത്തില്‍ ലേഖനവും വന്നിരുന്നു. ഇവര്‍ക്കെതിരെ പരാതി ഉന്നയിച്ച സ്ത്രീകളുടെ കാര്യത്തില്‍ സംശയമുണ്ടെന്നും ലൈംഗിക ബന്ധം നടന്നതിന് ശേഷം പീഡനമാണെന്ന വാദം ഉയര്‍ത്തുകയാണെന്നായിരുന്നു ലേഖനത്തില്‍ പറഞ്ഞിരുന്നത്.

ആലഞ്ചേരിയുടെ വാദം പൊലിഞ്ഞു
ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്ന കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ വാദങ്ങളാണ് പൊളിഞ്ഞത്. താന്‍ ആലഞ്ചേരിക്ക് രേഖാമൂലം നല്‍കിയ പരാതിയുടെ പകര്‍പ്പ് ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈ 11നാണ് പരാതി നല്‍കിയത്. നേരത്തെ പരാതി ലഭിച്ചതായി പറയുന്ന മേജര്‍ ആര്‍ച്ച ബിഷപ്പ് കാര്യാലയത്തിലെ രേഖകള്‍ കാണാതായെന്നും അതിനാല്‍ പരാതി നല്‍കിയ കന്യാസ്ത്രീ ആരാണെന്ന് വ്യക്തമല്ലെന്നും സഭയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.

ബിഷപ്പ് അപമാനിക്കുന്നു
ജലന്ധര്‍ ബിഷപ്പ് നേരിട്ടും ഫോണിലൂടെയും അപമാനിക്കുന്നുവെന്ന് കന്യാസ്ത്രീ പറയുന്നു. അതേസമയം ബിഷപ്പിനെ പ്രവര്‍ത്തികള്‍ അങ്ങേയറ്റം അറപ്പുളവാക്കുന്നതാണെന്നും പലതും പരാതിയില്‍ വിശദമായി എഴുതി നല്‍കാന്‍ കഴിയാത്തവിധമാണെന്നും പരാതിയില്‍ പറയുന്നുണ്ട്. താന്‍ സഭവിട്ട് പുറത്തുപോകുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും കന്യാസ്ത്രീ പരാതിയില്‍ പറഞ്ഞിരുന്നു. അതേസമയം കന്യാസ്ത്രീകള്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കര്‍ദിനാള്‍ ഇടപെടണം. കര്‍ദിനാളിനെ നേരിട്ട് കണ്ട് പരാതി പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

കര്‍ദിനാള്‍ കുടുങ്ങും
പരാതിയെ കുറിച്ച് അറിഞ്ഞിട്ടും അത് മൂടിവെക്കുന്ന സമീപനമാണ് കര്‍ദിനാള്‍ സ്വീകരിച്ചത്. ഇത് അദ്ദേഹത്തിന് തിരിച്ചടിയാവും. അതേസമയം പാലാ ബിഷപ്പിനോട് പരാതി പറഞ്ഞപ്പോള്‍ അദ്ദേഹമാണ് കര്‍ദിനാളിനെ സമീപിക്കാന്‍ പറഞ്ഞതെന്നും കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നു. അതേസമയം പരാതി രേഖാമൂലം ലഭിച്ചിട്ടും എന്തുകൊണ്ട് ബിഷപ്പിനെതിരെ അന്വേഷണം നടത്തി നടപടിയെടുത്തില്ലെന്ന ചോദ്യത്തിന് ആലഞ്ചേരി മറുപടി പറയേണ്ടി വരും. അടുത്ത ദിവസം തന്നെ ആലഞ്ചേരിയുടെ മൊഴി പോലീസ് എടുക്കുന്നുണ്ട്.

പ്രതികള്‍ ഒളിവില്‍
കുമ്പസാരം മറയാക്കി വീട്ടമമ്മയായ യുവതിയെ പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതിയായ ഓര്‍ത്തഡോക്‌സ് വൈദികനെ സഭ തന്നെ സംരക്ഷിക്കുന്നുവെന്നാണ് പരാതി. ഇയാള്‍ സഭയുടെ ആശ്രമത്തിലുള്ളതായി സൂചനയുണ്ട്. സഭയുടെ നിരണം ഭദ്രാസനത്തിന് കീഴിലുള്ള ഒരു ആശ്രമത്തില്‍ ഇയാള്‍ ഒളിവില്‍ കഴിയുന്നതായി റിപ്പോര്‍ട്ടുണ്ട്. ക്രൈംബ്രാഞ്ച് വൈദികര്‍ക്കായി അന്വേഷണവും തിരച്ചിലും ശക്തമാക്കിയതോടെയാണ് ഇയാള്‍ ആശ്രമത്തില്‍ അഭയം നേടിയത്. അതേസമയം ഭദ്രാസന ബിഷപ്പിന്റെ അനുമതിയുണ്ടെങ്കില്‍ മാത്രമേ ഇവിടെ ആരെയെങ്കിലും താമസിപ്പിക്കാറുള്ളൂ. പ്രതികളെ സഭ സംരക്ഷിക്കുന്നില്ലെന്ന് പറയുന്നതിനിടെയാണ് ഈ നീക്കം.

സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യം
കേസില്‍ മുഖ്യപ്രതിയായ ഫാദര്‍ എബ്രഹാം വര്‍ഗീസ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. നേരത്തെ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. യുവതിയുടെ ഭര്‍ത്താവ് കുറ്റാരോപിതരെ സഭ സംരക്ഷിക്കുന്നതായി ആരോപിച്ചിരുന്നു. ബന്ധുവായ ഫാദര്‍ എബ്രഹാം വര്‍ഗീസ് 16 വയസ്സുള്ളപ്പോള്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. പിന്നീട് വിവാഹിതയായ ശേഷം ഇക്കാര്യം കുമ്പസാരത്തിനിടെ തുറന്നുപറഞ്ഞത് മുതലെടുത്ത് മറ്റ് വൈദികരും പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞിരുന്നു.

ബിഷപ്പിനെതിരെ വൈദികര്‍
ജലന്ധര്‍ ബിഷപ്പ് പദവിയില്‍ നിന്ന് മാറി നില്‍ക്കണമെന്ന ഒരു വിഭാഗം വൈദികര്‍ ആവശ്യപ്പെട്ടു. ഇവര്‍ ദില്ലി ആര്‍ച്ച് ബിഷപ്പിന് കത്തും നല്‍കിയിട്ടുണ്ട്. കന്യാസ്ത്രീ തനിക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് യോഗത്തെ അറിയിച്ചപ്പോഴാണ് വൈദികര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. വിവാദം സഭയുടെ പ്രതിച്ഛായയെ മോശമായി ബാധിച്ചെന്നും വിശ്വാസികള്‍ക്ക് നാണക്കേടുണ്ടാക്കിയെന്നും വൈദികര്‍ പറഞ്ഞു. അതിനിടെ ബിഷപ്പിന് പിന്തുണയുമായി നിരവധി പേര്‍ എത്തി. ഇതോടെ സഭയില്‍ തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. ആരോപണങ്ങളുടെ പേരില്‍ രാജിവെക്കില്ലെന്നാണ് ബിഷപ്പിന്റെ നിലപാട്.












Click it and Unblock the Notifications